കൊച്ചി: മെട്രോ പദ്ധതിയുടെ ഒരു ഭാഗത്തെ നിര്‍മ്മാണത്തില്‍ നിന്ന് കരാറുകാര്‍ പിന്മാറി. കൂടുതല്‍ തുക ആവശ്യപ്പെട്ട് സോമ കണ്‍സ്ട്രക്ഷന്‍സാണ് നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറിയത്. മഹാരാജാസ് മുതല്‍ സൗത്ത് വരെയുള്ള ഭാഗങ്ങളിലെ കരാറില്‍ നിന്നാണ് സോമ പിന്മാറിയത്. എന്നാല്‍ കരാറനുസരിച്ച് സോമ മറ്റ് ജോലികള്‍ പൂര്‍ത്തിയാക്കുമെന്ന് ഡിഎംആര്‍സി അറിയിച്ചു.
ഈ ഭാഗത്തെ സ്ഥലമെടുപ്പ് വൈകിയതാണ് നിര്‍മ്മാണത്തിന് കാലതാമസം ഉണ്ടാകാന്‍ കാരണം. വൈകിയതിനെ തുടര്‍ന്ന് സാധന സാമഗ്രികളുടെ വില വ്യത്യാസമാണ് കരാറിനെക്കാള്‍ കൂടുതല്‍ തുക ആവശ്യപ്പെടാന്‍ സോമയെ പ്രേരിപ്പിച്ചത്. എന്നാല്‍ കൂടുതല്‍ തുക നല്കാന് കഴിയില്ലെന്ന് ഡിഎംആര്‍സി വ്യക്തമാക്കി.
സോമ പിന്മാറിയ ഭാഗത്തെ നിര്‍മ്മാണത്തിനായി പുതിയ കരാര്‍ നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും അധികം താമസിയാതെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്നും ഡിഎംആര്‍സി അറിയിച്ചു. മറ്റ് സ്ഥലങ്ങളിലെ നിര്‍മ്മാണം മുടക്കമില്ലാതെ നടക്കുന്നുണ്ട്. നവംബര്‍ ഒന്നിന് മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി സര്‍വ്വീസ് തുടങ്ങാനായിരുന്നു തിരുമാനം. എന്നാല്‍ ഇന്നത്തെ നിലയില്‍ രണ്ട് മാസം കൂടി കാലതാമസം ഉണ്ടാകുമെന്നാണ് കണക്ക്കൂട്ടുന്നത്. മാര്‍ച്ചില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് ഡിഎംആര്‍സി ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: