തിരുവനന്തപുരം: മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ ഇന്നലെ സമാപിച്ച സിപിഎം സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. അനവസരത്തിലുള്ള പ്രതികരണങ്ങള്‍ മന്ത്രിമാര്‍ ഒഴിവാക്കണം. ഓരോ കാര്യത്തെ സംബന്ധിച്ചും മന്ത്രിമാര്‍ ഇടയ്ക്കിടെ പ്രസ്താവന നടത്തേണ്ടതില്ലെന്നും സംസ്ഥാന സമിതി നിര്‍ദ്ദേശിച്ചു.
ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയുടെ മരണത്തില്‍ കായിക മന്ത്രി ഇ.പി. ജയരാജന് നടത്തിയ അനുശോചനം വിവാദമായ പശ്ചാത്തലത്തിലാണ് സിപിഎം സംസ്ഥാന സമിതി പെരുമാറ്റച്ചട്ടം കൊണ്ടുവന്നത്. മന്ത്രിമാരുടെ ഇത്തരം പ്രസ്താവനകള്‍ സര്‍ക്കാരിന്റെ ശോഭ കെടുത്തും. ഇടതുമുന്നണി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പ്രഖ്യാപിത നയമനുസരിച്ചാണ്. അത് മുന്നണിയുടെ പ്രകടനപത്രികയിലും വ്യക്തമാക്കിയിട്ടുണ്ട്.
അതനുസരിച്ച് മാത്രമേ പാര്‍ട്ടി മന്ത്രിമാരും എംഎല്‍എമാരും പ്രവര്‍ത്തിക്കാവൂ. അനാവശ്യ പ്രതികരണങ്ങള്‍ ഒഴിവാക്കണം. നിവേദനങ്ങള്‍ സ്വീകരിക്കാന്‍ മന്ത്രിമാരുടെ ഓഫീസുകളില്‍ പ്രത്യേക സൗകര്യം ഒരുക്കണം. പരസ്യപ്രസ്താവനകളില്‍ കൂടുതല്‍ സൂക്ഷ്മതയും അതീവ ജാഗ്രതയും പാലിക്കണമെന്നും സംസ്ഥാന സമിതി നിര്‍ദ്ദേശിച്ചു.
ദേശാഭിമാനി അസോസിയേറ്റഡ് എഡിറ്ററായിരുന്ന പി.എം. മനോജിനെ റസിഡന്റ് എഡിറ്ററായി നിയമിക്കാനും സിപിഎം സംസ്ഥാന സമിതിയില്‍ ധാരണയായി. റസിഡന്റ് എഡിറ്ററായിരുന്ന പ്രഭാവര്‍മ മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ സെക്രട്ടറിയായി നിയമിതനായതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: