ഞങ്ങള്‍ ഭാര്യാപുത്രവിത്തങ്ങളില് മനസ്സുറച്ചവരാകയാല് ഭവാബ്ദിയില്‍, നിത്യതമസ്സില്ത്തന്നെ കഴിഞ്ഞു കൂടുന്നവരാണ്. ജഗദംബികയെ ഓര്‍ക്കാന്‍ കൂടി ഞങ്ങള്‍ക്ക് സമയമില്ല. എന്നാല്‍ അങ്ങേയ്ക്കെല്ലാമറിയം. ഈ ശക്തിയുടെ ആവിര്‍ഭാവം എങ്ങിനെയാണ്? അവളുടെ സ്വഭാവവൈശിഷ്ട്യങ്ങള്‍ എന്തൊക്കെയാണ്?
ദേവീമാഹാത്മ്യം പറയുന്നതിലൂടെ ഭവസാഗരതരണത്തിനുള്ള തോണിയായി മാറാന്‍ നിനക്കിതാ ഒരവസരം വന്നിരിക്കുന്നു. ദേവിയുടെ ഉത്ഭവം, രൂപം, പ്രഭാവം, എല്ലാം ഞങ്ങള്‍ക്കായി വിവരിച്ചു പറഞ്ഞാലും.’
സാമന്തരാജാക്കന്മാരുടെ അഭ്യര്‍ത്ഥന മാനിച്ചു സുദര്ശനന് അല്പനേരം ദേവിയെ ധ്യാനിച്ചശേഷം ഇങ്ങിനെ പറഞ്ഞു: ‘ജഗദംബയുടെ ശ്രേഷ്ഠചരിതം ഞാനെന്തു പറയാനാണ്? ബ്രഹ്മാദികള്‍ക്കും ഇന്ദ്രാദികള്‍ക്കും അതറിഞ്ഞുകൂടാ. അവളാണ് എല്ലാറ്റിന്റെയും ആദി. വിശ്വരക്ഷയാണ് അവളുടെ ഏകലക്ഷ്യം. വരേണ്യയും മഹാലക്ഷ്മിയും അവളാണ്. സൃഷ്ടിക്കുമ്പോള്‍ അവള് രജോരൂപ, പരിപാലിക്കാനവള് സത്വസ്വരൂപിണി.
സംഹരിക്കാന്‍ തമോരൂപിണി. ഇങ്ങനെ മൂന്നു ഗുണങ്ങളും അവളില്‍ സമ്യക്കായിരിക്കുന്നു. സര്വ്വകാമദയായ ദേവി പരാശക്തിയാകുന്നു. എന്നാല്‍ അവള് നിര്‍ഗ്ഗുണയാണ്. ബ്രഹ്മാദികള്‍ക്കും ആലംബം ദേവിയാണ്. യോഗീന്ദ്രന്മാര്‍ക്കും നിര്‍ഗുണയായ അവളെ അറിയാന്‍ കഴിയാത്തതിനാല്‍ അവര്‍പോലും ദേവിയെ സഗുണരൂപത്തില്‍ ധ്യാനം ചെയ്യുന്നു.’
കുഞ്ഞായിരുന്നപ്പോള്‍ സുദര്ശനന് കാട്ടില്‍ ചെന്നിട്ടുണ്ടായ കാര്യങ്ങളും, ജഗന്മയിയായ പരാശക്തിയെപ്പറ്റി അറിഞ്ഞതും എല്ലാം വിശദമാക്കാന്‍ രാജാക്കന്മാര് ആവശ്യപ്പെട്ടപ്പോള്‍ സുദര്ശനന് ഇങ്ങിനെ തുടര്‍ന്നു:
‘ചെറിയകുട്ടിയായിരിക്കുമ്പോള്‍ എനിക്ക് കാമരാജം എന്ന സിദ്ധമന്ത്രം ലഭിക്കുകയുണ്ടായി. കുട്ടിക്കാലത്ത് ആ മന്ത്രം ഞാന്‍ സദാ ജപിക്കുമായിരുന്നു. ഋഷിമാരാണ് എനിക്കാ ദേവിയെപ്പറ്റി പറഞ്ഞു തന്നത്. രാപകലെന്യേ ഞാന്‍ ദേവിയെ ഭക്തി നിറഞ്ഞ മനസ്സോടെ സദാ സ്മരിച്ചുകൊണ്ടേയിരിക്കുന്നു.
സുദര്ശനന് പറഞ്ഞതു കേട്ട് ദേവിയെ പരാശക്തിയാണെന്ന് തിരിച്ചറിഞ്ഞ രാജാക്കന്മാര് സ്വഗൃഹങ്ങളിലേക്ക് മടങ്ങി. സുദര്ശനന് അയോദ്ധ്യയിലെത്തി. സുബാഹുവും സ്വന്തം കൊട്ടാരത്തിലെത്തി. യുദ്ധത്തില്‍ ശത്രുജിത്തിന്റെ അന്ത്യമുണ്ടായത് കേട്ട് മന്ത്രിമാരും മറ്റും പുതിയ രാജാവിനെ എതിരേല്ക്കാന് സമ്മാനങ്ങളുമായി നഗരവാതില്ക്കലെത്തി. ധ്രുവസന്ധിയുടെ കനിഷ്ഠപുത്രനെ അവര്‍ക്ക് സ്വീകാര്യമായിരുന്നു.
സുദര്ശനന് തന്റെ പ്രിയതമയോടു കൂടി രാജധാനിയിലെത്തി. അദ്ദേഹം നാട്ടുകാര്‍ക്ക് സമ്മാനങ്ങള്‍ കൊടുത്ത് അവരെ സന്തോഷിപ്പിച്ചു. മന്ത്രിമാര്‍ അദ്ദേഹത്തെ വന്ദിച്ചു. സ്തുതിപാഠകര്‍ പുതിയ ഗീതങ്ങള്‍ ആലപിച്ചു. മലരും പൂവും തൂകി കന്യകമാര്‍ രാജാവിനെ ആദരിച്ചു.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: