പണ്ഡിറ്റ്് ശ്രീറാം ശര്മ്മാചാര്യന്
ഈ ചോദ്യങ്ങളെപ്പറ്റി ചിന്തിച്ചാല്‍ സ്ത്രീകളുടെ മേല്‍ ധാര്‍മ്മികമായ അയോഗ്യത അടിച്ചേല്‍പ്പിക്കുന്നത് ഒരു തരത്തിലും ന്യായപൂര്ണ്ണമല്ലെന്ന ഉത്തരം നിഷ്പക്ഷമതിയായ ഓരോ വ്യക്തിയുടെയും അന്തരാത്മാവില്‍ നിന്നും ഉയര്‍ന്നു വരും. അവര്‍ക്കും പുരുഷന്മാരെപോലെ തന്നെ ഗായത്രി മുതലായ മന്ത്രങ്ങള്‍ക്ക് അധികാരം ഉണ്ടായിരിക്കേണ്ടതാണ്. നാമും ഈ നിഗമനത്തില്‍ തന്നെയാണ് എത്തിയിരിക്കുന്നത്.
ഭക്തിപുരസ്സരം ഗായത്രീ ഉപാസന നടത്തി പുരുഷന്മാരേക്കാള് കൂടുതലും വേഗത്തിലും സാഫല്യം നേടിയ ആയിരക്കണക്കിന് മഹിളകളെ നമുക്ക് പരിചയമുണ്ട്. കന്യകമാര്‍ അനുരൂപരായ വരന്മാരെ പ്രാപിക്കുന്നതിലും, ഭര്‍ത്തൃമതികള്‍ ഭര്‍ത്തൃസുഖവും സന്താന സൗഭാഗ്യവും അനുഭവിക്കുന്നതിലും, വിധവകള്‍ സംയമനവും ധര്മ്മോപാര്ജ്ജനവും നേടുന്നതിലും ആശാവഹമായ വിജയം കൈവരിച്ചിട്ടുണ്ട്.
ആത്മാവ് സ്ത്രീയോ പുരുഷനോ അല്ല. അത് വിശുദ്ധ ബ്രഹ്മജ്യോതിയുടെ സ്ഫുലിംഗമാണ്. ആത്മീയ പ്രകാശം ലഭിക്കുന്നതിനുവേണ്ടി പുരുഷന് ഗുരുവിനെയോ മാര്ഗ്ഗദര്ശകനെയോ ആവശ്യമാണെന്നതുപോലെ സ്ത്രീക്കും ആവശ്യമാണ്. ആദ്ധ്യാത്മിക മേഖലയില്‍ സ്ത്രീ പുരുഷഭേദം ഇല്ലെന്നു സാരം. സാധന ചെയ്യുന്ന ആള് ‘ആത്മാ’ വാണ്. താന്‍ സ്ത്രീ ആണെന്നോ പുരുഷനാണെന്നോ ഉളള ധാരണ വെടിഞ്ഞ്, ആത്മാവാണെന്ന ധാരണ സാധകരില്‍ ഉണ്ടാകണം. സാധനമേഖലയില് എല്ലാ ആത്മാക്കളും തുല്യരാണ്. ലിംഗവ്യത്യാസം നിമിത്തം ആരുടെയും മേല്‍ അയോഗ്യത അടിച്ചേല്‍പ്പിക്കരുത്.
പുരുഷനെ അപേക്ഷിച്ച് സ്ത്രീയില്‍ ധാര്‍മ്മിക തത്ത്വങ്ങളുടെ അളവ് സാവാഭാവികമായി കൂടുതലായുണ്ട്. ദുഷിച്ച അന്തരീക്ഷത്തിലൂടെയും ദുര്വൃത്തികളിലൂടെയും പുരുഷന് കൂടുതല്‍ വിചാരിക്കുന്നതിനാല്‍ അതിന്റെ പാടുകള്‍ അവന്റെ മേല്‍ കൂടുതല്‍ പതിക്കുകയും അവനില്‍ തിന്മ കൂടുതലാകുകയും ചെയ്യുന്നു. ധനാര്ജ്ജനത്തിനുവേണ്ടിയുളള സംഘര്‍ഷത്തിനിടയില്‍ മോഷണം, വഞ്ചന മുതലായ സ്ഥിതികളെയും അഭിമൂഖീകരിക്കേണ്ടി വരുന്നു. എന്നാല്‍ സ്ത്രീകളുടെ പ്രവര്‍ത്തന മേഖല ലളിതവും, ഋജുവും സാത്വികവുമാണ്. വീട്ടില്‍ ചെയ്യേണ്ടിവരുന്ന കാര്യങ്ങളില്‍ സേവനമനോഭാവമാണ് മുന്നിട്ടു നില്‍ക്കുന്നത്. അവര്‍ ആത്മനിഗ്രഹം ചെയ്യുന്നു. കഷ്ടപ്പാടുകള്‍ സഹിക്കുന്നു.
പക്ഷേ, കുട്ടികളോടും ഭര്‍ത്താവിനോടും, ഭര്‍ത്താവിന്റെ മാതാപിതാക്കളോടും, ഭര്ത്തൃസഹോദരങ്ങളോടും ജ്യോഷ്ഠത്തിമാരോടുമുളള തന്റെ പെരുമാറ്റത്തില്‍ സൗമ്യതയും, സൗഹൃദയത്വവും, സേവന ഭാവവും, ഉദാരതയും, മര്യാദയും സഹിഷ്ണുതയും പാലിക്കുന്നു. അവരുടെ ദിനചര്യ സത്വഗുണസമൃദ്ധമാണ്. തന്നിമിത്തം അവരുടെ അന്തരാത്മാവ് പുരുഷന്മാരെ അപേക്ഷിച്ച് വളരെയധികം പവിത്രമാണ്. മോഷണം, കൊലപാതകം, വഞ്ചന, വക്രത, ശോഷണം, ക്രൂരത, ദുശ്ശീലം, അഹങ്കാരം, അസംയമനം, അസത്യം, ഇത്യാദി ദുര്‍ഗുണങ്ങള്‍ പുരുഷന്മാരിലാണ് പ്രായേണ കണ്ടുവരുന്നത്. സ്ത്രീകളില്‍ ഇങ്ങനെയുളള പാപങ്ങള്‍ വിരളമായേ കാണാറുള്ളൂ. ഫാഷനില്‍ ആസക്തി, ആദരവില്ലാത്ത പെരുമാറ്റം, കാര്‍ക്കശ്യം, ജോലികളില്‍ വൈമുഖ്യം മുതലായ മുതലായ ചെറിയ തോതിലുളള തിന്മകള് സ്ത്രീകളിലും വര്‍ദ്ധിച്ചുവരികയാണ്.
എങ്കിലും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ തീര്‍ച്ചയായും സല്ഗുണവതികളാണ്. അവരിലെ തിന്മ താരതമ്യേന പരിമിതമാണ്.
ഈ സ്ഥിതിക്ക് സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള് കൂടുതല്‍ ധര്‍മ്മ പ്രവണത ഉണ്ടായിരിക്കുക സാധാരണമാണ്. അവരുടെ മനോഭൂമിയില്‍ ധര്‍മ്മത്തിന്റെ ബീജം കൂടുതല്‍ വേഗത്തില്‍ മൂടുപിടിക്കുകയും പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്നു. സമയം ഉണ്ടായിരിക്കുന്നതുമൂലം വീട്ടില്‍ ആരാധനകള്‍ പതിവായി ചെയ്യാനും അവര്‍ക്കു കഴിയുന്നു. സ്വന്തം കുട്ടികളില്‍ ധാര്‍മ്മിക സംസ്കാരങ്ങളുടെ ബീജാവാപം ചെയ്യാന്‍ ശരിക്കു സാധിക്കുന്നു. ഇതെല്ലാം നോക്കുമ്പോള്‍ ധാര്‍മ്മിക പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യം ബോദ്ധ്യമാകുന്നു.
ഇതിനു വിപരീതമായി അവരെ നീചരെന്നും അവകാശമില്ലാത്തവരെന്നും ശൂദ്രരെന്നും വിളിച്ച് അവരുടെ മാര്‍ഗ്ഗത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും അവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നത് എങ്ങനെയാണ് ഉചിതമെന്നു പറയുക. മനസ്സിലാകാത്ത സംഗതിയാണിത്.
സ്ത്രീകള്‍ക്ക് വേദശാസ്ത്രങ്ങള്‍ അഭ്യസിക്കുന്നതിനും ഗായത്രീ സാധന അനുഷ്ഠിക്കുന്നതിനുമുളള പ്രമാണങ്ങള്‍ ധര്മ്മഗ്രന്ഥങ്ങളില് നിറഞ്ഞു കിടപ്പുണ്ട്. അവ ഗൗനിക്കാതെ എങ്ങോ കുത്തിത്തിരുകിയ നാലഞ്ചു ശ്ലോകങ്ങളെ മുറുകെപ്പിടിച്ച് അതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കു അവകാശമില്ലെന്നു വരുത്തുക ബുദ്ധിപൂര്‍വ്വമായ കാര്യമല്ല. സാധാരണനിലയില്‍ തന്നെ ആളുകളില്‍ ധാര്‍മ്മിക പ്രവണത കുറവാണ്.
അങ്ങനെയിരിക്കെങ്കിലും ഉത്സാഹം തോന്നി മുന്നോട്ടു വരുമ്പോള്‍ അവര്‍ക്ക് അധികാരമില്ലെന്നുദ്ഘോഷിച്ചുകൊണ്ട് ജ്ഞാനത്തിന്റെയും ഉപാസനയുടെയും വഴി അടയ്ക്കുന്നത് വിവേകമില്ലാത്ത പ്രവൃത്തിയെന്നേ പറയേണ്ടൂ.
നാം നല്ലവണ്ണം തിരച്ചില്‍ നടത്തി പൂര്‍ണ്ണബോദ്ധ്യം വന്ന സംഗതിയാണ് സ്ത്രീകള്‍ക്ക് പുരുഷന്മാരെപ്പോലെ തന്നെ മാതാവിന്റെ മടിത്തട്ടില്‍ കയറുവാനും, മുലപ്പാല്‍ കുടിക്കുവാനും, മടിത്തുമ്പുപിടിച്ച് നടക്കുവാനും അവകാശമുണ്ട്.
സകല സങ്കോചങ്ങളും വെടിഞ്ഞ് അവര്‍ ഉത്സാഹവതികളായി തെളിഞ്ഞ ചിത്തത്തോടെ ഗായത്രീ ഉപാസന ചെയ്യേണ്ടതാണ്. ഇതുമൂലം ഇവരുടെ ഭവബന്ധങ്ങള് അറ്റുപോവുകയും ജനനമരണങ്ങളുടെ പാശത്തില്‍ നിന്നും മോചനം ലഭിക്കുകയും, മോക്ഷത്തിനും സ്വര്‍ഗ്ഗീയ ശാന്തിക്കും അവകാശികളാവുകയും ചെയ്യുന്നു. അതോടൊപ്പം തന്റെ പുണ്യപ്രതാപം മൂലം കുടുംബാംഗങ്ങളുടെ ആരോഗ്യവും സൗഭാഗ്യവും വൈഭവവും സുഖസൗഖ്യങ്ങളും ദിനം പ്രതി വര്‍ദ്ധിക്കുവാന്‍ ഗണ്യമായ പങ്കുവഹിക്കുവാനും കഴിയുന്നു.
ഗായത്രിയെ ഉപാസിക്കുന്ന ദേവികള്‍ യഥാര്‍ത്ഥത്തില്‍ ദേവികളായിത്തീരുന്നു. അതിലൂടെ വളരെയധികം ദിവ്യപ്രകാശം പകരുന്നു. തദനുസരണം അവര്‍ തങ്ങള്‍ക്കു ജന്മനാ ഉളളതായ, ഈശ്വരദത്തമായ അധികാരങ്ങളും ആദരവും നേടിയെടുക്കുന്നു.
(അവസാനിച്ചു)
(സ്ഥാപകന്‍ : വിശ്വഗായത്രീപരിവാര്‍
ശാന്തികുഞ്ജ് ആശ്രമം, ഹരിദ്വാര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: