പത്മനാഭസ്വാമി ക്ഷേത്രത്തിലെ കഥകളി കാണാന്‍ (1972) എന്നോടൊപ്പം സി.ജി.രാജഗോപാല്‍ ഉണ്ടായിരുന്നു. അരങ്ങിലെ പാട്ടുകാര്‍. ‘ദയിതേ നീ കേള്’ എന്ന പദത്തില്‍ ‘സൗവര്‍ണ ഹംസം’ എന്ന ചരണം വന്നപ്പോള്‍ രംഗം മാറ്റിയോ എന്ന് സംശയം. സി.ജി. എന്നെ നോക്കിയപ്പോള്‍ ഞാന്‍ പറഞ്ഞു: ”മാരധനാശി തന്നെ”. കര്‍ണാടകത്തിലെ ‘ധന്യാസി” സോപാനത്തില്‍ ‘മാരധനാശി’ യാവുമ്പോള്‍ ഇങ്ങനെ ചില ഭേദം വരും എന്നു ഞങ്ങള്‍ കണ്ടുപിടിച്ചു. കേള്‍വി ജ്ഞാനം കൊണ്ട് സംഗീതത്തിലെ ഒട്ടെല്ലാ രാഗങ്ങളും അറിയുന്നവരായി സി.ജിയെപ്പോലെ മറ്റാരേയും ഞാന്‍ കണ്ടിട്ടില്ല എന്ന് സൂചിപ്പിക്കാനാണ് ഇക്കാര്യം പറഞ്ഞത്.
നാലും കൂട്ടിമുറുക്കി കാറോടിച്ച് അക്കാലത്ത് എന്‍.വി.കൃഷ്ണവാരിയരെ കാണാന്‍ ഇദ്ദേഹം വരും. ഹിന്ദിയുടെ കാര്യമേ പറയൂ. കവിതയെപ്പറ്റി പറയാത്തത്, ഒരുപക്ഷേ, എന്‍.വിയുടെ വീക്ഷണത്തോടുള്ള വിയോജിപ്പാകണം എന്ന് എനിക്ക് തോന്നാതിരുന്നില്ല.
എന്നാല്‍ എതിര്‍പ്പിനോ തര്ക്കവാദത്തിനോ ഇദ്ദേഹമില്ല. സദാ സൗമ്യനും പ്രസാദാത്മകനുമായ ഒരാള്‍ക്ക് സദാ വിമര്‍ശകനും രൂക്ഷആക്ഷേപഹാസ്യക്കാരനുമായ എന്‍.വിയെപ്പോലൊരാളെ ദൂരെനിന്ന് ആദരിക്കാനേ കഴിയൂ. എന്നാല്‍, സൗമ്യതയും പ്രസാദഗുണവും തികഞ്ഞ എന്‍. കൃഷ്ണപിള്ളയുമായി മാനസിക അടുപ്പം ഏറും സി.ജിക്ക്. എഴുപതാംവയസ്സില്‍ പ്രസിദ്ധം ചെയ്ത ‘നാദത്രയം’ എന്ന കവിതാ സമാഹാരത്തിന്റെ അവതാരികയില്‍ ഈ താല്പര്യം കൃഷ്ണപിള്ള സാര്‍ പ്രകടിപ്പിക്കുന്നുമുണ്ട് – ‘സുകുമാരത’ എന്ന വാക്ക് ആവര്‍ത്തിച്ചുകൊണ്ട്.
സൗമ്യതയും പ്രസാദവും ഏറിപ്പോയാലും കുഴപ്പമല്ലേ? ആരെയും ഒന്നിനേയും എതിര്ക്കുകയേയില്ല. തലോടല്‍ മാത്രം. പഞ്ചസാര ഏറിപ്പോവുന്നതും അത്ര ശുഭമല്ലല്ലോ – പ്രത്യേകിച്ചും പ്രമേഹം വര്‍ധിച്ച ഇക്കാലത്ത്. ‘സൗകുമാര്യം’ എന്ന പേരില്‍ കൃഷ്ണപിള്ള സാര്‍ ഇതിനെ സഹര്‍ഷം സ്വീകരിക്കുന്നു.
ഈ സന്നദ്ധത, ശ്രീ. സി.ജി തന്നെ രക്ഷാധികാരിയായിട്ടുള്ള ‘തപസ്യ’ കലാസാഹിത്യവേദിയിലെ അംഗങ്ങള്‍ പോലും പങ്കുവയ്ക്കാന്‍ തയ്യാറാകുമോ എന്നു ശങ്കിക്കണം. ‘നാദത്രയം’ എന്ന ആദ്യകവിതയിലേത് ‘സഹവര്‍ത്തിത്തം’ എന്ന നെഹ്റുവിയന്‍ കാഴ്ചപ്പാടാണെന്ന് അവര്‍ക്ക് തോന്നും. ഓംകാരത്തോടൊപ്പം പള്ളിമണിയും വാങ്കുവിളിയും വേണം എന്ന സന്ദേശമാണല്ലോ അതില്‍. കവിതയില്‍ അങ്ങനെയല്ലേ പറയാനാവൂ എന്നാവും കവിയുടെ മറുപടി. പക്ഷേ, തെറ്റിദ്ധരിക്കേണ്ട. ആ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്.
‘വേദ വേദാന്താത്ര്യ സാരസര്വസ്വമാം
നാദത്രയമേ, നമിക്കുന്നു നിന്നെ ഞാന്‍’
ഏത് നാദത്തിനോടു സഹവര്‍ത്തിത്തം പുലര്‍ത്തിയാലും നമ്മുടേത് വേദവേദാന്തങ്ങളുടെ അഗ്രിമ സ്ഥാനത്തുതന്നെ എന്നുപറയുമ്പോള്‍ കവിയുടെ അന്തരംഗം നാം അറിയുന്നു. അദ്ദേഹത്തിന്റെ വാക്കില്‍ ഇങ്ങനെയും നാം വായിക്കുന്നു: ”കാട്ടാളനെ മഹര്‍ഷിയാക്കി മാറ്റിയ തപസ് എന്ന പ്രക്രിയയില്‍ കൂടി കടന്നെങ്കില്‍ മാത്രമേ ഒരു അനുഭവമോ ഒരു ഭാവമോ കവിതയാവുകയുള്ളൂ. കാവ്യ രചനയെ മഹത്തായ സാധനയായി, ഉപാസനയായി, മാനിക്കണം.”
ഈ വാല്മീകി സ്മരണ എന്നും സി.ജിയുടെ ചിത്തവൃത്തിയില്‍ കുടികൊള്ളുന്നു എന്നതിന്റെ സ്ഥിരീകരണമാണ് അഞ്ചുകൊല്ലക്കാലത്തെ തീവ്രയജ്ഞം കൊണ്ട് ‘തുളസീദാസരാമായണം’ ഈ കവി മലയാളത്തിലേക്ക് അനുവാദം ചെയ്തത്.
മുമ്പുണ്ടായ ചില തര്‍ജമകളെ അപേക്ഷിച്ച് ഇതിനുള്ള മെച്ചം മറ്റുള്ളവര്‍ തുളസിദാസനിലൂടെ തുഞ്ചത്തെഴുത്തച്ഛനെയാണ് പകര്ത്തിക്കാട്ടിയതെങ്കില് സി.ജി.രാജഗോപാല്‍, സ്ഥലകാലഭേദം കൂടാതെ ആ ഋഷികവിയുടെ സനാതനപ്രഭാവം നമ്മെ നേരിട്ട് ബോധ്യപ്പെടുത്തുന്നു എന്ന വസ്തുത തന്നെ.
പറഞ്ഞുതുടങ്ങിയ കഥകളില്‍ തന്നെ പറഞ്ഞുനിര്ത്തട്ടെ. തന്റെ ശതാഭിഷേകവേളയില്‍ താന്‍ തന്നെ സ്ഥാപക അധ്യക്ഷനായിട്ടുള്ള ‘ദൃശ്യവേദി’ രംഗത്ത് അവതരിപ്പിക്കുന്നത് ശ്രീകൃഷ്ണന്റെ സൗമ്യവാത്സല്യഭാവത്തെ ആസ്പദിച്ചുള്ള കഥ തന്നെ. കുചേലവൃത്തം. ഒരു ഗുണൈകദൃക്കിന്റെ ഉചിതമായ തീരുമാനം. ‘വേഷങ്ങള്‍’ എന്ന കവിതയില്‍ ഈ കവി തന്നെ പറഞ്ഞുവല്ലോ.
‘ഞാന്‍ തന്നെ വേഷമിട്ടാടുന്നതും, പിന്നെ – ഞാന്‍ തന്നെ ദോഷനായ് കണ്ടിരിക്കുന്നതും’
നമ്മുടെ കാവ്യപാരമ്പര്യത്തില്‍ കാണുന്ന ‘ലീല’യില്‍ ഇങ്ങനെ മുഴുകുന്ന ഒരു സൗന്ദര്യാരാധകന്, ആ ചുവടുമറന്ന് ഇന്നത്തെ വാഗ്പയറ്റില് ഇടപെട്ട് ആധുനികനാകവയ്യ.
പണ്ട് നാലും കൂട്ടിമുറുക്കി നാലുചക്രവാഹനം ഓടിച്ചിരുന്ന സി.ജി., കൊല്ലത്തിനടുത്തുവച്ച് നേരിട്ട ഒരു അപകടത്തെ തുടര്‍ന്ന് കാറോടിക്കല്‍ നിര്‍ത്തി. കാര്‍ വിറ്റു എന്നുമാത്രമല്ല, മുറുക്കുന്ന ശീലവും കൂടി കൈവിട്ടു.തിരുവനന്തപുരത്തും ലക്നൗ സര്‍വകലാശാലയിലും പഠിച്ച് മാസ്റ്റര്‍ ബിരുദം (ഹിന്ദി) എടുത്ത സി.ജി. പാലക്കാട്ടും തലശ്ശേരിയിലും തിരുവനന്തപുരത്തും ഹിന്ദി പ്രൊഫസറായി.
തൃശൂര്‍ ആര്‍ട്സ് കോളേജില്‍ നിന്ന് പ്രിന്‍സിപ്പലായി വിരമിച്ച ശേഷവും ശ്രീശങ്കര കോളേജില്‍ (കാലടി) പൗരസ്ത്യഭാഷകളുടെ ഡീന്‍ ആയി പ്രവര്‍ത്തിച്ചു. സ്വന്തം സ്ഥലം കുട്ടനാട്. (ശില്പി എന്ന കവിത ഈ സ്ഥലത്തിന്റെ സൃഷ്ടിയാണ്).
ഭാരതസംസ്കാരത്തിന് ജൈനമതത്തിന്റെ സംഭാവന, ഭഗവദ്ഗീതാ വിവര്‍ത്തനം, ഹിന്ദി-മലയാളം-ഇഗ്ലീഷ് നിഘണ്ടുക്കള്‍ എന്നിവയാണ് അദ്ദേഹം രചിച്ച മറ്റ് കൃതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: