ഇരിട്ടി: ഇരിട്ടി കുടക് റോഡിലെ അതിര്‍ത്തി ചെക്ക് പോസ്റ്റായ കൂട്ടുപുഴ കിളിയന്തറ ചെക്ക് പോസ്റ്റില്‍ വീണ്ടും നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. തൊള്ളായിരം പാക്കറ്റ് ഹാന്‍സ്, 558 പാക്കറ്റ് കൂള്‍ലിപ്പ് തുടങ്ങിയ 16 കിലോഗ്രാമിലധികം നിരോധിത പാന്‍ ഉല്പന്നങ്ങളാണ് പിടികൂടിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി.സുരേഷിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവ പിടികൂടുന്നത്. കൂട്ടുപുഴയില്‍ നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിന്റെ സീറ്റിനടിയില്‍ പ്ലാസ്റ്റിക്ക് ചാക്കില്‍ കെട്ടിവെച്ച നിലയിലായിരുന്നു ഇവ. എന്നാല്‍ ഇതിന്റെ ഉടമസ്ഥനെ കണ്ടെത്താനായിട്ടില്ല. വീരാജ് പേട്ടയില്‍ നിന്നും ബസ്സില്‍ കൂട്ടുപുഴയിലെത്തിച്ച ശേഷം ബസ്സ് മാറിക്കയറി ഇരിട്ടി ഭാഗത്തേക്ക് കൊണ്ടുവരികയായിരുന്നു ഇവ എന്നാണു എക്സൈസ് സംഘത്തിന്റെ നിഗമനം.
കഴിഞ്ഞ പതിനൊന്നു ദിവസത്തിനുള്ളില്‍ വിവിധ ദിവസങ്ങളിലായി ഇതുപോലെ അയ്യായിരത്തോളം പാക്കറ്റ് നിരോധിത പാന്‍ മസാലകളാണ് കൂട്ടുപുഴ ചെക്ക്പോസ്റ്റില്‍ വെച്ച് എക്സൈസ് സംഘം പിടികൂടിയത്. ഈ കേസുകളിലൊന്നും തന്നെ ഇവ കടത്തുന്നവരെ കണ്ടെത്താനായിട്ടുമില്ല. ഇത് കൂടാതെ ഇരിട്ടി പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഇരിട്ടി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം നാളികേരം എന്ന വ്യാജേന കടത്തുകയായിരുന്ന പതിനഞ്ച് ചാക്കോളം പാന്‍ മസാലകള്‍ പിടികൂടുകയും ഇത് കടത്താന്‍ ഉപയോഗിച്ച പിക്കപ്പ് വാഹനം കസ്റ്റഡിയില്‍ എടുക്കുകയും വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
കേരളത്തില്‍ നിരോധിക്കപ്പെട്ടിട്ടുള്ള ഇത്തരം ഉല്പന്നങ്ങള് സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് കര്‍ണ്ണാടകത്തില്‍ നിന്നും കടത്തിക്കൊണ്ടുവരുന്നത്. കൂടാതെ ഇത് ഉപയോഗിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിപണിയും ഇരിട്ടിയുടെ മലയോര മേഖലയില്‍ വിപുലമായി ഉണ്ട്. മാരകമായ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നതാണ് ഇത്തരം പുകയില ഉല്പന്നങ്ങളുടെ ഉപയോഗം എന്ന് പല പഠന റിപ്പോര്‍ട്ടുകളിലും പറയുന്നു. കര്‍ണ്ണാടകത്തില്‍ വെറും അഞ്ച് രൂപയ്ക്കു ലഭിക്കുന്ന പാന്‍ പരാഗ് പോലുള്ള ഉല്പന്നങ്ങള് പാക്കറ്റ് ഒന്നിന് മുപ്പതു മുതല്‍ 60 രൂപ വരെ വിലക്ക് ഇവിടെ വില്ക്കപ്പെടുന്നു എന്നാണു അറിയുന്നത്. ഇവ കടത്തിക്കൊണ്ടുവരുന്നതും കൈവശം വെക്കുന്നതും കുറ്റകരമാണെങ്കിലും വെറും നിസ്സാര കേസ്സ് മാത്രമേ എടുക്കാനാവൂ എന്നതും എളുപ്പത്തില്‍ ജാമ്യം കിട്ടും എന്നതും പിടിക്കപ്പെട്ടാലും വീണ്ടും വീണ്ടും ഇതേ കുറ്റം ചെയ്യാന്‍ ഇവരെ പ്രേരിപ്പിക്കുന്നു എന്നതാണ് വസ്തുത.
എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി.സുരേഷിനെ കൂടാതെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.വിജയന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.ബാബു ജയേഷ്, പി.ജലീഷ്, പി.ടി.സജിത്ത് എന്നിവരും പാന്‍ മസാലകള്‍ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: