കുന്നത്തൂര്‍: പോരുവഴി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ വീശിയടിച്ച ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. പള്ളിമുറി, നടുവിലേമുറി, കുറുമ്പുകര എന്നീ മേഖലകളിലാണ് ശക്തമായ കാറ്റ് നാശനഷ്ടം വരുത്തിയത്.
പള്ളിമുറി കൊല്ലശേരില്‍, വഞ്ചിപ്പുറം തുടങ്ങിയ ഭാഗങ്ങളിലാണ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. ഇവിടെ വന്മരങ്ങള് കടപുഴകിവീണ് പത്തോളം വീടുകള്‍ പൂര്‍ണമായും, പതിനൊന്ന് വീടുകള്‍ ഭാഗികമായും തകര്‍ന്നു. വൈദ്യുതിബന്ധം പൂര്‍ണമായി തകരുകയും ചെയ്തു. പരിമണത്ത് കിഴക്കതില്‍ രവീന്ദ്രന്‍പിള്ള, വഞ്ചിപ്പുറത്ത് സദാശിവന്‍പിള്ള, ഓമനക്കുട്ടന്‍പിള്ള, മഠത്തില്കിഴക്കതില് ഓമനക്കുട്ടന്‍പിള്ള, സുധാഭവനത്തില്‍ മോഹനന്, ശാന്തീഭവനത്തില് ശാന്തീകൃഷ്ണ, പട്ടന്റയ്യത്ത് സുരേന്ദ്രന്‍പിള്ള, മാവേന്റയ്യത്ത് മോഹനന്, വലിയവീട്ടില്‍ തെക്കതില്‍ കൃഷ്ണപിള്ള, രതീഷ്ഭവനത്തില്‍ സുരേന്ദ്രന്‍പിള്ള, വല്ലാറ്റൂര്‍ കിഴക്കതില്‍ കൃഷ്ണകുമാര്‍ എന്നിവരുടെ വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. കുളത്തിന്റെ മേലേതില്‍ ശോഭ, വലിയവീട്ടില്തെക്കതില് ജയലക്ഷ്മി, വലിയവീട്ടില്‍ തെക്കതില്‍ ഉണ്ണിക്കുറുപ്പ്, ആര്‍കെ സദനത്തില്‍ രത്നാകരന്‍പിള്ള, കുളത്തിന്റെ മേലേതില്‍ രാമചന്ദ്രന്‍പിള്ള, പട്ടന്റയ്യത്ത് ഉണ്ണികുറുപ്പ്, അച്ചുഭവനത്തില് ശിവശങ്കരപിള്ള, ചൈത്രം രഘുനാഥന്‍നായര്‍, വിളയില്‍ ശ്രീകുമാര്‍, വഞ്ചിപ്പുറം സദാശിവന്‍പിള്ള, മഹേഷ്ഭവനം മഹേഷ് എന്നിവരുടെ വീടുകള്‍ ഭാഗികമായും തകര്‍ന്നു.
രാവിലെ 11ന് ശക്തമായി പെയ്തമഴയോടൊപ്പം ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ വന്മരങ്ങള് കടപുഴകിയാണ് വീടുകള്‍ തകര്‍ന്നത്. തകര്‍ന്ന വീടുകളില്‍ മിക്കതും ഓട്മേഞ്ഞതും, ഷീറ്റ് പാകിയതുമായിരുന്നു. എന്നാല്‍ വന്മരങ്ങള് കോണ്‍ക്രീറ്റ് വീടുകള്‍ക്ക് മീതെ പതിച്ചതാണ് പതിനൊന്ന് വീടുകള്‍ ഭാഗികമായി തകരാന്‍ കാരണമായത്. പത്തോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നെങ്കിലും ആളപയാമില്ല. ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ കടുവിങ്കല്‍ ഉള്‍പ്പടെയുള്ള ഏലാകളില്‍ വന്‍കൃഷിനാശവും സംഭവിച്ചു. ഏത്തവാഴ, മരച്ചീനി, ചേന, വെറ്റിലകൃഷി, പയര്‍വര്‍ഗങ്ങള്‍ ഉള്‍പ്പടെയുള്ള പച്ചക്കറികളും വന്‍തോതില്‍ നശിച്ചട്ടുണ്ട്. പതിനായിരക്കണക്കിന് ഏത്തവാഴകളാണ് തകര്‍ന്നടിഞ്ഞത്. ഓണവിപണി ലക്ഷ്യമാക്കി നടത്തിയ കൃഷിയാണ് പൂര്‍ണമായും നശിച്ചത്. പ്രദേശത്തെ വൈദ്യുതിബന്ധവും പൂര്‍ണ്ണമായും തകര്‍ന്നു. അന്‍പതോളം ഇലക്ട്രിക്ക് പോസ്റ്റുകള്‍ പൂര്‍ണമായും നിലംപതിച്ചു. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. തകര്‍ന്ന വൈദ്യുതിബന്ധം പുന:സ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കുമെന്നാണ് കരുതുന്നത്. നാശനഷ്ടത്തിന്റെ യഥാര്‍ത്ഥകണക്ക് തിട്ടപ്പെടുത്തിയിട്ടില്ല. കുണ്ടറ, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി.
ചുഴലിക്കാറ്റ് നാശംവിതച്ച മേഖലയില്‍ ദുരിതാശ്വാസനടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിന് ജില്ലാകളക്ടറുമായി ബന്ധപ്പെട്ടതായി കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ അറിയിച്ചു. വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: