തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ മുന്നേറ്റവും അക്കൗണ്ട് തുറക്കലും ഗൗരവത്തോടെ കാണണമെന്ന് സിപിഎം സംസ്ഥാന സമിതി. ഇതു പ്രതിരോധിക്കാന്‍ കൂടുതല്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കണം. ന്യൂനപക്ഷ വിഭാഗങ്ങളുമായി കൂടുതല്‍ അടുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാന സമിതിയോഗം തീരുമാനിച്ചു.
പതിവില്‍ കവിഞ്ഞ് ബിജെപി എല്ലാ മണ്ഡലങ്ങളിലും മികച്ച പ്രകടനമാണ് നടത്തിയത്. മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും വോട്ടുവര്‍ധിപ്പിച്ചു. നിരവധി മണ്ഡലങ്ങളില്‍ നാലിരട്ടി വരെ വോട്ടുവര്‍ധനയാണ് ബിജെപിക്കുണ്ടായത്. ഇത് ഭാവിയില്‍ സിപിഎമ്മിന് ഭീഷണിയാണെന്നും സംസ്ഥാനസമിതി വിലയിരുത്തി.
തെരഞ്ഞെടുപ്പില്‍ മൂന്നു മണ്ഡലങ്ങളിലുണ്ടായ അപ്രതീക്ഷിത തോല്‍വി അന്വേഷിക്കാന്‍ മൂന്നംഗ അന്വേഷണ കമ്മീഷനെയും സംസ്ഥാന സമിതി നിയോഗിച്ചു. വട്ടിയൂര്‍ക്കാവ്, പാലക്കാട്, പൂഞ്ഞാര്‍ എന്നീ മണ്ഡലങ്ങളില്‍ കനത്ത തോല്‍വിയാണ് ഉണ്ടായത്. മാത്രമല്ല ഇവിടങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. വട്ടിയൂര്‍ക്കാവിലെ തോല്‍വി കെ.ജെ. തോമസും പാലക്കാട്ടെ തോല്‍വി എം.വി. ഗോവിന്ദന്‍മാസ്റ്ററും പൂഞ്ഞാറിലെ തോല്‍വി ബേബി ജോണും അന്വേഷിക്കും. ഇവര്‍ അതത് മണ്ഡലങ്ങളില്‍ നേരിട്ടെത്തി അന്വേഷിക്കണമെന്നാണ് സംസ്ഥാന സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വട്ടിയൂര്‍ക്കാവില്‍ മുന്‍ രാജ്യസഭാ എംപി ടി.എന്‍. സീമ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും പുറകില്‍ മൂന്നാം സ്ഥാനത്തായി. വട്ടിയൂര്‍ക്കാവിലെ തോല്‍വിയില്‍ അസ്വാഭാവികത ഇല്ലെന്ന് മുന്‍ ജില്ലാ സെക്രട്ടറിയും ഇപ്പോഴത്തെ വൈദ്യുതി മന്ത്രിയും കൂടിയായ കടകംപള്ളി സുരേന്ദ്രന് വാദിച്ചു. എന്നാല്‍ കടകംപള്ളിയുടെ വാദങ്ങള്‍ തള്ളിക്കളഞ്ഞ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വട്ടിയൂര്‍ക്കാവില്‍ സംഘടനാ പിഴവുകള്‍ സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി.
പാലക്കാട്ട് വന്‍ വോട്ടു വ്യത്യാസത്തിനാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി മുന്‍ ലോക്സഭാംഗം കൂടിയായ എന്‍.എന്‍. കൃഷ്ണദാസ് ബിജെപിയുടെ ശോഭാ സുരേന്ദ്രനും പുറകിലായത്. പൂഞ്ഞാറില്‍ പിണറായി വിജയന് നേരിട്ടെത്തി പ്രചാരണം നയിച്ചിട്ടും പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് കെട്ടിവച്ച കാശുപോലും കിട്ടിയില്ല. അതിനാലാണ് ഇവിടങ്ങളിലും വിശദമായ അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. മറ്റു മണ്ഡലങ്ങളിലെ ഇടതു സ്ഥാനാര്‍ത്ഥികള്‍ക്കുണ്ടായ തോല്‍വി അതത് ജില്ലാ കമ്മറ്റികള്‍ പരിശോധിക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: