തിരുവന്തപുരം: ഇന്ത്യന്‍ കായികതാരവും കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ അഞ്ജുബോബി ജോര്‍ജ്ജിനെതിരെ കായികമന്ത്രി ഇ. പി. ജയരാജന് ഉന്നയിച്ച ആരോപണങ്ങള്‍ പൊളിയുന്നു. അഞ്ജുവിന്റെ സഹോദരന് അജിത് മാര്‍ക്കോസ് അസിസ്റ്റന്റ് ഡയറക്ടര്‍ നിയമനത്തിന് അപേക്ഷ നല്‍കിയത് ഒന്നര വര്‍ഷം മുമ്പ്. അജിത് ഇന്ത്യന്‍നാഷണല്‍ അത്ലറ്റിക് അസോസിയേഷന്റെ ലവല്‍ വണ്‍ കോച്ചിംഗ് ലൈസന്‍സ് ഉടമയെന്ന് അഞ്ജുബോബി ജോര്‍ജ്ജ്.
ജന്മഭൂമിക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ അവര്‍ വ്യക്തമാക്കിയത്.
തന്റെ സഹോദരന് അജിത് മാര്‍ക്കോസ് അസിസ്റ്റന്റ് സെക്രട്ടറി ഒഴിവിലേക്ക് അപേക്ഷ നല്‍കുന്നത് 2015 ഫെബ്രുവരി 20നാണ്. അന്ന് താനായിരുന്നില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്. അപേക്ഷ പ്രകാരം കെഎസ്എസ്സിബി/ബി1/1166/15 എന്ന നമ്പര്‍ പ്രകാരം സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സര്‍ക്കാരിനോട് ശുപാര്‍ശചെയ്തു.
നാഷണല്‍ ഗയിംസില് മെഡല്‍നേടിയ കായികതാരങ്ങള്‍ക്ക് മികച്ച പരിശീലനം നല്കിയതിനാല് എന്ന് അതില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതെല്ലാം താന്‍ ചുമതയേല്‍ക്കുന്ന 2015 ഡിസംബറിനു മുമ്പാണ്. ഇതെല്ലാം കഴിഞ്ഞ ദിവസം കൈരളി ഓണ്‍ലൈന്‍ വാര്‍ത്തയില്‍ നല്‍കിയിരിക്കുന്ന കത്തില്‍ നിന്ന് തന്നെ വ്യക്തമാണ്.
അജിത് മാര്‍ക്കോസിന് വേണ്ടത്ര യോഗ്യതകള്‍ ഉള്ളതുകൊണ്ടാണ് സര്‍ക്കാര്‍ നിയമനം നല്‍കിയത്. ഇന്റര്‍നാഷണല്‍ അത്ലറ്റിക് അസോസിയേഷന്റെ ലവല്‍ വണ്‍ സര്‍ട്ടിഫിക്കറ്റുള്ള പരിശീലകനാണ് അദ്ദേഹം. കേരളത്തില്‍ വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്രമാണ് ഇന്റര്‍ നാഷണല്‍ അംഗീകാരമുള്ളത്. നാല് തവണ ഏഷ്യന്‍ ഗയിംസിലും കോമണ്‍വെല്‍ത്ത് ഗയിംസിലും ഇന്ത്യന്‍ പരിശീലകനായിരുന്നു. ഇപ്പോള്‍ അജിത് ബെല്‍ജിയത്തിലാണ്. ഒളിംപിക്സ് ട്രയലിന്റെ പരിശീലകനാണ്.
അന്തര്‍ദേശീയ പരിശീലകനായി അംഗീകാരമില്ലാത്ത ഒരാള്‍ക്ക് ഒളിംപിക്സില്‍ പരിശീലകനാകാന്‍ കഴിയില്ല. എണ്‍പതിനായിരം രൂപ ശമ്പളം ഉണ്ടെന്നാണ് മറ്റൊരു ആരോപണം. ഇത്രയും ഉയര്‍ന്ന ശമ്പളം ഉള്ള തസ്തിക ഒഴിഞ്ഞു കിടന്നത് മൂന്ന് വര്‍ഷമാണ്. ഡെപ്യൂട്ടേഷനില്‍ നിന്നുപോലും നിയമിക്കാമെന്നിരിക്കെ ഇത്രയും ഉയര്‍ന്ന ശമ്പളമുണ്ടെങ്കില്‍ ആരും ഇവിടേക്ക് വരാന്‍ തയ്യാറാകാതിരുന്നതെന്തെന്നു കൂടി ആരോപണം ഉന്നയിക്കുന്നവര്‍ വ്യക്തമാക്കണമെന്നും അഞ്ജു പറഞ്ഞു.
സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റാകുന്നതിന് മുമ്പ് ദേശീയ അത്ലറ്റിക് കോര്‍ഡിനേറ്ററായി കേന്ദ്ര കായിക മന്ത്രാലയം നിയമിച്ചു. അതിനും കേരളത്തില്‍ നിന്നും ഈപ്പറയുന്ന രീതിയിലുള്ള യാതൊരുവിധ ശമ്പളവും ഇല്ല. കേരളത്തില്‍ നിന്ന് ലഭിക്കുന്നത് പതിനായിരം രൂപ ഓണറേറിയമായാണ്. കേന്ദ്രത്തില്‍ നിന്ന് യാത്ര ബത്തയും താമസ സൗകര്യവും. പിന്നെയുള്ള ആരോപണം ഫ്ളൈറ്റിനെകുറിച്ചാണ്.
തനിക്ക് ജോലി ബാംഗ്ലൂരിലാണ്. മാസത്തില്‍ മൂന്ന് തവണത്തെ വിമാനക്കൂലി അനുവദിക്കണമെന്ന് മാത്രമാണ് മുന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് എത്രയാണ് തുക എന്ന് എല്ലാവര്ക്കും അറിയാം. ബസില്‍ വരികയാണെങ്കില്‍പോലും ഇതിനേക്കാള്‍ തുകയാകും. ആറ് മാസത്തെ തുകയായ നാല്പതിനായിരം കഴിഞ്ഞ ആഴ്ചയാണ് അനുവദിക്കുന്നത്. മുന്‍ സര്‍ക്കാര്‍ തനിക്ക് താമസ സൗകര്യം ഒരുക്കാമെന്നോ അതിനുള്ള തുക അനുവദിക്കാമെന്നോ അറിയിച്ചിട്ടില്ല.
ബാംഗ്ലൂരില്‍ ആരംഭിച്ച അക്കാദമിയെക്കുറിച്ച് ആര്‍ക്കും പരിശോധിക്കാം.
അതൊരു ഫൗണ്ടേഷനാണ്. അതില്‍ ആര്‍ക്കും ശമ്പളമില്ല. ഒളിംപിക്സിനായി പരിശീലനം നേടുന്ന രണ്ട് കുട്ടികള്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. അവര്‍ സായിപരിശീന കേന്ദ്രത്തില്‍ പണമടച്ചശേഷമാണ് അവിടുത്തെ ഉപകരണങ്ങളില്‍ പരിശീലനം നടത്തുന്നത്. അല്ലാതെ കേരളത്തില്‍ നിന്ന് ആരെയും ബാംഗ്ലൂരിലേക്ക് കടത്തുന്നില്ല.
സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എന്നും ഓഫീസില്‍ വരേണ്ട ആവശ്യമില്ല. നയരൂപീകരണം നടത്തുക എന്നതാണ് പ്രധാനം. അത് കൃത്യമായി ഞങ്ങളുടെ ടീം ചെയ്തിട്ടുണ്ട്. അഴിമതി തടയുന്നതിനായി എത്തിക്കല്‍ കമ്മിറ്റി രൂപീകരിച്ചതും വീടും സ്ഥലവുമില്ലാത്ത ദേശീയ കായികതാരങ്ങള്‍ക്ക് അതിനുവേണ്ട സൗകര്യങ്ങള്‍ ഒരുക്കിയതും ആ നയരൂപീകരണത്തിന്റെ ഭാഗമായാണ്. കായികതാരങ്ങള്‍ക്ക് പരിശീലനത്തിനുപോകുവാനുള്ള സഹായ തുകകള്‍ വര്‍ദ്ധിപ്പിച്ചതും ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലകരെ കൊണ്ടുവന്നതും ഈ നയരൂപീകരണത്തിലൂടെയാണ്. ഇക്കാര്യങ്ങള്‍ ആര്‍ക്കും പരിശോധിക്കാവുന്നതാണെന്നും അഞ്ജു പറഞ്ഞു.
മുഴുവന്‍ അഴിമതിയും അന്വേഷിക്കണമെന്ന്
അഞ്ജുവിന്റെ തുറന്ന കത്ത്
കൊച്ചി: സ്പോര്‍ട്സ് കണ്‍സിലില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെയുണ്ടായ മുഴുവന്‍ അഴിമതികളും അന്വേഷിക്കണമെന്ന് പ്രസിഡന്റും ഒളിമ്പ്യനുമായ അഞ്ജു ബോബി ജോര്‍ജ്ജ്. കായികമന്ത്രി ഇപി ജയരാജന് എഴുതിയ തുറന്ന കത്തിലാണ് അഴിമതികളും അനഭിലഷണീയമായ പ്രവര്‍ത്തികളും അക്കമിട്ട് നിരത്തിയിരിക്കുന്നത്. വെറും നാല്‍പ്പതിനായിരം രൂപയുടെ പേരില്‍ തന്നെ അഴിമതിക്കാരിയായി ചിത്രീകരിക്കുന്നതിലുള്ള രോഷം കത്തില്‍ പ്രകടിപ്പിക്കുന്ന അവര്‍ പണം മടക്കി നല്‍കുമെന്നും പ്രഖ്യാപിച്ചു.
കത്തില്‍ നിന്ന്:
ചില സ്ഥാനങ്ങള്‍ നോട്ടമിട്ടവരുടെ താല്‍പര്യങ്ങള്‍ക്കൊപ്പിച്ചാണോ സര്‍ക്കാരിന്റെ നീക്കമെന്നാണ് സംശയം. ആറു മാസം മാത്രം ഭരിച്ച സമിതിയെ അഴിമതിക്കാരെന്നു മുദ്രകുത്തി കുരിശില്‍ തറയ്ക്കുകയും ദീര്‍ഘകാലം തലപ്പത്തിരുന്നവര്‍ അതുകണ്ടു പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവരുത്.
അഴിമതി അന്വേഷിക്കണം. പത്തു വര്‍ഷത്തെയോ അതിനു പിന്നിലെ വരെയോ നിയമനങ്ങളും നിര്‍മാണപ്രവര്‍ത്തനങ്ങളും ചെലവുകളും അന്വേഷിക്കണം.
കൗണ്‍സിലുമായി ബന്ധപ്പെട്ട പല മേഖലകളിലും ചില അനഭിലഷണീയ രീതികളുണ്ട്. ആറു വര്‍ഷം മാത്രം പഴക്കമുള്ള മൂന്നാര്‍ ഹൈ ഓള്‍ട്ടിറ്റിയൂഡ് സെന്റര്‍ കെട്ടിടം നേരില്‍ കാണണം. അതു കെട്ടിപ്പൊക്കിയത് അഴിമതിയുടെ ചൂളയില്‍ ചുട്ടെടുത്ത അധമമനസു കൊണ്ടാണോയെന്നു സംശയിക്കും.
സ്പോര്‍ട്സ് വികസനത്തിന് ലോട്ടറിയുടെ നടത്തി. 24 കോടി പിരിച്ചു. 22 കോടി ചെലവായി എഴുതിത്തള്ളി. ബാക്കി രണ്ടു കോടി രൂപ ഇതുവരെ കൗണ്‍സില്‍ അക്കൗണ്ടിലെത്തിയിട്ടില്ല. കുട്ടികള്‍ക്കു നല്കുന്ന ഭക്ഷണത്തില്‍ വരെ അഴിമതിയുണ്ട്.ഇതു കണ്ടു മടുത്താണ് സ്പോര്‍ട്സ് കൗണ്‍സില്‍ എത്തിക്സ് കമ്മിഷന് രൂപപ്പെടുത്താന്‍ തീരുമാനിച്ചത്.
കൗണ്‍സിലില്‍ നിന്ന് സര്‍ക്കാര്‍ ചെലവില്‍ ഒളിംപിക്സ് കാണാനുളള ശ്രമങ്ങള്‍ ഇത്തവണയും ഉണ്ടാവും. മുന്‍ പ്രസിഡന്റിന്റെ കാലത്തെ യാത്രയ്ക്കു തന്നെ ഏഴു ലക്ഷത്തിലധികം രൂപ ചെലവായി. അധികം കൈപ്പറ്റിയ തുക തിരിച്ചടപ്പിക്കാന്‍ ഏറെ ശ്രമം നടത്തി.
കായിക രംഗത്തെ എല്ലാ നിയമനങ്ങളെക്കുറിച്ചും(എന്റെ സഹോദരന്റേതുള്‍പ്പടെ) വിജിലന്‍സ് മേധാവി ജേക്കബ് തോമസ് അന്വേഷിക്കണം. എല്ലാ നിയമനങ്ങളും പിഎസ്സിക്കു വിടണം.
ആറുമാസത്തിനിടെ 40,000 രൂപ കൈപ്പറ്റിയതിന്റെ പേരില്‍ നാണംകെടുത്തുന്ന ആക്ഷേപങ്ങളാണ് നേരിട്ടത്. വ്യക്തമായ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ആ തുക സ്വീകരിച്ചത്. പോസ്റ്റുകളില്‍ നിയമിക്കപ്പെട്ടവര്‍ ആറുമാസത്തിനുള്ളില്‍ യാത്രാപ്പടിയായി എത്ര തുക കൈപ്പറ്റിയിട്ടുണ്ടാവും എന്നു കൂടി അന്വേഷിക്കണം.
40,000 രൂപയുടെ പേരില്‍ കളങ്കപ്പെടുത്താനുളളതല്ല കായികരംഗത്തു ഞാന്‍ സൃഷ്ടിച്ചെടുത്ത നേട്ടങ്ങളും പ്രതിച്ഛായയും. വിക്ടറി സ്റ്റാന്‍ഡില്‍ വികാരത്തള്ളില് നില്ക്കുമ്പോള്, നൂറു കോടിയിലേറെപ്പേര്‍ക്കു വേണ്ടി ഈ നേട്ടം കൊയ്യാന്‍ ദൈവം അവസരം തന്നല്ലോയെന്നാണു കരുതിയിട്ടുള്ളത്. മൂവര്‍ണക്കൊടിയിലേക്കു കണ്ണുപായിച്ച്, കണ്ണീരു നിറച്ചു നിന്നിട്ടുള്ള ഒരാള്‍ക്കു കായികരംഗത്തെ വിറ്റു തിന്നാനാവില്ല സാര്‍. ദൈവത്തെയും കായിക രംഗത്തെയും മറന്ന് ഒരു പ്രവൃത്തി ഈ ജീവിതത്തിലുണ്ടാവില്ല. ആ 40,000 രൂപ ഞാന്‍ തിരിച്ചടയ്ക്കുകയാണ്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം ശമ്പളമില്ലാത്ത ജോലിയാണെന്നു കൂടി അങ്ങു മനസിലാക്കണം.കത്ത് അവസാനിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: