പയ്യന്നൂര്‍: ശബ്ദ സൗന്ദര്യവും സാങ്കേതികമികവും കൊണ്ട് യുഗ്മസ്വരത്തിലെ ഏക ഭാവം കണ്ടെത്തുന്ന മാമ്പലം സഹോദരിമാര്‍ തുരീയം സംഗീതോത്സവത്തിന്റെ അഞ്ചാംദിനം ഭാവസാന്ദ്രമായ അനുഭൂതിയിലേക്ക് ശ്രോതാക്കളെ നയിച്ചു. തോടി രാഗത്തില്‍ വര്‍ണ്ണം പാടി തുടങ്ങിയ രാഗമാധുരിയില്‍ തുടര്‍ന്ന് ചാരുകേശിയില്‍ കൃപയാപാലയേ ശൗരേ, മോഹനത്തില്‍ ഭവനു തേ ഹൃദയേ, ഹിന്ദോളത്തില്‍ പത്മനാഭപാഹി തുടങ്ങിയ ഹൃദയഹാരിയായ കീര്‍ത്തനങ്ങള്‍ ഒഴുകിയെത്തി
മാമ്പലം സഹോദരിമാര്‍ എന്നറിയപ്പെടുന്ന ആര്.വിജയലക്ഷ്മിയും ആര്.ചിത്രയും വിശ്വാസത്തോടും ഭക്തിയോടും കൂടി സംഗീതത്തെ ഉപാസിക്കുന്ന ഒരു കുടുംബ പരമ്പരയില അംഗങ്ങളാണ്.അറുപത് വര്‍ഷമായി ഗഞ്ചിറയില്‍ ശ്രദ്ധേയമായ പ്രകടനം നടത്തുന്ന കെ.എസ്.രങ്ക ചാരിയാണ് ഇവരുടെ പിതാവ്.
ഡോ.ആര്.ഹേമലത വയലിനിലും നെല്ലായ് ബാലാജി മൃദംഗത്തിലും സി.വി.വെങ്കിട സുബ്രഹ്മണ്യം ഘടത്തിലും ഭാഗ്യലക്ഷ്മി എം.കൃഷ്ണ മുഖര് ശംഖിലും മികവ് തെളിയിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചത് മികച്ചൊരു സംഗീത വിരുന്നാണ്.
തുരീയം സംഗീതോത്സവത്തിന്റെ ആറാം ദിനമായ ഇന്ന് ട്രിച്ചി ഗണേശന് നയിക്കുന്ന സംഗീത കച്ചേരി അരങ്ങിലെത്തും.എന്‍.സി.മാധവ് (വയലിന്), ബി.ഹരികുമാര്‍ (മൃദംഗം), ആലത്തൂര്‍ ടി.രാജ് ഗണശ് (ഗഞ്ചിറ), മലൈകോട്ട ആര്.എം.ദീനദയാളന്‍ (മുഖര് ശംഖ്) എന്നിവര്‍ പക്കമേളമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: