ആലപ്പുഴ: ആകാംക്ഷയുടെ മണിക്കൂറുകള്‍ തള്ളിനീക്കിയാണ് ആലപ്പുഴ കടപ്പുറത്ത് നാട്ടുകാരും പോലീസും മാദ്ധ്യമപ്രവര്‍ത്തകരും നിലകൊണ്ടത്. മത്സ്യബന്ധന ബോട്ട് കടലില്‍ തകര്‍ന്ന് നാലുപേരെ കാണാതായെന്നുള്ള ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വന്ന ഫോണ്‍സന്ദേശമറിഞ്ഞ് രാവിലെ 11 മുതല്‍ ബീച്ച് കടപ്പുറത്തേക്ക് ജനം ഒഴുകിയെത്തി. പലരുടെയും മുഖത്ത് പരിഭ്രമം. ചിലര്‍ കടലമ്മയെ നോക്കി പ്രാര്‍ത്ഥിച്ചു. ആര്‍ക്കും ആപത്തൊന്നും വരുത്തരുതേ.
കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ നാട്ടുകാരും പോലീസും നിസ്സഹായരായിരുന്നു. അതുകൊണ്ടുതന്നെ പോലീസ് നേവിയുടെയും കോസ്റ്റ് ഗാഡിന്റെയും സഹായം തേടി. 11.30ഓടെ കൊച്ചിയില്‍ നിന്ന് നേവിയുടെയും കോസ്റ്റുഗാഡിന്റെയും ഹെലികോപ്ടറുകളെത്തി തെരച്ചില്‍ ആരംഭിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ബോട്ടിന്റെ അവശിഷ്ടം തീരത്തടിഞ്ഞു. ഇതോടെ കൂടിനിന്നവരുടെ മുഖത്ത് കൂടുതല്‍ ആകാംക്ഷയായി.
ഹെലികോപ്ടറുകള്‍ നിരവധി തവണ തെരച്ചില്‍ നടത്തിയെങ്കിലും ബോട്ടിന്റെ മറ്റു ഭാഗങ്ങള്‍ കണ്ടെത്താനായില്ല. ഇതിനിടെ ദൃശ്യമാദ്ധ്യമങ്ങളിലൂടെ ബോട്ടു തകര്‍ന്ന് നാലുപേരെ കാണാതായെന്നുള്ള വാര്‍ത്ത പ്രചരിച്ചതോടെ കടപ്പുറത്തേക്ക് കൂടുതല്‍ ആളുകളെത്തിത്തുടങ്ങി. പോലീസിനോടും മാദ്ധ്യമപ്രവര്‍ത്തകരോടും കാര്യങ്ങള്‍ ചോദിച്ചറിയാന്‍ തുടങ്ങി.
തുടര്‍ന്ന് പോലീസ് നടത്തിയ മറ്റൊരന്വേഷണത്തില്‍ കഴിഞ്ഞ ബുധനാഴ്ച വാടയ്ക്കല്‍ ഷണ്മുഖ വിലാസം കരയോഗത്തിന് സമീപം എഞ്ചിന് തകരാറിലായതിനെത്തുടര്‍ന്ന് നങ്കൂരമിട്ട വള്ളിക്കാവ് കോട്ടയ്ക്കപുറം ബാലുഭവനത്തില്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിന്റെ ഭാഗമാണെന്ന് തിരച്ചറിഞ്ഞു.
സംശയനിവാരണത്തിനായി ബാബുവിനെ കടപ്പുറത്തെത്തിച്ച് തന്റെ ബോട്ടിന്റെ ഭാഗങ്ങളാണെന്ന് സ്ഥിരീകരിച്ചു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനസ് എന്ന കമ്പനിക്കുവേണ്ടി പുന്നപ്ര മുതല്‍ ആലപ്പുഴ കടല്‍പ്പാലം വരെ കഴിഞ്ഞ എട്ടിന് സര്‍വ്വേയ്ക്ക പോയി തിരികെ മടങ്ങുംവഴിയാണ് പുന്നപ്ര വാടയ്ക്ക്ല ഷണ്മുഖ വിലാസം കരയോഗത്തിനു സമീപം തകരാറിലായത്. തുടര്‍ന്ന് ബോട്ട് നങ്കൂരമിട്ടശേഷം തീരത്തേക്ക് ബോട്ടിലുണ്ടായിരുന്ന ബാബവും കുമാറും ഗിരീഷും സന്ദേശമയച്ചു. കടല്‍ക്ഷോഭമായാതിനാല്‍ ബോട്ട് അടുപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. തുടര്‍ന്ന് മറ്റു ബോട്ടിലെത്തി റോപ് ഉപയോഗിച്ച് ഇവരെ കരയ്ക്കെത്തിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി വരെ ബോട്ട് നങ്കൂരമിട്ട സ്ഥലത്തുതന്നെയുണ്ടായിരുന്നു. പുലര്‍ച്ചെയാണ് ശക്തമായ തിരമാലകളാല്‍ ബോട്ട് തകര്‍ന്നുവെന്നാണ് നിഗമനം. ഇതിന്റെ ഭാഗങ്ങളാണ് കടലില്‍ ഒഴുകി നടന്നതും തീരത്തടിഞ്ഞതും. ഇതാണ് ഇന്നലെ നാട്ടുകാര്‍ കണ്ടതും പോലീസില്‍ വിവരം ധരിപ്പിച്ചതും. നിജസ്ഥിതി മനസിലായതോടെ ഹെലികോപ്ടറുകള്‍ മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: