പൊന്‍കുന്നം: പാലാ-പൊന്‍കുന്നം റോഡില്‍ എലിക്കുളത്തിനും പൊന്‍കുന്നം ഒന്നാം മൈലിനുമിടയില്‍ ആറു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ ശനിയാഴ്ച നാല് അപകടങ്ങള്‍. എലിക്കുളം തോക്കനാട്ട് കവലയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ക്കു പരിക്കേറ്റു. എതിര്‍ദിശയില്‍ വന്ന കാറുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. പാലായില്‍ നിന്ന് ഫയര്‍ ഫോഴ്സ് യൂണിറ്റെത്തി കാറുകള്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തിറക്കിയത്.
കൂരാലിയില്‍ റോഡില്‍ തെന്നി വട്ടംകറങ്ങിയ കാര്‍ പിന്നോട്ടുരുണ്ട് പോസ്റ്റിലിടിച്ചു നിന്നു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് കാറിടിച്ച് വീട്ടമ്മ മരിച്ചിരുന്നു. ഈ കാറും ഇതേ രീതിയിലാണ് അപകടത്തില്‍ പെട്ടത്. സമീപത്തെ വാരിക്കാട്ട് റ്റി.എസ്. നാസുറുദീന്റെ കടയിലിടിച്ചാണ് കാര്‍ പിന്നോട്ടുരുണ്ടത്. പൊന്‍കുന്നം ഒന്നാം മൈലില്‍ ഉച്ചകഴിഞ്ഞ് 3.30ന് റോഡില്‍ തെന്നി നിയന്ത്രണം വിട്ട കാര്‍ ഓടയിലൂടെ 30 മീറ്ററോളം ഓടി അപകടത്തില്‍ പെട്ടു. ഇളങ്ങുളം വില്ലേജ് ഓഫീസിനു സമീപം നിയന്ത്രണം വിട്ട കാര്‍ റോഡരുകിലെ വീട്ടുമുറ്റത്തേക്കു പാഞ്ഞുകയറി. കഴിഞ്ഞ ദിവസം ഇവിടെ നിര്‍ത്തിയിട്ട കാറില്‍ ബൈക്കിടിച്ച് അപകടമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇതിനു സമീപം തന്നെ വെളിയന്നൂര്‍ പഞ്ചായത്തംഗത്തിന്റെ കാര്‍ റോഡില്‍ പലതവണ വട്ടംതിരിഞ്ഞ് മതിലിലിടിച്ച് അപകടമുണ്ടായിരുന്നു. ദിനംപ്രതി മേഖലയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതിന്റെ ആശങ്കയിലാണ് പ്രദേശവാസികള്‍. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നവീകരണം പൂര്‍ത്തിയാക്കിയ പിപി റോഡില്‍ ഒരു മാസത്തിനുള്ളില്‍ മുപ്പതിലേറെ അപകടങ്ങള്‍ നടന്നു. അപകടങ്ങളില്‍ പെട്ട ഭൂരിഭാഗം വാഹനങ്ങളുടെയും ടയറുകള്‍ തേഞ്ഞു തീര്‍ന്നിരുന്നതാണ് അപകടകാരണമെന്നു കരുതുന്നു. ഉപരിതലം മിനുസമായ റോഡില്‍ മഴയില്‍ ഇത്തരം വാഹനങ്ങള്‍ തെന്നിമറിയാന്‍ സാധ്യത ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: