ആലപ്പുഴ: റോഡിന് കുറുകെ ആര്‍ച്ച് സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. കൗണ്‍സില്‍ ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ ആര്.ഗിരിജയുടെ ആധ്യക്ഷ്യത്തിലായിരുന്നു യോഗം. സ്കൂളുകള്‍ക്ക് മുമ്പിലെ സീബ്രാ ലൈനുകള്‍ തെളിഞ്ഞ് കാണുന്ന വിധത്തിലാക്കാന്‍ നടപടി യെടുക്കാനും യോഗം തീരുമാനിച്ചു. നഗരത്തില്‍ ഉചിതമായ സ്ഥലങ്ങളില്‍ പാര്‍ക്കിങ്, നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പി.ഡബ്ല്യൂ.ഡിയോട് പ്രൊപ്പോസല്‍ നല്കാന് യോഗം ആവശ്യപ്പെട്ടു.
നിലവില്‍ കേരളാ റോഡ് സേഫ്റ്റി അതോറിട്ടി, ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സിലിന് രണ്ടു തവണയായി 48,72,830 രൂപ അനുവദിച്ചിട്ടുണ്ട്. ഇത് എപ്പോള്‍ വേണമെങ്കിലും നല്‍കാവുന്നതാണെന്നും ജില്ലാ കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. ഇതില്‍ 42,72,830 രൂപയില്‍ ഒരുഭാഗം വിനിയോഗിച്ച് നങ്യാര്‍കുളങ്ങര മുതല്‍ കായംകുളം ഒഎന്‍കെ ജങ്ഷന് വരെയുള്ള ഇലക്ട്രിക്കല്‍ സ്ട്രീറ്റ് ലൈന്‍ സ്ഥാപിക്കും. രണ്ടാം ഗഡുവായി ലഭിച്ച ആറു ലക്ഷം രൂപയ്ക്ക് ആല്‍ക്കോമീറ്റര്‍, ഹാന്‍ഡിക്യാം എന്നിവ വാങ്ങുന്നതിന് ഓര്‍ഡര്‍ നല്കാന് പൊലീസ് വകുപ്പിനും മോട്ടോര്‍ വാഹന വകുപ്പിനും യോഗം അനുമതി നല്കി. പാതിരപ്പള്ളിയിലും കളര്‍കോടും ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ റോഡിന്റെ അരുക് ഉയര്ന്നുനില്ക്കുന്നത് ഒഴിവാക്കാന്‍ പ്രൊപ്പോസല്‍ തയ്യാറാക്കാനും ലഭിക്കുന്ന മുറയ്ക്ക് തുക നല്‍കാനും യോഗം തീരുമാനിച്ചു.
തണ്ണീര്‍മുക്കം -ചേര്‍ത്തല റൂട്ടില്‍ തണ്ണീര്‍മുക്കത്ത് ദേശീയപാതയിലേക്ക് പോകുന്ന വഴിയും ആലപ്പുഴയ്ക്ക് പോകുന്ന വഴിയും മനസ്സിലാകുന്ന വിധം ബോര്‍ഡ് സ്ഥാപിക്കാന്‍ പിഡബ്യൂഡി റോഡ്സിന് നിര്‍ദ്ദേശം നല്കി. ദേശീയ പാതയിലോ പ്രധാന ജങ്ഷനുകളിലോ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ ആവശ്യമാണെങ്കില്‍ അതിന്റെ മുന്‍ഗണനാക്രമം സമര്‍പ്പിച്ചാല്‍ അനുമതി നല്കാന് യോഗം തീരുമാനിച്ചു. ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സിലിന് അനുവദിച്ച 94,40,274 രൂപ മാറുന്നതിനുള്ള തടസ്സം നീക്കാനുള്ള നടപടികള്‍ ജില്ലാ കളക്ടര്‍ സ്വീകരിക്കും. യോഗത്തില്‍ ആര്‍ടിഓ എബി ജോണ്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: