തസ്യാസ്തദ്വചനം ശ്രുത്വാ ഭവാന്യാ: സ നൃചോത്തമ:
പ്രോവാ വചനം തത്ര സുബാഹുര് ഭക്തിസംയുത:
എകതോ ദേവലോകസ്യ രാജ്യം ഭൂമാണ്ഡലസ്യ ച
എകതോ ദര്‍ശനം തേ വൈ ന ച തുല്യം കദാചന
വ്യാസന് തുടര്‍ന്നു: ഭഗവതി വരദാനം ചെയ്തപ്പോള്‍ സുബാഹു പറഞ്ഞു: ‘അമ്മേ, ദേവലോകങ്ങളും ഭൂമണ്ഡലങ്ങളും ചേര്‍ത്ത് ഒരുതട്ടില്‍ വച്ചാലും അവിടുത്തെ ദര്‍ശനഭാഗ്യം മറുതട്ടില്‍ വച്ചാല്‍ അതിനു തന്നെയാണ് മുന്‍തൂക്കം. മൂന്നുലോകത്തിലും അവിടുത്തെ ദര്‍ശനത്തിനു തുല്യമായി മറ്റ് യാതൊന്നുമില്ല.
പിന്നെ ഞാനെന്തു വരമാണ് ചോദിക്കുക? എന്നാല്‍ ഒരു വരം അമ്മയെനിക്ക് തന്നാലും. അമ്മയില്‍ അചഞ്ചലമായ ഭക്തിയുണ്ടാവാന്‍ അമ്മയെന്നെ അനുഗ്രഹിക്കണം. അമ്മ ഈ കാശിനഗരത്തില് വസിക്കണം. ശക്തിസ്വരൂപിണിയായ അമ്മ ദുര്‍ഗ്ഗാദേവിയായി ഈ നഗരത്തെ എന്നെന്നും കാത്തു സംരക്ഷിക്കുക. സുദര്‍ശനനെ ശത്രുദുഃഖത്തില് നിന്നും കരകയറ്റിയതുപോലെ ഈ വാരാണസി നഗരത്തെയും അമ്മ തന്നെ കാത്തു രക്ഷിക്കണം. ശത്രുനാശം വരുത്തി പാരിന്റെ സകല ദോഷങ്ങളും ഇല്ലാതാക്കി അമ്മ എല്ലാവരെയും അനുഗ്രഹിച്ചാലും.’
രാജാവിന്റെ സ്തുതികേട്ട് സംപ്രീതയായ ജഗദംബിക ഇങ്ങനെ അരുളി: ‘ഈ ഭൂമിയുള്ളിടത്തോളം കാലം സര്‍വ്വലോകഹിതാര്‍ത്ഥം ഞാനിവിടെ വാണുകൊള്ളാം. അപ്പോഴേയ്ക്കും സുദര്ശനന് ഭക്തിപുരസ്സരം അമ്മയെ നമസ്കരിച്ചിട്ട് ഇങ്ങനെ സ്തുതിച്ചു. ‘അമ്മയുടെ കൃപയുടെ ഔന്നത്യം ഞാനങ്ങനെ വര്‍ണ്ണിക്കും? ഭക്തിയുറയ്ക്കാത്ത ഈയുള്ളവനെപ്പോലും അമ്മ സംരക്ഷിച്ചു. ഭക്തരക്ഷ വ്രതമാക്കിയിരിക്കുന്ന അവിടുന്ന് സകലര്‍ക്കും രക്ഷയേകുന്നു.
അവിടുന്നാണ് വിശ്വസൃഷ്ടിസ്ഥിതിസംഹാരങ്ങള്ക്ക് കാരണഭൂതയായിരിക്കുന്നതെന്ന് ഞാന്‍ കേട്ടിരിക്കുന്നു. ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് അവിടുന്ന് തന്നെ കല്പ്പിച്ചാലും. അവിടുത്തെ വാക്കുകള്‍ അണുവിടതെറ്റാതെ ഞാന്‍ അനുഷ്ടിക്കാം.
അപ്പോള്‍ ഭഗവതി പറഞ്ഞു: മഹാഭാഗ, നീ അയോദ്ധ്യയില്‍ ചെന്ന് അവിടം ഭരിക്കുക. എന്നും എന്നെ സ്മരിച്ചു പൂജിക്കുക.
ഞാന്‍ നിന്റെ രാജ്യത്തിന് മംഗളം വരുത്തും. അഷ്ടമിക്കും, നവമിക്കും ചതുര്‍ദ്ദശിക്കും ഉചിതമായ ബലിദാനങ്ങളോടെ പൂജകള്‍ ചെയ്യുക. അയോദ്ധ്യയില്‍ എനിക്കായി ഒരു ക്ഷേത്രം പണിയിച്ചു ത്രികാലപൂജകള്‍ വിധിയാംവണ്ണം ചെയ്താലും. ആണ്ടുതോറും നവരാത്രി മഹാപൂജ ആഘോഷമായി നടത്തണം. മേടം, കര്‍ക്കിടകം, കുംഭം, തുലാം മാസങ്ങളില്‍ നവരാത്രി മഹോത്സവം നടത്തുക. ഭക്തവിദ്വാന്മാര് എന്റെ പൂജ നടത്തുന്നത് കൃഷ്ണപക്ഷത്തിലെ ചതുര്‍ദ്ദശിയിലും അഷ്ടമിയിലുമാണ്.’
ദുര്ഗ്ഗതിനിവാരിണിയായ ദേവി അപ്രത്യക്ഷയായപ്പോള്‍ രാജാക്കന്മാര് സുദര്‍ശനനെ അനുമോദിക്കാനെത്തി. സുബാഹുവും അവിടെയെത്തി അദ്ദേഹത്തെ വണങ്ങി. അവര്‍ പറഞ്ഞു: രാജാവേ, അങ്ങാണ് ഞങ്ങള്‍ക്ക് പ്രഭു. അയോദ്ധ്യാധിപതിയായി അവിടുന്ന് ഞങ്ങളെ നയിച്ചാലും. ലോകനാഥയായ ജഗദംബികയെ കാണാന്‍ ഞങ്ങള്‍ക്ക് സൗഭാഗ്യമുണ്ടായത് അങ്ങയുടെ കനിവിനാലാണ്. പുരുഷാര്‍ത്ഥങ്ങള്‍ നാലും നല്‍കുന്നതാണാ ദിവ്യദര്‍ശനം. ധന്യനും സുകൃതിയുമായ നിനക്ക് രക്ഷയേകാന്‍ ഭഗവതി പ്രത്യക്ഷയായി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: