ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അപ്രതീക്ഷിത വിജയം നേടുമെന്നും മുഖ്യമന്ത്രി ആരാവണമെന്ന് തെരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി. “മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി ആരുടേയും പേര് നിര്‍ദ്ദേശിച്ചിട്ടില്ല. ആര് നേതാവാകണമെന്ന കാര്യം പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എമാര്‍ക്ക് വിടുകയാണ്. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ ബിജെപിയാവും കറുത്ത കുതിര”- ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തശേഷം മടങ്ങിയെത്തിയ ഗഡ്കരി അഭിപ്രായപ്പെട്ടു.
ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എത്ര സീറ്റ് കിട്ടുമെന്ന് പറഞ്ഞില്ലെങ്കിലും പാര്‍ട്ടി ഉജ്ജ്വലവിജയം കൈവരിക്കുമെന്ന് ഗഡ്കരി അഭിപ്രായപ്പെട്ടു.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആരാവും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന കാര്യത്തില്‍ ഊഹാപോഹങ്ങളുടെ ആവശ്യമില്ലെന്ന് ഗഡ്കരി പറഞ്ഞു. “പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബിജെപി ആരുടെ പേരും നിര്‍ദ്ദേശിച്ചിട്ടില്ല. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പേര് ഉചിതമായ സമയത്ത് തീരുമാനിക്കും. ബിജെപി പാര്‍ലമെന്ററി സമിതിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക”- ഗഡ്കരി വ്യക്തമാക്കി.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എന്നാല്‍ മണ്ഡലമേതെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഗഡ്കരി പറഞ്ഞു.
മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ മുംബൈ, താനെ, പൂനെ, നാസിക് എന്നിവിടങ്ങളില്‍ പ്രചാരണത്തിന് പോകില്ലെന്നും ബിജെപി ഭരിക്കുന്ന നാഗ്പൂര്‍ മുനിസിപ്പാലിറ്റിയിലായിരിക്കും പ്രചാരണം നടത്തുകയെന്നും ഗഡ്കരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: