തിരുവനന്തപുരം: അതിവേഗ റെയില്‍ പാതയ്ക്ക് സംസ്ഥാന വ്യവസായ വികസന കോര്പറേഷന് (കെഎസ്ഐഡിസി) ലിമിറ്റഡിനെ നോഡല്‍ ഏജന്‍സിയായി നിയമിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അതിവേഗ റെയില്‍ പാത സംബന്ധിച്ചു വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക വകുപ്പു കൂടി പദ്ധതി അംഗീകരിക്കണം. പദ്ധതി ക്ലിയറന്‍സും സാമ്പത്തിക സാധ്യതകള്‍ക്കുമുള്ള അനുകൂല സാഹചര്യം ഒരുങ്ങിക്കഴിഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് നടപടികള്‍ ഉടന്‍ ആരംഭിക്കണം. വലിയൊരളവു ഭൂമി ഏറ്റെടുക്കേണ്ട സാഹചര്യവും ഉണ്ടാകുന്നില്ല. 1000 ഏക്കറില്‍ താഴെ മാത്രമേ തിരുവനന്തപുരം-മംഗലാപുരം ഭാഗത്തേക്ക് ആവശ്യമായി വരികയുള്ളു. ഇത്രയും വലിയ പദ്ധതി രാജ്യത്ത് തന്നെ ഉണ്ടായിട്ടില്ലെന്നും എല്ലാ കക്ഷികളും ഇക്കാര്യത്തില്‍ സര്‍ക്കാരിന് സഹകരണം നല്‍കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ജപ്പാന് സാങ്കേതികവിദ്യയാണ് പദ്ധതിക്കായി ഉപയോഗിക്കുക. ഡിഎംആര്‍സിയും ഇതു തന്നെയാണ് നിര്‍ദേശിച്ചിരിക്കുന്നത്. പദ്ധതിക്ക് ജപ്പാന് സാമ്പത്തിക സഹായത്തിനുള്പ്പെടെയുള്ള വിശദാംശങ്ങള്‍ സര്‍ക്കാര്‍ ആരായുന്നുണ്ട്. ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ പ്രാരംഭ പഠനത്തില്‍ പദ്ധതി വിജയപ്രദമാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതനുസരിച്ച് വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് തയാറാക്കാനുള്ള നിര്‍ദേശം ഡിഎംആര്‍സിക്ക് നല്കി. തുടങ്ങി വച്ച പദ്ധതികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിവേഗ റെയില്‍പാത സംബന്ധിച്ച് റെയില്‍വെയില്‍ നിന്നാണ് എതിര്‍പ്പ് പ്രതീക്ഷിച്ചിരുന്നത്. ചെന്നൈ-ബാംഗ്ലൂര്‍-കോയമ്പത്തൂര്‍ അതിവേഗ ഇടനാഴി കൊച്ചിയിലേക്ക് നീട്ടാന്‍ റെയില്‍വെ തീരുമാനിച്ചിരുന്നു. എന്നാല്‍പ്പോലും അതിവേഗ റെയില്‍ പാതയ്ക്ക് അനുകൂലമായ നിലപാടാണ് റെയില്‍വെ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയുടെ തുടര്‍നടപടികള്‍ക്കായി 2009 സാമ്പത്തിക ബജറ്റില്‍ അനുവദിച്ചിരുന്ന 20 കോടി രൂപ കെഎസ്ഐഡിസി ലിമിറ്റഡിന് കൈമാറിക്കഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.
കേരളാ അതിവേഗ റെയില്‍ കോര്പറേഷന് സിഎംഡി ടി.ബാലകൃഷ്ണന് യോഗത്തില്‍ പദ്ധതി രൂപരേഖ വിശദീകരിച്ചു. 2013 ഏപ്രില്‍ 13 ന് പദ്ധതി ആരംഭിക്കുന്നതിനും 2020ല്‍ പദ്ധതി പൂര്‍ത്തിയാക്കാനുമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്, സി.ദിവാകരന് എംഎല്‍എ, ആസൂത്രണ കമ്മീഷനംഗം സി.പി.ജോണ്‍, വിവിധ കക്ഷി നേതാക്കള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: