തിരുവനന്തപുരം: കെഎസ്ഇബി പതിനഞ്ച് കോടി രൂപ ലൈസന്‍സ് ഫീ അടയ്ക്കണമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദ്ദേശം. ഫീസ് അടയ്ക്കേണ്ടി വന്നാല്‍, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ഇബിക്ക് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടേണ്ടതായി വരും. തുക അടയ്ക്കുന്നതിന് ഇളവ് നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവ് തള്ളിയാണ് ലൈസന്‍സ് ഫീസ് അടയ്ക്കണമെന്ന് കമ്മീഷന് ഉത്തരവിട്ടത്
2006 ലാണ് കമ്മീഷന് കെഎസ്ഇബിയോട് ഫീസ് അടയ്ക്കാന്‍ ആദ്യം നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഫീസ് അടയ്ക്കുന്നത് ഒഴിവാക്കി അന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. കമ്മീഷന്റെ നിരന്തര ഇടപെടലിലൂടെ 2011 മുതല്‍ 15 വരെയുള്ള 7.95 കോടി രൂപ കെഎസ്ഇബി ഫീസ് ഇനത്തില്‍ അടച്ചു. എന്നാല്‍ 2006 മുതലുള്ള കുടിശ്ശിക അടയ്ക്കാന്‍ കെഎസ്ഇബി തയ്യാറായില്ല.
ഇതിനു ശേഷം 2015 ജൂലൈ മുതലുള്ള ഫീസ് അടയ്ക്കാമെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കര്‍ പുതിയ ഉത്തരവിറക്കി. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ എല്ലാം റദ്ദാക്കിയാണ് 2006 മുതലുള്ള തുക അടയ്ക്കാന്‍ കമ്മീഷന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തുക അടയ്ക്കേണ്ടി വന്നാല്‍ ലൈസന്‍സ് ഫീസായി 6.43 കോടി രൂപയും പലിശ ഇനത്തില്‍ 7.38 കോടിരൂപയും അടയ്ക്കേണ്ടതായി വരും. കമ്മീഷന് അടയ്ക്കുന്ന തുക വൈദ്യുതി വകുപ്പിന്റെ ചെലവില്‍ ഉള്‍പ്പെടുത്താമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വൈദ്യുതി വില്പനയും വിതരണവും നടത്തുന്ന സ്ഥാപനങ്ങളാണ് പ്രതിവര്‍ഷം റഗുലേറ്ററി കമ്മീഷന് ലൈസന്‍സ് ഫീ നല്‍കേണ്ടത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ വൈദ്യുതി വിതരണത്തിന് ചെലവ് കുറഞ്ഞ മാര്‍ഗ്ഗങ്ങള്‍ ആരായുന്ന കെഎസ്ഇബിക്ക് കമ്മീഷന്റെ നീര്‍ദ്ദേശം കനത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്കി സഹായിച്ചില്ലെങ്കില്‍ കനത്ത പ്രഹരം ഉപഭോക്താക്കളുടെ ചുമലില്‍ കെട്ടിവയ്ക്കാന്‍ കെഎസ്ഇബി തയ്യാറായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: