തൃശൂര്‍: പട്ടികജാതി കോളനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ജന്മഭൂമി വാര്‍ത്തയെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം പീഡന വിവരം അറിഞ്ഞിട്ടും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ അതോറിറ്റിയും പ്രതിക്കൂട്ടില്‍.
പതിനേഴുകാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായെന്നും ഗര്‍ഭിണിയാണെന്നും കാണിച്ച് രേഖാമൂലം പരാതി ലഭിച്ചിട്ടും അതോറിറ്റി അത് പോലീസിന് കൈമാറിയില്ല. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നു സ്ഥാപിക്കാന്‍ അതോറിറ്റിയിലെ ചിലര്‍ ശ്രമം നടത്തിയതായും വെളിപ്പെട്ടു. ഇത് പ്രതികളില്‍ ചിലരെ രക്ഷിക്കാനെന്നു സൂചന.
ഒന്‍പതാം ക്ലാസുവരെ പഠിച്ച പെണ്‍കുട്ടിയുടെ സ്കൂള്‍ രേഖകള്‍ പ്രകാരം ഇപ്പോള്‍ പതിനേഴു വയസ്. ഇക്കാര്യം ചൈല്‍ഡ് വെല്‍ഫയര്‍ അതോറിറ്റി മറച്ചുവെച്ചു. സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ട് കോളനിയില്‍ നിന്ന് മോചിപ്പിച്ച ചില കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയതില്‍ അതോറിറ്റി അംഗം കൃത്രിമം നടത്തിയതായും പരാതിയുണ്ട്.
സംഭവത്തില്‍ ഉന്നതരായ ചിലരും ഉള്‍പ്പെട്ടിട്ടുണ്ടെന്നു സൂചന. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സംഭവം ഒതുക്കാന്‍ ശ്രമം നടക്കുന്നത്. കോളനിയിലെ മറ്റു കുട്ടികള്‍ക്കു നേരെയുണ്ടായ പീഡന ശ്രമങ്ങളെക്കുറിച്ചും അതോറിറ്റി മൗനം പാലിക്കുന്നു.
ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് ഇന്നലെ നിരവധി പേര് അന്വേഷണവും സഹായവാഗ്ദാനവുമായി എത്തി. കോളനിയില്‍ നിന്ന് രക്ഷപ്പെടുത്തിയ പത്തുകുട്ടികളുടെ സംരക്ഷണം സേവാഭാരതി ഏറ്റെടുത്തു. സേവാഭാരതിയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ഇവരെ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് പഠിക്കാനുള്ള സൗകര്യങ്ങളും ഒരുക്കും.
അതേസമയം, കോളനിയിലെ മറ്റുള്ള കുട്ടികളെ കാണാനും സംസാരിക്കാനും ശ്രമിച്ച സാമൂഹ്യപ്രവര്‍ത്തകരെ ചിലര്‍ പിന്തിരിപ്പിക്കാന് ശ്രമിച്ചതായും പറയുന്നു. അതി ദയനീയമായ സാഹചര്യത്തില്‍ കഴിയുന്ന കോളനിനിവാസികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കികൊടുക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. ഇടതുമുന്നണിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. കക്കൂസും കുളിമുറിയും പോലുമില്ലാത്ത പൊട്ടിപ്പൊളിഞ്ഞ വീടുകളില്‍ ദയനീയമായ സാഹചര്യത്തില്‍ ജീവിക്കുന്ന ഇവരെ കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതര്‍.
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഇവിടത്തെ എംഎല്‍എയും എംപിയും സിപിഎമ്മുകാരാണ്. ഇക്കുറി ഇവിടെനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ നേതാവ് മന്ത്രിയുമാണ്. ആയിരം രൂപയും ഒരു കുപ്പി മദ്യവും വാങ്ങികോളനിയിലെ ചിലര്‍ പെണ്‍കുട്ടികളെ വില്‍ക്കുന്നുവെന്ന ഞെട്ടിക്കുന്ന വാര്‍ത്ത ഇന്നലെ ജന്മഭൂമി പുറത്തുകൊണ്ടുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: