കഴിഞ്ഞ ദിവസം അന്തരിച്ച ലോകപ്രശസ്ത ബോക്സിംഗ് താരം മുഹമ്മദ് അലി കേരളീയനാണെന്ന് പ്രഖ്യാപിച്ച് കായികമന്ത്രി ഇ.പി.ജയരാജന് മന്ത്രി സ്ഥാനത്ത് തുടരാന്‍ താന്‍ അയോഗ്യനാണെന്ന് ലോകത്തോട് വിളിച്ചുപറയുകയുണ്ടായി. ഇപ്പോള്‍ അര്‍ജുന അവാര്‍ഡ് ജേതാവും 2003 ലെ ലോക അത്ലറ്റിക് ചാമ്പ്യനും സ്വര്‍ണമെഡല്‍ ജേതാവുമായ അഞ്ജു ബോബി ജോര്‍ജിനെ അപമാനിക്കുക മാത്രമല്ല, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുകൂടിയായ അവര്‍ അഴിമതിക്കാരിയാണെന്നും സ്പോര്‍ട്സ് കൗണ്‍സിലില്‍ അഴിമതിക്കാരെ കുത്തിത്തിരുകിയിരിക്കുകയാണെന്നും പറഞ്ഞത് വലിയ വിവാദമായിരിക്കുകയാണല്ലോ. കൗണ്‍സില്‍ പ്രസിഡന്റ് എന്ന നിലയില്‍ വിമാനയാത്രക്കൂലിയിനത്തില്‍ അഞ്ജു സര്‍ക്കാരില്‍ നിന്നുവാങ്ങിയ 40,000 രൂപ തിരിച്ചുപിടിക്കുമെന്നും ജയരാജന് പറഞ്ഞുവത്രെ. അപമാനിതയായി പുറത്തുപോകാന്‍ താന്‍ തയ്യാറല്ലെന്ന് പറഞ്ഞ അഞ്ജു, വിജയങ്ങള്‍ക്ക് ഒരിക്കലും കുറുക്കുവഴി തേടിയിട്ടില്ലെന്നും തന്റെ സേവനം ആവശ്യമില്ലെങ്കില്‍ അത് മാന്യമായി പറയണമെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. കായികരംഗത്ത് രാഷ്ട്രീയം കലര്‍ത്തരുതെന്നും അഞ്ജു ബോബി ജോര്‍ജ് അഭ്യര്‍ത്ഥിക്കുന്നു. സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്മാന് വിമാനക്കൂലി അനുവദിച്ചത് യുഡിഎഫ് സര്‍ക്കാരല്ല, മറിച്ച് വി.എസ്.അച്യുതാനന്ദന് നേതൃത്വം നല്കിയ ഇടതുമുന്നണി സര്‍ക്കാരായിരുന്നു.
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മെഡല്‍, ലോക അത്ലറ്റിക്സ് ഫൈനലില്‍ സ്വര്‍ണം, ഒളിമ്പിക്സില്‍ ആറാം സ്ഥാനം മുതലായവ അഞ്ജു നേടിയപ്പോള്‍ ഉയര്‍ന്നത് കേരളത്തിന്റെയും ഭാരതത്തിന്റെയും യശസ്സാണ്, അഭിമാനപതാകയാണ്. അഞ്ജുവിന്റെ അനുഭവസമ്പത്ത് കേരള സ്പോര്‍ട്സ് രംഗത്തിന് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ഈ താരത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ തലപ്പത്തേക്ക് കൊണ്ടുവന്നത്. സ്പോര്‍ട്സിനെപ്പറ്റി യാതൊരു ഗ്രാഹ്യവുമില്ലാത്ത, കണ്ണൂരിലെ കലഹ രാഷ്ട്രീയം മാത്രം പരിചയമുള്ള ഇ.പി.ജയരാജന് പിഴവുപറ്റിയെന്ന് ഈ വിവാദം തെളിയിക്കുന്നു. സ്പോര്‍ട്സ് കൗണ്‍സില്‍ നിയമനംപോലും രാഷ്ട്രീയ നിയമനമായി കാണുന്ന ജയരാജന്, അഞ്ജുവിന്റെ അനുഭവസമ്പത്ത് കായിക കേരളത്തിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ചിന്തിക്കാന്‍പോലും കഴിവില്ലാത്തയാളാണെന്ന് സ്വയം തെളിയിക്കുന്നു. അഞ്ജുവിനെ ആക്ഷേപിക്കുകവഴി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ കായികതാരങ്ങളെ ഒന്നടങ്കമാണ് ജയരാജന് അപമാനിച്ചിരിക്കുന്നത്. തന്റെ സേവനം കായികരംഗത്തിന് ഉപയോഗപ്പെടുമല്ലോ എന്ന പ്രതീക്ഷയില്‍ സര്‍ക്കാര്‍ ക്ഷണം സ്വീകരിച്ച് സ്പോര്‍ട്സ് കൗണ്‍സില്‍ തലപ്പത്തെത്തിയ ലോകചാമ്പ്യനായ താരത്തെ അപമാനിച്ചുവെന്ന റെക്കോര്‍ഡ് ഇപ്പോള്‍ ജയരാജന് സ്വന്തം. വിവരക്കേടിന്റെ പര്യായമായ ഈ മന്ത്രിയെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കുകയാണുവേണ്ടത്. എന്നാല്‍ മന്ത്രിയെ ന്യായീകരിക്കുകയാണ് കൊലപാതക രാഷ്ട്രീയം മുഖമുദ്രയാക്കിയ ‘കണ്ണൂരിസ’ത്തിന്റെ വക്താവായ മുഖ്യമന്ത്രി പിണറായി വിജയന് ചെയ്തത്.
കായികരംഗത്തുള്ളവര്‍ മത്സരവേദി വിട്ടാല്‍ ജോലിയും കുടുംബവുമായി ഒതുങ്ങിക്കൂടുകയാണ് പതിവ്. പി.ടി.ഉഷ, ഉഷാ സ്കൂള്‍വഴി കോച്ചിങ് രംഗത്ത് തുടര്‍ന്നു. തന്റെ സേവനം സര്‍ക്കാരിന് നല്കാന് തയ്യാറായി വന്ന അഞ്ജുവിനെ അപമാനിക്കുക വഴി കക്ഷിരാഷ്ട്രീയത്തിന് അപ്പുറത്തേക്ക് നോക്കാനുള്ള കണ്ണ് തങ്ങള്‍ക്കില്ലെന്ന് ഇ.പി.ജയരാജനും പിണറായി വിജയനും തെളിയിച്ചിരിക്കുകയാണ്. കേരളത്തില്‍ പുതിയ കായികതാരങ്ങള്‍ ഉദിച്ചുയരുന്നുണ്ട്. അവര്‍ക്ക് പ്രചോദനം പി.ടി.ഉഷയും മേഴ്സി കുട്ടനും അഞ്ജു ബോബി ജോര്‍ജും മറ്റുമാണ്. മന്ത്രിസഭാംഗങ്ങളെ തെരഞ്ഞെടുക്കുമ്പോഴും അവര്‍ക്ക് വകുപ്പുകള്‍ പകുത്തുനല്‍കുമ്പോഴും സുഹൃദ്ബന്ധമല്ല-കാര്യശേഷിയാണ് മാനദണ്ഡം എന്ന് മുഖ്യമന്ത്രി തിരിച്ചറിേയണ്ടതായിരുന്നു. അഞ്ജുവിനെപ്പോലുള്ള ഒരു ആഗോളതാരത്തെ തരംതാഴ്ത്തുന്നത് ഉയര്‍ന്നുവരുന്ന ബാലതാരങ്ങളെ നിരുത്സാഹപ്പെടുത്തലും കൂടിയാണ്. പക്ഷെ തന്റെ അടുത്ത് പരാതിയുമായി എത്തിയ അഞ്ജുവിനോട് ജയരാജന് അങ്ങനെ പെരുമാറുകയില്ല എന്ന് പറയുമ്പോള്‍ ആ കായിക താരത്തില്‍ മുഖ്യമന്ത്രിക്കും വിശ്വാസമില്ലെന്നല്ലേ വരുന്നത്. നവകേരളം കെട്ടിപ്പടുക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി അതിനുള്ള ആണിക്കല്ലുകളിലൊന്നല്ലേ അഞ്ജുവിനെ അവഗണിക്കുകവഴി ഇളക്കിമാറ്റുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: