മാഴ്സലെ: യൂറോകപ്പില്‍ കിരീടം ലക്ഷ്യമിട്ടുള്ള പോരാട്ടത്തിന് ഇംഗ്ലണ്ട് ഇന്ന് ഇറങ്ങും. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ എതിരാളികള്‍ കരുത്തരായ റഷ്യ. രാത്രി 12.30ന് കിക്കോഫ്.എക്കാലത്തും ലോക ഫുട്ബോളില്‍ ഇംഗ്ലണ്ടിന് അതിശക്തരാണെങ്കിലും അത്ര മികച്ച മേല്‍വിലാസമൊന്നുമില്ല. 1966ലെ ലോകകപ്പില്‍ കിരീടം നേടിയെങ്കിലും യൂറോ കപ്പ് അവര്‍ക്ക് കിട്ടാക്കനിയാണ്. രണ്ടു തവണ (1968, 1996) സെമിഫൈനലില്‍ കടന്നതാണ് യൂറോയില്‍ ഇതുവരെ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച പ്രകടനം. എന്നാല്‍ ഇത്തവണ അവര്‍ രണ്ടും കല്പിച്ചാണ്. യോഗ്യതാ റൗണ്ടില്‍ കളിച്ച 10 മത്സരങ്ങളിലും വിജയിച്ചാണ് അവര്‍ ഫ്രാന്‍സിലേക്ക് ടിക്കറ്റെടുത്തത്. 31 ഗോളുകള്‍ അടിച്ച അവര്‍ വഴങ്ങിയത് മൂന്നെണ്ണം മാത്രം.
യുവത്വവും പരിചയസമ്പത്തും ഒത്തുചേര്‍ന്നാണ് ക്യാപ്റ്റനും സൂപ്പര്‍ സ്ട്രൈക്കറുമായ വെയ്ന്‍ റൂണി നയിക്കുന്ന ടീം. റോയ് ഹോഡ്സണ് പരിശീലകന്. ഹോഡ്സന്റെ പരിശീലനത്തിന് കീഴില്‍ മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് നടത്തിയിട്ടുള്ളത്. 47 കളികളില്‍ േഹാഡ്സണ് ടീമിനെ പരിശീലിപ്പിച്ചു. അതില്‍ 28ലും വിജയം നേടിയപ്പോള്‍ വെറും നാലെണ്ണത്തില്‍ മാത്രമാണ് ടീം തോല്‍വി രുചിച്ചത്. 15 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. തിയോ വാല്‍ക്കോട്ട്, ഡാനി വെല്‍ബാക്ക്, ചേംബര്ലെയ്ന്, മൈക്കല്‍ കാരിക്ക്, ഡാനി ഡ്രിങ്ക്വാട്ടര്‍ തുടങ്ങിയ പ്രമുഖരെ ഒഴിവാക്കിയാണ് ഇംഗ്ലണ്ട് ഫ്രാന്സിലെത്തിയിട്ടുള്ളത്. മികച്ച മധ്യ-മുന്നേറ്റ നിരയാണ് ടീമിന്റെ കരുത്ത്. സ്ട്രൈക്കര്‍മാരായി റൂണിക്കൊപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മാര്‍ക്കസ് റാഷ്ഫോഡ്, ലിവര്‍പൂളിന്റെ ഡാനിയേല്‍ സ്റ്ററിഡ്ജ്, ലീസസ്റ്ററിനെ ലീഗ് ചാമ്പ്യന്മാരാക്കുന്നതില് നിര്‍ണായക പങ്കുവഹിച്ച ജെര്‍മി വാര്‍ഡി, ടോട്ടനത്തിന്റെ ഹാരി കെയ്ന്‍ എന്നിവര്‍. എതിരാളികള്‍ ഇംഗ്ലണ്ടിനെ ഭയക്കാന്‍ ഇതില്കൂടുതല് എന്തുവേണം.ജെയിംസ് മില്‍നര്‍, ആദം ലല്ലാന, റഹീം സ്റ്റര്‍ലിങ്, ജാക് വില്‍ഷെയര്‍, ജോര്‍ദാന്‍ ഹെന്ഡേഴ്സണ്, എറിക് ഡയര്‍, ഡെലെ അലി, റോസ് ബാര്‍ക്ക്ലി എന്നിവര്‍ അടങ്ങുന്നതാണ് മധ്യനിര. പ്രതിരോധത്തില്‍ നഥാനിയല്‍ ക്ലെയ്ന്, ഡാനി റോസ്, ഗാരി കാഹില്‍, റയാന് ബ്രട്ട്റന്ഡ്, ജോണ്‍ സ്റ്റോണ്‍സ്, ക്രിസ് സ്മാളിങ്, കെയ്ല്‍ വാക്കര്‍ എന്നിവര്‍. ബാറിനു കീഴില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജോ ഹാര്‍ട്ടാണ് ഒന്നാം ഗോളി. ഫ്രേസര്‍ ഫ്രോസ്റ്റര്‍, ടോം ഹീറ്റണ്‍ എന്നിവര്‍ പകരക്കാര്‍.
1960-ല്‍ യൂറോ ചാമ്പ്യന്മാരായതാണ് റഷ്യയുടെ ഏറ്റവും വലിയ നേട്ടം. അന്നത്തെ സോവിയറ്റ് യൂണിയന്. പിന്നീട് മൂന്നുതവണ ഫൈനലില്‍ കളിച്ചെങ്കിലും കിരീടം വിട്ടകന്നു. 1964, 1972, 1988 ടൂര്‍ണമെന്റുകളിലായിരുന്നു ഫൈനല്‍ കളിച്ചത്. അതിനുശേഷം 2008-ല്‍ സെമിഫൈനല്‍ കളിച്ചതൊഴിച്ചാല്‍ ഏറെ നേട്ടങ്ങളൊന്നും കാല്‍പ്പന്തുകളിയുടെ ലോകത്ത് അവര്‍ക്കില്ല. ഇത്തവണ 56 വര്‍ഷത്തിനുശേഷം യൂറോകപ്പില്‍ കിരീടം നേടുക എന്നതാണ്അവരുടെ സ്വപ്നം.
തകര്‍പ്പന്‍ പ്രകടനവുമായാണ് യൂറോ ഫൈനല്‍ റൗണ്ടിലേക്കുള്ള അവരുടെ വരവ്. മേഖലയിലെ വമ്പന്മാരും കരുത്തരുമായ സ്വീഡനെ പിന്തള്ളി രണ്ടാം സ്ഥാനക്കാരായണ് റഷ്യ യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടില്‍ 10 മത്സരങ്ങള്‍ കളിച്ച അവര്‍ ആറിലും ജയിച്ചു. രണ്ടു വീതം മത്സരങ്ങളില്‍ തോല്‍ക്കുകയും സമനില വഴങ്ങുകയും ചെയ്തു. തോറ്റ രണ്ടു മത്സരങ്ങളും ഗ്രൂപ്പ് ചാമ്പ്യന്മാരായ ഓസ്ട്രിയയ്ക്കെതിരേയായിരുന്നു. 21 ഗോളുകളാണ് റഷ്യക്കാര്‍ മറ്റുള്ളവരുടെ വലയില്‍ നിക്ഷേപിച്ചത്. അഞ്ചെണ്ണം മാത്രം മടക്കി വാങ്ങി. മുന്‍പരിശീലകനായ ഫാബിയോ കപ്പെല്ലോയ്ക്ക് പകരം വന്ന ലിയോനിഡ് വിക്ടോറോവിച്ച് സ്ലൂട്ട്സ്കി എന്ന കോച്ചിന്റെ തന്ത്രങ്ങളും ടീമിന് കരുത്താകും. മുന്നേറ്റമാണ് ടീമിന്റെ കരുത്ത്.
അലക്സാണ്ടര്‍ കൊകോറിന് മുഖ്യ സ്ട്രൈക്കര്‍. ഒപ്പം ഫ്യോഡോര്‍ മൊളോവ്, അര്‍ടെം സ്യൂബ എന്നിവരും. യോഗ്യത റൗണ്ടിലെ 10 മത്സരങ്ങളില്‍ നിന്ന് എട്ടു ഗോളുകളാണ് സ്യൂബ നേടിയത്. മധ്യനിരയും മികച്ചതുതന്നെ. റോമന്‍ ഷിര്‍ക്കോവ്, അലക്സാണ്ടര്‍ സമദേവ്, പവേല്‍ മമയേവ്, അലക്സാണ്ടര്‍ ഗൊലോവിന്, ഒലെഗ് ഷാറ്റോവ്, ഒലെഗ് ഇവാനോവ്, ദിമിത്രി ടൊബിന്സ്കി, ഡെനിസ് ഗുല്ഷ്കോവ്, അര്ട്ടുര് യുസുപോവ് എന്നിവര്‍ പ്രധാനികള്‍. മധ്യ-മുന്നേറ്റനിരയെ അപേക്ഷിച്ച് പ്രതിരോധം അത്ര ശക്തമല്ല. പരിചയസമ്പന്നരായ സെര്‍ജി ഇഗ്നാഷേവിച്ച്, അലക്സി ബെറെസ്റ്റിയൂസ്കി, റോമന്‍ ഷിഷ്കിന്‍, ദിമിത്രി കോംപറോവ്, ഇഗര്‍ സ്മൊളിനികോവ് തുടങ്ങിയവരാണ് പ്രതിരോധത്തിലെ പ്രധാനികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: