എഴുകോണ്‍: കരീപ്ര നെടുമണ്‍കാവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ കിടന്ന പിക്ക് വാന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. നെടുമണ്‍കാവ് സ്നേഹാലയത്തില്‍ നീധീഷിന്റെ വാനാണ് കത്തിച്ചത്.
ഇന്നലെ വെളുപ്പിനെ രണ്ട് മണിയോടെയാണ് സംഭവം. ശക്തമായ ഇടിയുടെ ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ നോക്കിയപ്പോള്‍ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന മഹീന്ദ്രയുടെ പിക്കപ്പ് വാന്‍ കത്തുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ഇവര്‍ വെളിയിലെത്തി വെള്ളം ഒഴിച്ച് തീകെടുത്തിയതിനാല്‍ വാഹനം പൂര്‍ണമായും കത്തിനശിച്ചില്ല. സമീപത്ത് നിന്ന് പെട്രോള്‍ കൊണ്ടുവന്ന കാനും തീപ്പെട്ടികൊള്ളിയും പോലീസ് കണ്ടെടുത്തു. ഇലക്ഷന് ആഹ്ലാദപ്രകടനത്തിടയില് സിപിഎം സംഘം ഇവരുടെ കിണറ്റില്‍ മണ്ണും കല്ലും വാരിയിടുകയും തൊട്ടിയും കയറും കിണറ്റില്‍ എടുത്തിടുകയും ചെയ്തിരുന്നു.
സിപിഎം പ്രവര്‍ത്തകനായിരുന്ന നീധീഷ് കുറെനാളായി ആര്‍എസ്എസിലും ബിജെപിയിലും ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്നു. രണ്ടുമൂന്ന് തവണ ഇയാള്‍ക്ക് നേരെ ആക്രമണവുമുണ്ടായി. പല ദിവസങ്ങളിലും വീടിന് സമീപം ചില സംഘങ്ങള്‍ രാത്രികാലങ്ങളില്‍ എത്തുന്നതായി വീട്ടുകാര്‍ പറയുന്നു. 2014 ഏപ്രില്‍ 15ന് നെടുമണ്‍കാവില്‍ നടന്ന കൊലപാതകം സിപിഎം ഗ്രൂപ്പിസത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുളള ആയുധമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് സിപിഎമ്മില്‍ നിന്നും നിധീഷ് ബിജെപിയില്‍ എത്തിയത്. അന്ന് കണ്ണൂര്‍ മോഡലില്‍ ആക്രമണമാണ് സിപിഎം നടത്തിയത്. കൊലപാതകത്തിന്റെ മറവില്‍ പോലീസിനെ നോക്കുകുത്തിയാക്കി സിപിഎമ്മിന്റെ ഗുണ്ടകള്‍ അന്ന് അക്രമം അഴിച്ചുവിട്ടത്. നിധീഷിന്റേതുള്പ്പടെയുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ കടന്ന് കണ്ണില്‍ കണ്ടതെല്ലാം അടിച്ചുനശിപ്പിക്കുകയും വീട്ടുപകരണങ്ങള്‍ തീയിട്ട് നശിപ്പിക്കുകയും വീട് ഇടിച്ചുനിരത്തി ഗ്യാസ് തുറന്നുവിട്ട് കത്തിക്കുകയുമുള്പ്പടെ ചെയ്തിരുന്നു. ഒരു ഡിടിപി സെന്റര്‍ പൂര്‍ണമായും അഗ്നിക്കിരയാക്കി. അഞ്ചിലധികം കമ്പ്യൂട്ടറുകളും സ്കാനര്‍ ഉള്‍പ്പടെയുളള മറ്റ് ഉപകരണങ്ങളുമൊക്കെ കത്തിച്ചിരുന്നു.
ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ അന്ന് വരുത്തിയത്. കരീപ്രയില്‍ കഴിഞ്ഞ കുറെ ദിവസമായി സിപിഐ-സിപിഎം സംഘര്‍ഷം നടന്നുവരികയാണ്. ഇതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ തിരിഞ്ഞിരിക്കുന്നത്.
അധികാരത്തില്‍ എത്തിയതോടെ സംഘര്‍ഷത്തിന് സിപിഎം കോപ്പുകൂട്ടുകയാണന്നും അക്രമം തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണമെന്നും ബിജെപി മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍ ആവശ്യപ്പെട്ടു. കുറ്റക്കാരെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കാന്‍ തയ്യാറാകണം. അധികാരത്തിന്റെ ബലത്തില്‍ ആര്‍എസ്എസിന്റെ മേല്‍ കുതിരകയറാനുള്ള നീക്കം ശക്തമായി ചെറുക്കും. നാട്ടില്‍ അക്രമം നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും വിജയകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: