ചേര്‍ത്തല: രാജപ്രതാപ കാലത്തിന്റെ നേര്‍സാക്ഷിയായ നഗര ഹൃദയത്തിലെ എ.എസ് കനാല്‍ മാലിന്യവാഹിനിയായി. വര്‍ഷങ്ങളായി നാടിനെ പ്രതിധീകരിച്ച ജനപ്രതിനിധികളും നഗരസഭ അധികാരികളും തിരിഞ്ഞുനോക്കാതെ നാശത്തിന്റെ വക്കിലാണ് തോട്.
ഒരുകാലത്ത് ചേര്‍ത്തലയുടെ വാണിജ്യമേഖലയില്‍ പ്രധാന പങ്ക് വഹിച്ച കനാലിന്റെ ദുരവസ്ഥയ്ക്ക് നേരെ കണ്ണടക്കുകയാണ് അധികൃതര്‍. കുറിയമുട്ടം കായലിനെ ആലപ്പുഴ നഗരവുമായി ബന്ധിപ്പിക്കുന്ന കനാല്‍ മാലിന്യങ്ങളും മറ്റും നിറഞ്ഞ് രോഗവാഹിനിയായി മാറി.
രാജഭരണ കാലഘട്ടത്തില്‍ ആലപ്പുഴ ചേര്‍ത്തല നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മ്മിച്ചതാണ് കനാല്‍. എറണാകുളം അടക്കമുള്ള മേഖലകളില്‍ നിന്ന് ഇതുവഴിയാണ് ചരക്കുകള്‍ കയറ്റി ചെറുതും വലുതുമായ വള്ളങ്ങള്‍ കടന്നു പോയിരുന്നത്. വൈക്കം, ഏറ്റുമാനൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് മുട്ടം മാര്‍ക്കറ്റിലേക്കുള്ള മലഞ്ചരക്കുകളും, ചേര്‍ത്തലയിലെ കനിട്ടകളിലേക്കുള്ള കൊപ്രകളും എത്തിയിരുന്നത് കനാല്‍ വഴിയായിരുന്നു.
കരഗതാഗത മാര്‍ഗങ്ങള്‍ സുഗമമായതോടെയാണ് കനാലിന്റെ നാശം തുടങ്ങിയത്. പഴയ ആഞ്ഞിലിപ്പാലം തോട്ടിലേക്ക് തകര്‍ന്നു വീണിട്ട് വര്‍ഷങ്ങളേറെയായി. ഇത് നീക്കം ചെയ്യാന്‍ ഇതേ വരെ കഴിഞ്ഞിട്ടില്ല. തൊട്ടടുത്ത് പിഡബ്ലുഡി കലുങ്ക് കെട്ടിയത് തോട്ടിലെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തി.
കനാലിന്റെ തുടക്കം മുതല്‍ സെന്റ് മേരീസ് കവല വരെയായി ഇരുകരകളിലുമായി അഞ്ഞൂറിലധികം വ്യാപാരസ്ഥാപനങ്ങളും അനവധി താല്‍ക്കാലിക ബങ്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കാലങ്ങളായി തോട്ടിലേക്കാണ് തള്ളുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം തിങ്ങിനിറഞ്ഞതോടെ ഒഴുക്ക് നിലച്ച് ജലം മലിനമായി കൂത്താടികളും കൊതുകുകളും പെരുകുകയാണ്. ഇഴജന്തുക്കളുടെ ശല്യവും കൂടുകയാണ്.
തോടിന്റെ കരയിലാണ് ഗവ. ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നുള്ള മാലിന്യങ്ങളും തോട്ടിലേക്കാണ് ഒഴുക്കുന്നതെന്നാണ് പ്രദേശവാസികള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. അന്യജില്ലകളില്‍ നിന്ന് രാത്രികാലങ്ങളില്‍ കക്കൂസ് മാലിന്യമടക്കമുള്ളവ തോട്ടില്‍ നിക്ഷേപിക്കുന്നതായും ആക്ഷേപമുണ്ട്.
ഇതിനൊക്കെ പുറമെ അനധികൃത കയ്യേറ്റങ്ങളും കനാലിന്റെ നാശത്തിന് വഴിയൊരുക്കി. തോടിന്റെ നവീകരണത്തിന് പലതവണ പദ്ധതികള്‍ ആവിഷ്ക്കരിച്ചതല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ല.
തോട് ശുചീകരിച്ച് ടൂറിസം വികസനത്തിനുതകുന്ന പദ്ധതിക്ക് തുടക്കമിടുമെന്ന് നഗരസഭ അധികൃതര്‍ പറയുന്നുണ്ടെങ്കിലും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിച്ചിട്ടില്ല. തോടിന്റെ ശാപമോക്ഷത്തിനായി അധികാരികള്‍ കനിയുമെന്ന പ്രതീക്ഷയിലാണ് നഗരവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: