കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്കു കൂടി മലമ്പനി സ്ഥിരീകരിച്ചു. നേരത്തെ അഞ്ചുപേര്‍ക്ക് രോഗം കണ്ടെത്തിയ എലത്തൂര്‍ മേഖലയിലാണ് മറ്റൊരാള്‍ക്കു കൂടി രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. കടുത്ത പനിയോടെ ഗവ.ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടിയ ആളുടെ രക്തപരി ശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മലേറിയ ഓഫീസര്‍ കെ. പ്രകാശ്കുമാര് അറിയിച്ചു.
ഒരു കേസു കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എലത്തൂരിലും പരിസരത്തും നടത്തുന്ന പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ്, കോര്പറേഷന് ആരോഗ്യവിഭാഗം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചുവരുന്നത്. പത്തു സ്ക്വാഡുകളായി തിരിഞ്ഞാണ് പ്രവര്‍ത്തനങ്ങള്‍.
മലേറിയ പരത്തുന്ന അനോഫിലിസ് പെണ്‍കൊതുകുകളുടെ സാന്നിദ്ധ്യവും എലത്തൂര്‍ മേഖലയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആഴം കുറഞ്ഞതും കോണ്‍ക്രീറ്റ് റിംഗുകള്‍ സ്ഥാപിച്ചതുമായ കിണറുകളാണ് പ്രദേശത്ത് ഏറെയും. ഇത്തരം കിണറുകളില്‍ കൊതുകുകള്‍ മുട്ടയിടാന്‍ സാദ്ധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ കിണറുകളില്‍ കൊതുകു നാശിനി തളിക്കുന്നതടക്കമുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കൊതുകുകളെ നശിപ്പിക്കുന്ന ഗപ്പി മത്സ്യങ്ങളെ കിണറുകളില്‍ നിക്ഷേപി ക്കുന്നുമുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളി ലെത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കുന്നു ണ്ടെന്നും അധികൃതര്‍ അറിയിച്ചു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുതലായും കാണപ്പെടുന്ന രോഗമാണ് മലേറിയ. കേരളത്തില്‍ ജോലി തേടിയെത്തുന്ന ഈ സംസ്ഥാനക്കാര്‍ വഴി രോഗം ഇവിടെയും വ്യാപിച്ചുവെന്ന സാദ്ധ്യതയാണ് ആരോഗ്യവകുപ്പ് മുന്നോട്ടുവയ്ക്കുന്നത്. വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി തൊഴിലാളികള്‍ എലത്തൂര്‍ മേഖലയില്‍ താമസിച്ച് ജോലിചെയ്യുന്നുണ്ട്. ഇവരുടേതുള്‍പ്പെടെയുള്ള രക്തസാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുകയാണ് ആരോഗ്യവകുപ്പ്.
എലത്തൂരിനു പുറമേ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വെള്ളിമാടുകുന്ന് പൂളക്കടവിലും കോര്‍പറേഷനിലെ മറ്റിടങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്.എല്‍. സരിതയുടെ നേതൃത്വത്തിലുള്ള സംഘം പൂളക്കടവിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു.
ജില്ലയിലെങ്ങും മഴക്കാലരോഗങ്ങള്ക്കായി പ്രത്യേക പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയതായി ഹോമിയോ ഡിഎംഒ ഡോ. കവിതാപുരുഷോത്തമന്‍ അറിയിച്ചു. ജില്ലാ ഹോമിയോ ആശുപത്രിയില്‍ പനി ക്ലിനിക് ആരംഭിക്കുകയും താലൂക്ക് ഹോമിയോ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഹോമിയോ ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി ദ്രുതകര്‍മ പ്രതിരോധസേന രൂപീകരിക്കുകയും ചെയ്തു. ഈയാഴ്ച ജില്ലയില്‍ പത്തോളം പ്രതിരോധ ചികിത്സാ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് എലത്തൂരിലെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചത്. ജില്ലയില്‍ ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ 49 മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതില്‍ ഭൂരിഭാഗവും അന്യസം സ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ മുഖേനയാണ്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കോര്പറേഷന് പരിധിയില്‍പ്പെട്ട ചേവായൂര്‍, വെള്ളയില്‍, തോപ്പയില്‍ എന്നിവിടങ്ങളിലായി 15 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: