കോട്ടയം: ആഫ്രിക്കന്‍ ഒച്ചുകള്‍ ഗ്രാമീണ മേഖലകളിലേക്കും വ്യാപിക്കുന്നു. നിയന്ത്രണത്തിന് നടപടിയില്ലാതെ അധികൃതര്‍. നഗരത്തിലെ നാഗമ്പടം പ്രദേശങ്ങളിലാണ് ആദ്യമായി ഒച്ചിന്റെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നത്. എന്നാല്‍ ഇവ ഗ്രാമീണ മേഖലകളിലേക്കും വ്യാപിച്ചുതുടങ്ങിയത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇസ്നോഫിലിക് മെനിഞ്ചൈറ്റിസ് എന്ന രോഗമുണ്ടാക്കുന്ന ആന്‍ഞ്ചിയോ സ്ട്രോജൈലിസ് എന്ന രോഗാണുവിന്റെ വാഹകരാണ് ഈ ഒച്ചുകള്‍.
നാഗമ്പടത്തെ സമീപ പ്രദേശങ്ങളായ നട്ടാശ്ശേരി, പനയിക്കഴുപ്പ്, ചുങ്കം പ്രദേശങ്ങളിലാണ് വീണ്ടും ഒച്ചുകളെ കണ്ടെത്തിയത്. ക്രമാതീതമായി വംശവര്‍ദ്ധനവ് ഉണ്ടാകുന്ന ഇവയെ എങ്ങനെ നിയന്ത്രിക്കുമെന്നറിയാന് കഴിയാത്തതാണ് ജനങ്ങളെ ഭീതിയിലാക്കുന്നത്.
അക്കാറ്റിനഫുലിക്ക എന്ന ശാസ്ത്ര നാമത്തിലാണ് ഈ ഒച്ചുകളെ അറിയപ്പെടുന്നത്. സാധാരണ ഒച്ചുകളില്‍നിന്നും വ്യത്യസ്തമായി ഇവ തോടിനുള്ളില്തന്നെയാണ് ജീവിക്കുന്നത്. കൃഷിയിടങ്ങളിലാണ് ഇവ പെറ്റുപെരുകുന്നത്. പകല്‍ സമയങ്ങളില്‍ ഇവ പുറത്തിറങ്ങാറില്ല. മരങ്ങളിലോ മതിലുകളിലോ പറ്റിച്ചേര്‍ന്നിരിക്കും. കൂട്ടത്തോടെ രാത്രിയില്‍ പുറത്തിറങ്ങുന്ന ഇവ കൃഷിയിടങ്ങളിലെ ചെടികളുടെ ഇലകള്‍ കരണ്ടുതിന്നും. പ്രധാനമായും ഇഞ്ചി, മഞ്ഞള്‍, പപ്പായ, മരച്ചീനി, ചേന, തെങ്ങ്, കവുങ്ങ്, അലങ്കാര ചെടികള്‍ തുടങ്ങിവയാണ് ഇവയുടെ അക്രമത്തിന് ഇടയാകുന്നത്.
നാഗമ്പടം റെയില്‍വേയുടെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിനോടു ചേര്‍ന്നാണ് ഇവയെ ആദ്യം കണ്ടെത്തിയത്. നഗരത്തില്‍ നിന്നുള്ള ഓടയില്‍നിന്നാണ് ഒച്ചുകള്‍ കയറിയതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. നഗരസഭയും ആരോഗ്യവകുപ്പും റെയില്‍വേയുടെ സഹായത്തോടെ ഒച്ചുനിവാരണത്തിന് ശ്രമങ്ങള്‍ നടത്തിയെങ്കിലും കനത്തമഴ ഇതിനു തടസ്സമായി.
7 സെന്റിമീറ്റര്‍ പൊക്കവും, 20 സെന്റിമീറ്റര്‍ നീളം വരെ ഉണ്ടാകാവുന്ന ഈ ഒച്ചുകള്‍ കിഴക്കേ ആഫ്രിക്കന്‍ സ്വദേശിയാണ്. കരയിലാണ് ഇവ ജീവിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങള്‍, ഇന്ത്യന്‍ മഹാസമുദ്ര ദ്വീപുകള്‍, വെസ്റ്റ് ഇന്‍ഡീസ് ദ്വീപുകള്‍ എന്നിവിടങ്ങളില്‍ സമീപകാലത്ത് ഈ ഒച്ചുകളെ കണ്ടെത്തിയിട്ടുണ്ട്. 1970 കാലഘട്ടത്തില്‍ പാലക്കാടാണ് കേരളത്തില്‍ ആദ്യമായി ആഫ്രിക്കന്‍ ഒച്ചുകളുടെ സാമിപ്യം കണ്ടെത്തിയത്. വാഴക്കന്നുകളിലൂടെയാണ് ഇവയുടെ ദേശാന്തര സഞ്ചാരമെന്നാണ് നിഗമനം. മുകളറ്റം കൂര്‍ത്ത രക്ഷാകവചം മുതുകിലേറ്റിയാണ് യാത്ര. 50 ഗ്രാം വരെ തൂക്കം വരുന്ന ഇവയുടെ പുറംതോട് കാത്സ്യംകൊണ്ട് നിര്‍മിതമാണ്. കവചത്തിലെ ചുരുളുകള്‍ ഇടംപിരിയും, വലംപിരിയുമുണ്ട്. ശരീരത്തിനടിയിലെ മാംസളമായ പാദങ്ങള്‍ ഉപയോഗിച്ചാണ് സാവധാനം തെന്നി നീങ്ങുന്നത്. ഇതിനു സഹായകമായി ഒരു കൊഴുത്തദ്രാവകം പുറപ്പെടുവിക്കും. ഈ ദ്രാവകം ഉണങ്ങിക്കഴിയമ്പോള് മിന്നുന്ന വെള്ളവരകളായി അവശേഷിക്കും. മണലും എല്ലും കോണ്‍ക്രീറ്റുവരെ ഇവ ഭക്ഷണമാണ്. ഇവയുടെ ആക്രമണം കാരണം ചെടികള്‍ പൂര്‍ണ്ണമായും നശിക്കപ്പെടും.
വര്‍ഷത്തില്‍ അഞ്ചാറ് തവണ മുട്ടയിടും. ഓരോ പ്രാവശ്യവും 200 മുട്ടകള്‍ വരെയുണ്ടാകും. ഇതില്‍ 90 ശതമാനവും വിരിയുകയുമാണ് പതിവ്. ആറുമാസം കൊണ്ട് പൂര്‍ണവളര്‍ച്ചയെത്തുന്നു. അഞ്ചുമുതല്‍ പത്തുവര്‍ഷം വരെയാണ് ആയൂസ്. പ്രതികൂലാവസ്ഥയില്‍ മൂന്നുവര്‍ഷം വരെ തോടിനുള്ളില്‍ സമാധി ഇരിക്കാനുള്ള കഴിവുണ്ട്. അതിനാല്‍ ഇവയെ പൂര്‍ണ്ണമായി നശിപ്പിക്കുന്നത് അത്ര പ്രായോഗീകവുമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: