ഇടുക്കി: കര്‍ണ്ണാടക ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ പേരില്‍ തട്ടിപ്പ് കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കുന്നില്ല. യുജിസിയുടെ അംഗീകാരമില്ലാത്ത കോഴ്സുകള്‍ പഠിപ്പിക്കുന്ന 84 സ്റ്റഡിസെന്റുകളാണ് വയനാട് ഒഴികെയുള്ള ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റ് നടത്തുന്ന പ്രമുഖമായ രണ്ട് കോളേജുകളിലും ഇത്തരത്തിലുള്ള കോഴ്സ് നടത്തുന്നുണ്ട്.
കോഴിക്കോട്ടെ ഒരു കോളേജിലും അംഗീകാരമില്ലാത്ത കോഴ്സ് നടത്തുന്നുണ്ട്. സംസ്ഥാനത്ത് 35000 കുട്ടികളാണ് ഇത്തരത്തില്‍ അംഗീകാരമില്ലാത്ത കോഴ്സിന് ചേര്‍ന്ന് വഞ്ചിതരായിരിക്കുന്നത്. കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എന്നീ ഡിപ്ലോമ കോഴ്സുകള്‍ക്ക് ചേര്‍ന്ന വിദ്യാര്‍ത്ഥികളാണ് വഞ്ചിതരായിരിക്കുന്നത്.
യുജിസിയുടെ നിബന്ധനകള്‍ തുടര്‍ച്ചയായി ലംഘിച്ചതോടെയാണ് കര്‍ണ്ണാടക ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ അംഗീകാരം റദ്ദാക്കിയത്. ഇക്കാര്യം 2015 ജൂണ്‍ മാസത്തില്‍ യുജിസി അറിയിപ്പായി നല്‍കിയിരുന്നതാണ്. ഈ അറിയിപ്പ് വന്നിട്ടും വിദ്യാഭ്യാസ കൊള്ള നടത്തുന്ന സെന്ററുകള്‍ അംഗീകാരമില്ലാത്ത കോഴ്സിലേക്ക് വിദ്യാര്‍ത്ഥികളെ ചേര്‍ക്കുകയായിരുന്നു.
മിക്ക വിദ്യാര്‍ത്ഥികളും ബാങ്കില്‍ നിന്ന് രണ്ട് ലക്ഷത്തിലധികം രൂപ വായ്പയെടുത്താണ് കോഴ്സില്‍ ചേര്‍ന്നിരിക്കുന്നത്.
കോഴ്സിന് അംഗീകാരമില്ലെന്നറിഞ്ഞതോടെ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി. അംഗീകാരമില്ലാത്ത കോഴ്സിന് വിദ്യാഭ്യാസ വായ്പ നേടിയെടുത്തതിന്റെ പേരില്‍ ബാങ്കുകള്‍ നിയമ നടപടിക്കൊരുങ്ങുകയാണ്. ഇതോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും എന്ത് ചെയ്യണമെന്നറിയാതെ ഉഴലുന്നു.
ഇത്ര ഗുരുതര സ്ഥിതിയുണ്ടായിട്ടും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും കൊള്ളക്കാര്‍ക്ക് അനുകൂലമായ സമീപനം സ്വീകരിക്കുകയാണ്.
വിദ്യാഭ്യാസ തട്ടിപ്പിനിരയായ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സംസ്ഥാന തലത്തില്‍ സംഘടന രൂപീകരിച്ച് പ്രത്യക്ഷ സമരങ്ങള്‍ക്ക് ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: