ആലപ്പുഴ: തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറില്‍ കരിമണല്‍ ഖനനം നടക്കുന്നത് പരിസ്ഥിതി ആഘാതപഠനം നടത്താതെ. ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളില്‍ സ്വകാര്യ മേഖലയിലും പൊതുമേഖലയിലും കരിമണല്‍ ഖനനം അനുവദിക്കില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനം നിര്‍ബാധം നടക്കുന്നത്.
ഹാര്‍ബര്‍ ബേസിനുള്ളില്‍ മത്സ്യബന്ധന യാനങ്ങള്‍ അടുപ്പിക്കുന്നതിനാവശ്യമായ ആഴം നിലനിര്‍ത്തുന്നതിനാണ് ഡ്രഡ്ജിങ്.ഇതിന്റെ മറവിലാണ് കരിമണല്‍ ഖനനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡിന്റെ പ്ലാന്റിലേക്കാണ് കരിമണല്‍ കൊണ്ടുപോകുന്നത്.
ഡ്രഡ്ജ് ചെയ്തെടുക്കുന്ന കടല്മണ്ണില് നിന്ന് കരിമണല്‍ വേര്‍തിരിച്ചെടുക്കുന്നതും ഇവിടെത്തന്നെയാണ്. യാതൊരു വിധ പരിസ്ഥിതി ആഘാത പഠനവും നടത്താതെയാണ് ജനവാസ മേഖലയില്‍ സ്പൈറല്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിച്ച് കരിമണല്‍ വേര്‍തിരിക്കുന്നത്. പ്രദേശങ്ങളിലെ ശുദ്ധജലം മലിനമാകുന്നതുകൂടാതെ ജനങ്ങള്‍ക്ക് പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇത് ഇടയാക്കുന്നു. രണ്ടുവര്‍ഷത്തോളമായി ഇവിടെ കരിമണല്‍ ഖനനം നടത്തുന്നത് പുറക്കാട് പഞ്ചായത്തിന്റെ അനുമതി പോലുമില്ലാതെയാണ്.
സ്പൈറല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നതിന് ഐആര്‍ഇ അനുമതി ചോദിക്കുകയോ തങ്ങള്‍ ലൈസന്‍സ് നല്‍കുകയോ ചെയ്തിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
പഞ്ചായത്തിന് നികുതി ഇനത്തിലും റോയല്‍റ്റി ഇനത്തിലും മറ്റും ലഭിക്കേണ്ട വരുമാനവും ഇതിനാല്‍ നഷ്ടമാകുന്നു. വന്‍ അഴിമതിയാണ് ഡ്രഡ്ജിങിന്റെ മറവില്‍ നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. കരിമണല്‍ വേര്‍തിരിക്കുന്ന യൂണിറ്റ് പൊതുസ്ഥലത്ത് പ്രവര്‍ത്തിക്കുന്നത് ചട്ടങ്ങളെല്ലാം ലംഘിച്ചാണ്. സ്പൈറല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നതിന് പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയോ ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വിഭാഗത്തിന്റെയോ അനുമതിയില്ല. കൂടാതെ മണല്‍ വില്പന നടക്കുന്നതിനാല്‍ വില്പന നികുതി വിഭാഗത്തിന്റെ പരിശോധനയും അനുമതിയും ആവശ്യമാണ്. ഇതൊന്നുംതന്നെ പാലിക്കാതെയാണ് കരിമണല്‍ ഖനനം നടക്കുന്നത്.
മണല്‍ ശേഖരിച്ചിട്ടുള്ള യാഡിലെ ഇനിഷ്യല്‍ ലെവലുകളുടെ അടിസ്ഥാനത്തിലാണ് മണല്‍ ഐആര്ഇഎലിന് കൊടുക്കുന്നതെന്നാണ് ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗം പറയുന്നത്. ചൊരിമണല്‍ നിരപ്പില്‍ എങ്ങിനെ ഇനിഷ്യല്‍ ലെവല്‍ കണക്കാക്കുമെന്ന് ചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ല.
ഒരു ഘനമീറ്ററിന് 561 രൂപ പ്രകാരമാണ് മണല്‍ വില്പന. ആറു ഘനമീറ്റര്‍ ഉള്‍ക്കൊള്ളുന്ന ഒരുടിപ്പര് മണ്ണിന് പുറത്ത് പതിനായിരത്തിലേറെ രൂപ വിലയുള്ളപ്പോഴാണ് ഇവിടെ ഇത്രയും തുച്ഛമായ വിലയ്ക്ക് മണ്ണു നല്‍കുന്നത്. കഴിഞ്ഞ മയ് മാസം വരെ 41,400 ഘനമീറ്റര്‍ മണല്‍ ഐആര്ഇഎലിന് നല്‍കിയെന്നാണ് ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗം പറയുന്നത്. എന്നാല്‍ ഇതിന്റെ പല മടങ്ങ് മണ്ണ് വില്പന നടന്നതായാണ് ക്ഷേപം ഉയരുന്നത്. മണ്ണുകൊണ്ടുപോകുന്ന വാഹനങ്ങളുടെ വലിപ്പം കണക്കാക്കി അളവെടുത്താല്‍ മാത്രമേ ഒരു പരിധിവരെയെങ്കിലും കൃത്യത ലഭിക്കൂകയുള്ളൂ.
പൊതുമേഖലാ സ്ഥാപനത്തിന്റെ മറവില്‍ ചട്ടങ്ങള്‍ ലംഘിച്ച് പുറക്കാട് തീരത്ത് കരിമണല്‍ ഖനനം നടത്തുന്നുവെന്നത് മാത്രമല്ല, സ്വകാര്യ ലോബികളടക്കം വന്‍ നേട്ടം ഉണ്ടാക്കുകയും ചെയ്യുന്നു. എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളും ഗ്രാമപഞ്ചായത്തും ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: