ന്യൂദൽഹി: ദൽഹിയിൽ പാവങ്ങൾക്ക് സൗജന്യ ചികിത്സ നിഷേധിച്ച അഞ്ച് പ്രൈവറ്റ് ആശുപത്രികൾക്ക് ദൽഹി സർക്കാർ 600 കോടി രൂപ പിഴയടക്കാൻ നിർദ്ദേശം നൽകി. നിയമം അനുശാസിക്കുന്ന തരത്തിൽ പാവപ്പെട്ടവർക്ക് ചികിത്സ നിഷേധിച്ചത് കണ്ടുപിടിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രികൾക്ക് പിഴ വിധിച്ചത്.
ഫോർട്ടിസ് എസ്കോർട്ട് ഹോസ്പിറ്റൽ, മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, പുഷ്പവതി സിങ്കാനിയ ഇൻസ്റ്റിറ്റ്യൂട്ട്, ധർമ്മശില ഹോസ്പിറ്റൽ അൻഡ് റിസർച്ച് സെന്റർ, ശക്തി മുകുന്ദ്, എന്നീ സ്ഥാപനങ്ങൾക്കാണ് പിഴ.
സംസ്ഥാനത്തെ വിവിധ പ്രൈവറ്റ് ആശുപത്രികളിൽ എത്തുന്ന 10 ശതമാനത്തോളം പാവപ്പെട്ടവർക്ക് സൗജന്യമായി ചികിത്സാ സഹായം നൽകണമെന്നാണ് സർക്കാർ നിഷ്കർഷിച്ചിരിക്കുന്നത്. ഇതിനു പുറമെ സർക്കാർ ആശുപത്രികളിൽ നിന്നും കൂടുതൽ ചികിത്സക്കായി പ്രൈവറ്റ് ആശുപത്രികളിലേക്ക് പറഞ്ഞു വിടുന്ന പാവപ്പെട്ടവർക്കും സൗജന്യ ചികിത്സ നൽകണമെന്നുമുണ്ട്. 2007ൽ ദൽഹി ഹൈക്കോടതി പാവപ്പെട്ടവരിൽ നിന്നും പണം ഈടാക്കുന്ന ദൽഹിയിലെ പ്രൈവറ്റ് ആശുപത്രികളിൽ നിന്നും പിഴ ഈടാക്കുമെന്നുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ ഈ നിയമങ്ങളെ എല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് പ്രവൈറ്റ് ആശുപത്രികൾ പ്രവർത്തിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയ സാഹചര്യത്തിൽ നിയമ നടപടിയുമായി മുന്നോട് പോകുകയായിരുന്നുവെന്ന് സർക്കാരിന്റെ ഹെൽത്ത് അഡീഷണൽ ഡയറക്ടർ ഹേം പ്രകാശ് അറിയിച്ചു. ഒരുമാസത്തെ അവധിയാണ് സർക്കാർ പിഴ അടക്കാനായി ആശുപത്രികൾക്ക് നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: