പള്ളുരുത്തി: ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായി. രണ്ടുദിവസത്തെ ഇടവേളക്കുശേഷം തെക്കേചെല്ലാനത്തും പരിസരത്തും ഇന്നലെ ഉച്ചക്കുശേഷം ശക്തമായ തിരകളോടെ കടല്‍ കരയിലേക്ക് ഇരച്ചുകയറി. ഫിഷിംഗ് ഹാര്‍ബര്‍ പരിസരം, മാളികപറമ്പ്, ബണ്ടുപറമ്പ്, സെന്റ്ജോര്‍ജ് പള്ളി പരിസരം, മാനാശ്ശേരി എന്നിവിടങ്ങളിലും കടല്‍ കയറ്റമുണ്ടായി. കടല്‍ഭിത്തിയില്ലാത്തിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. പലയിടങ്ങളിലും കടല്‍ഭിത്തി കവിഞ്ഞും കടല്‍വെള്ളം കരയിലേക്കിറങ്ങി.
കാലവര്‍ഷം സജീവമായ സാഹചര്യത്തില്‍ തീരമേഖല കടലാക്രമണഭീഷണി നേരിടുന്നതും അധികൃതര്‍ ഗൗരവമായെടുക്കുന്നില്ലെന്ന പരാതി നിലനില്‍ക്കുകയാണ്. വരുംദിവസങ്ങളില്‍ കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകും. തീരദേശജനതയെ സംരക്ഷിക്കുന്നതിന് ക്യാമ്പുകള്‍ തുറക്കാന്‍ റവന്യൂ അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: