കോട്ടയം: ബോളിവുഡ്താരം പ്രിയങ്കചോപ്രയുടെ മുത്തശ്ശി മേരി ജോണിന്റെ ശവസംസ്കാരം നടത്താത്തതിനെ ന്യായീകരിച്ച് കുമരകം സെന്റ് ജോണ്‍സ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളി അധികൃതര്‍ രംഗത്ത്. പള്ളിയുടെ ഭരണഘടനയ്ക്കും കീഴ്വഴക്കങ്ങള്‍ക്കും അനുസരിച്ചാണ് സംസ്കാര ശുശ്രൂഷയ്ക്ക് അനുമതി നിഷേധിച്ചത്.
മേരി ജോണ്‍ ഇടവകാംഗം ആയിരുന്നില്ലെന്ന് ഇടവക വികാരി ഫാ. സൈമണ്‍ മാനുവല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇടവക അറിയാതെ ഒരാള്‍ വിവാഹം കഴിച്ചാല്‍ ഇടവകാംഗത്വം നഷ്ടപ്പെടുമെന്നാണ് വ്യവസ്ഥ. ഇത്തരത്തില്‍ അംഗത്വം നഷ്ടപ്പെടുന്നവര്‍ക്ക് മാനേജിംഗ് കമ്മറ്റിക്ക് അപേക്ഷ നല്കി നിര്‍ദ്ദേശിക്കുന്ന നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇടവകാംഗത്വം പുതുക്കാവുന്നതാണ്.
എന്നാല്‍ മേരി ജോണോ അവരുടെ കുടുംബാംഗങ്ങളോ മരണത്തിന് മുമ്പ് ഇങ്ങനെ ഒരു അപേക്ഷ നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ശവസംസ്കാരത്തിന് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
മേരി ജോണിന്റെ സംസ്കാരം നടത്താന്‍ അനുമതി നിഷേധിച്ചത് മനുഷ്യത്വരഹിതമായ നടപടിയെന്നാണ് യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത വിശേഷിപ്പിച്ചത്. മെത്രാന്റെ പരാമര്‍ശം വേദനാജനകമാണെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു.
വിഷയമുണ്ടായപ്പോള്‍ തന്നെ അദ്ദേഹത്തിന് ഫോണില്‍കൂടിയോ, കല്പ്പനയില്കൂടിയോ നിര്‍ദ്ദേശം നല്‍കാമായിരുന്നു. അത് ചെയ്യാതെയാണ് പൊന്‍കുന്നത്തുള്ള സെന്റ് തോമസ് യാക്കോബായ പളളിയില്‍ മേരി ജോണിന്റെ സംസ്കാര ശുശ്രൂഷ നടത്തിയത്. ഇതില്‍ കൂടുതലൊന്നും പ്രതികരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ട്രസ്റ്റി പി.വി എബ്രഹാം, സെക്രട്ടറി ഷിന്‍സ് മാത്യു, വി.എസ് കുര്യാക്കോസ്, അലന് കുര്യാക്കോസ് മാത്യു എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: