ആലപ്പുഴ/ അമ്പലപ്പുഴ: കനത്ത മഴയില്‍ ജില്ലയില്‍ ഇന്നലെ 1.21 കോടി രൂപയുടെ കൃഷി നഷ്ടമുണ്ടായി.ആലപ്പുഴ വൈദ്യുതി ഡിവിഷനില്‍ 60,000 രൂപയുടെ നഷ്ടമുണ്ടായതായും കണക്കാക്കുന്നു.ഇന്നലെയും ജില്ലയില്‍ നിരവധി വീടുകള്‍ കാറ്റിലും മഴയിലും തകര്‍ന്നു.ചെങ്ങന്നൂരില്‍ വനിതാ ഐ ടി ഐയുടെ മേല്‍ക്കൂര തകര്‍ന്ന് വിദ്യാര്‍ഥിനികള്‍ക്കും അധ്യാപികക്കും പരുക്കേറ്റു.
ഇന്നലെ മാത്രം 26 വീടുകള്‍ ഭാഗികമായി തകര്‍ന്നു.അമ്പലപ്പുഴയില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് മൂന്ന് വീടുകള്‍ തകര്‍ന്നു.കുട്ടനാട്ടില്‍ ഏഴ് വീടുകള്‍ ഭാഗികമായി തകര്‍ന്നു.2.18 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി റവന്യൂ അധികൃതര്‍ അറിയിച്ചു.ഇന്നലെ പകല്‍ ഏതാനും മണിക്കൂറുകളോളം തോര്‍ന്ന് നിന്ന മഴ വൈകിട്ടോടെ ശക്തി പ്രാപിച്ചു.ആറാട്ടുപുഴയിലടക്കം കടല്‍ക്ഷോഭം രൂക്ഷമായി തുടരുകയാണ്.വീടുകള്‍ വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.ഇന്നലെ പുതുതായി ആറ് ക്യാമ്പുകള്‍ കൂടി തുറന്നു.
അമ്പലപ്പുഴ താലൂക്കില്‍ അഞ്ച് ക്യാമ്പുകള്‍ തുറന്നതില്‍ 366 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. പുറക്കാട് എട്ടാം വാര്‍ഡിലെ ക്യാമ്പില്‍ 110 കുടുംബങ്ങളില്‍ നിന്നുള്ള 520 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
വാടക്കല്‍ എസ്എന്‍ഡിപി കെട്ടിടത്തില്‍ 66 കുടുംബങ്ങളെയും ഗിരിരാജ്ചിറയിലെ കേന്ദ്രത്തില്‍ 24 കുടുംബങ്ങളെയും നാലുചിറയിലെ കേന്ദ്രത്തില്‍ 86 കുടുംബങ്ങളെയും കൊട്ടാരവളവിലെ കേന്ദ്രത്തില്‍ 80 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു.
കളര്‍കോട് ശക്തമായ കാറ്റില്‍ മൂന്നു വീടുകള്‍ തകര്‍ന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാര് ഡില് മുപ്പതില്‍ ചിറയില്‍ ദിവാകരന്, ചെമ്പുതറയില്‍ ശാന്ത, പുത്തന്‍വീട്ടില്‍ ഗോ പകുമാര് എന്നിവരുടെ വീടുകളാണ് ഇന്നലെ തകര്‍ന്നത്.
പുറക്കാട് പഞ്ചായത്ത് ര ണ്ടാം വാര്‍ഡില്‍ നൂറുകണക്കിനു വീടുകളില്‍ വെള്ളം കയറി. മൂന്നു വീടുകള്‍ തകര്‍ന്നു. നീര്‍ക്കുന്നത്ത് അഞ്ചോളം വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍. പുറക്കാട് 18-ാം വാര്‍ഡില്‍ പുതുവല്‍ സുഭാഷ്, ശ്രീജി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. നീര്‍ക്കുന്നത്ത് സന്തോഷ്, നിയാസ്, സുമേഷ് എന്നിവരുടെ വീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്. ഇവിടെ കടല്‍ഭിത്തിക്ക് കടന്ന് കടല്‍വെള്ളം വീടുകളില്‍ കയറി. വീട്ടുപകരണങ്ങള്‍ മാറ്റുന്നതിനിടെ ട്രോളിവീണ് പുതുവല്‍ സജിക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: