തിരുവനന്തപുരം: മാലിന്യലോറികള്‍ തടഞ്ഞ വിളപ്പില്‍ശാലയില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പോലീസ് തല്ക്കാലം പിന്‍വാങ്ങി. വിളപ്പില്‍ പഞ്ചായത്ത് പരിധിയില്‍ ഒരാഴ്ചത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് ഈ പ്രദേശത്ത് ഹര്‍ത്താലാചരിക്കും. പോലീസ് പിന്‍വാങ്ങിയതോടെ സമരക്കാര്‍ വിജയാരവം മുഴക്കി.
ഉച്ചയ്ക്ക് പോലീസിന് നേരെ കല്ലേറുണ്ടായി. ഇതിനെത്തുടര്‍ന്ന് പോലീസ് ഏഴുതവണ കണ്ണീര്‍വാതകം പ്രയോഗിച്ചു. സമരക്കാര്‍ക്ക് നേരെ ലാത്തിവീശി. ഏതാനും പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ തുടങ്ങിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സ്ത്രീകളേയും പോലീസ് ബലംപ്രയോഗിച്ച് പോലീസ് വാഹനങ്ങളിലേക്ക് മാറ്റാന്‍ തുടങ്ങി. സമരസമിതി നേതാവ് മിനിയേയും പോലീസ് അറസ്റ്റ് ചെയ്തു.
പ്രക്ഷോഭകരെ കയറ്റിയ പോലീസ് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. എന്തുവന്നാലും മാലിന്യവണ്ടികള്‍ വിളപ്പില്‍ശാലയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ചനിലപാടിലായിരുന്നു രാവിലെ മുതല്‍ പ്രദേശവാസികള്‍. ആയിരങ്ങളാണ് സമരത്തില്‍ അണിനിരന്നിരിക്കുന്നത്. സ്ത്രീകളും കുട്ടികളും പ്രായമായവരും എല്ലാം അടങ്ങുന്ന സമരനിര. അഞ്ഞൂറോളം പോലീസുകാരാണ് അറസ്റ്റ് നടപടിയില്‍ പങ്കെടുത്തത്.
ഉച്ചയ്ക്ക് 12.30 ഓടെ മാലിന്യവുമായി രണ്ട് ലോറികള്‍ വിളപ്പില്‍ശാലയിലെത്തി. എന്നാല്‍ പ്രതിഷേധക്കാര്‍ വാഹനം കടത്തിവിടാന്‍ അനുവദിക്കാതെ റോഡില്‍ കിടന്ന് മുദ്രാവാക്യം വിളിച്ചു. ഒരു മണിക്കൂറോളം നേതാക്കളുമായി ചര്‍ച്ചനടത്തിയിട്ടും പ്രശ്നപരിഹാരമായില്ല.ചവര്‍ ലോറികള്‍ കയറ്റിവിടാന്‍ അനുവദിക്കണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കേണ്ടിവരുമെന്നും പോലീസ് മുന്നറിയിപ്പ് നല്കി. എന്നാല്‍ അതൊന്നും ചൊവിക്കൊള്ളാന്‍ പ്രതിഷേധക്കാര്‍ തയാറായില്ല.
സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ഉള്‍പ്പെടെ റോഡിലൂടെ വലിച്ചിഴച്ച് പോലീസ് വാഹനത്തില്‍ കയറ്റി. ഇതിനിടെ പല സ്ത്രീകളും കുഴഞ്ഞുവീണു. പോലീസിന്റെ ലാത്തിയടിയില്‍ സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ത്രീകളെ ബലംപ്രയോഗിച്ച് വാഹനത്തില്‍ കയറ്റാന്‍ പോലീസും അതിനെ ചെറുത്ത്സ്ത്രീകളും നിന്നതോടെ പ്രശ്നം കൂടുതല്‍ രൂക്ഷമായി. മതിയായ വനിതാ പോലീസുകാരില്ലാതെയാണ്സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നതെന്ന ആരോപണവും ഉയര്‍ന്നു. അറസ്റ്റ് ചെയ്തവരെ കൊണ്ടുപോകാനൊരുങ്ങിയ പോലീസ് വാഹത്തിന് മുന്നില്‍ തടസം തീര്‍ത്ത് പ്രദേശത്തെ യുവാക്കള്‍ രംഗത്തെത്തിയത് കല്ലേറിലും ലാത്തിച്ചാര്‍ജിലും തുടര്‍ന്ന് ഗ്രനേഡ് പ്രയോഗത്തിലും കലാശിച്ചു. അറസ്റ്റുചെയ്തവരെ സമീപത്തെ യു.പി. സ്കൂളിലേക്കാണ് കൊണ്ടുപോയത്. മൂന്ന് വാഹനങ്ങളിലായി നൂറോളം പേരെ
അറസ്റ്റ് ചെയതുനീക്കി. മൂന്നാമത്തെ വാഹനം മുന്നോട്ട് കുറെ ദൂരം പോയെങ്കിലും പ്രതിഷേധക്കാരായെത്തിയ യുവാക്കള്‍ 200 മീറ്ററോളം മുന്നോട്ട് പോയ പോലീസ് വാഹനത്തെ പുറകിലേക്കെടുപ്പിച്ചു. പോലീസ് വാഹനത്തിന് നേരെ ശക്തമായ കല്ലേറും ഉണ്ടായി.
റോഡില്‍ ഇലക്ട്രിക് പോസ്റ്റുകളും മറ്റും വലിച്ചിട്ട് മാര്‍ഗതടസവും സൃഷ്ടിച്ചു. ഇതോടെ പോലീസ് സംഘം അവിടേക്ക് കുതിച്ചെത്തുകയും കണ്ണീര്‍വാതക ഷെല്‍ പൊട്ടിക്കുകയും ലാത്തി വീശുകയും ചെയ്തു. പ്രതിഷേധക്കാര്‍ നാലുപാടും ചിതറിയോടി. ചില വീടുകളുടെ കോമ്പൗണ്ടിലേക്ക് പോലീസ് കടക്കുകയും ചെയ്തു. ചില മാധ്യമസ്ഥാപനങ്ങളുടേയും പോലീസ് ഉദ്യോഗസ്ഥരുടേയും വാഹനങ്ങളുടെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. എസ്.ഐ. സെല്‍വരാജിന് കല്ലേറില്‍ പരിക്കേറ്റു.
സംഭവം കൂടുതല്‍ സംഘര്‍ഷത്തിലേക്ക് കടക്കുമെന്നായതോടെ എ.ഡി.എം പി.കെ. ഗിരിജ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എങ്കിലും ശക്തമായ പ്രതിഷേധം സമരസമിതി ഉയര്‍ത്തിയതോടെ പോലീസിന് നില്‍ക്കക്കള്ളിയില്ലാതായി. തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം മൂന്ന് മണിയോടെ നടപടികള്‍ അവസാനിപ്പിച്ചതായി പോലീസ് പ്രഖ്യാപിച്ചു. തുടര്‍ന്ന് രണ്ട് ചവര്‍ ലോറികളും മടക്കി അയച്ചു. പിന്നീട് അണമുറയാതെ ആഹ്ലാദമായിരുന്നു നുരപൊന്തിയത്. സമരസമിതിനേതാക്കളെയും പഞ്ചായത്ത് പ്രസിഡന്റിനേയും തോളിലേറ്റി ജനങ്ങള്‍ വിജയാഹ്ലാദം പ്രകടിപ്പിച്ചു.
തലസ്ഥാന നഗരത്തില്‍ രണ്ടുമാസമായി നിലച്ച മാലിന്യനീക്കം തിങ്കളാഴ്ച പുനരാരംഭിക്കാനുള്ള കോര്‍പ്പറേഷന്റെ തീരുമാനത്തിന്റെ ഭാഗമായാണ് രണ്ട് ലോറികളിലായി മാലിന്യം വിളപ്പില്‍ശാലയിലേക്ക് കൊണ്ടുവന്നത്.കോര്‍പ്പറേഷന്റെ അഭ്യര്‍ഥന പ്രകാരം വന്‍ പോലീസ് സന്നാഹം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. ചവര്‍ നീക്കത്തിന് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിളപ്പില്‍ശാലയിലെ മാലിന്യസംസ്കരണം ഇനി കോര്‍പ്പറേഷന്റെ നേരിട്ടുള്ള ചുമതലയിലായിരിക്കും. ഇതുവരെ ഈ ജോലി ചെയ്തിരുന്ന സി.ഇ.ഡി. എന്ന കമ്പനി ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോര്പ്പറേഷന് കത്ത് നല്കി.
വിളപ്പില്‍ശാലയില്‍ പ്ലാനൃ നിര്‍മിച്ച കാലം മുതല്‍ 2007 വരെ ‘പോബ്സി’ നായിരുന്നു മാലിന്യസംസ്കരണ ചുമതല. പിന്നീട് പ്ലാനൃ കോര്പ്പറേഷന് ഏറ്റെടുത്തപ്പോള്‍ ‘സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്മെനൃ’ എന്ന കമ്പനിക്കായി മാലിന്യസംസ്കരണ ജോലികളുടെ ചുമതല. ഈ കാലഘട്ടത്തില്‍ മാലിന്യസംസ്കരണം കാര്യക്ഷമമായിരുന്നില്ല എന്ന ആക്ഷേപമാണ് വിളപ്പില്‍ ശാലയിലെ പ്രക്ഷോഭകര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: