നാസി ജര്‍മ്മനിയുടെ പ്രചാരണമന്ത്രിയായിരുന്ന പോള്‍ ജോസഫ് ഗീബല്‍സിന്റെ നുണപ്രചാരണം വിഖ്യാതമാണ്. അഡോള്‍ഫ് ഹിറ്റ്ലറുടെ അടുത്ത സഹകാരിയും അനുയായിയുമായിരുന്നു ഗീബല്‍സ്. ജര്‍മ്മന്‍ ജനതയെ അക്രമോത്സുകമായ പോരാട്ടത്തിന് മാനസികമായി തയ്യാറെടുപ്പിച്ചത് ഗീബല്‍സിന്റെ പ്രചാരണതന്ത്രമാണ്. ഒരു നുണ നൂറാവര്‍ത്തിച്ചാല്‍ ജനങ്ങളത് സത്യമായി വിശ്വസിക്കുമെന്ന ഗീബല്‍സിയന്‍ തന്ത്രം കേരളത്തിലെ സിപിഎം അനുകരിക്കുകയാണ്. ഗീബല്‍സിന്റെ പുനരവതാരമാണ് തങ്ങളെന്ന് സിപിഎം തെളിയിക്കുകയാണ്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തിരുവനന്തപുരത്തും മുഖ്യമന്ത്രി പിണറായി വിജയന് മഞ്ചേരിയിലും ആര്‍എസ്എസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. കേന്ദ്രഭരണത്തിന്റെ പിന്തുണയോടെ ആര്‍എസ്എസ് കേരളത്തില്‍ വര്‍ഗീയ കലാപത്തിന് ശ്രമിക്കുകയാണെന്നാണ് ഇരുവരും പറഞ്ഞിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറി ഉന്നയിക്കുന്ന ആരോപണങ്ങളെ രാഷ്ട്രീയമായ അവരുടെ നീചമായ നുണപ്രചാരണമായി കാണാവുന്നതേയുള്ളൂ.
എന്നാല്‍ സംസ്ഥാന മുഖ്യമന്ത്രിയും അതാവര്‍ത്തിക്കുമ്പോള്‍ നിസാരമായി അവഗണിക്കാന്‍ സാധിക്കില്ല. ആര്‍എസ്എസ് കേരളത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയല്ല. ഭാരതത്തിലെമ്പാടും മാത്രമല്ല, നിരവധി വിദേശരാജ്യങ്ങളിലും സംഘപ്രവര്‍ത്തനമുണ്ട്. അവിടങ്ങളിലൊന്നും ആര്‍എസ്എസ് ഒരുതരത്തിലുള്ള അക്രമവും കാണിക്കുന്നില്ല. അപ്പോള്‍ കേരളത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സിപിഎം ബോധപൂര്‍വ്വം ശ്രമിക്കുകയാണ.്
ആര്‍എസ്എസ് ഏറെ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോകുന്ന പ്രസ്ഥാനമാണ്. കഴിഞ്ഞ 90 വര്‍ഷത്തിനിടയില്‍ അകാരണമായി മൂന്നുതവണ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചെങ്കിലും നിരോധനം അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെട്ട് ആദരപൂര്‍വ്വം അത് പിന്‍വലിക്കുകയാണുണ്ടായത്. ജീവിതത്തിന്റെ സമസ്തമേഖലയിലും ഇന്ന് സംഘത്തിന്റെ സ്വാധീനവും സേവന പ്രവര്‍ത്തനങ്ങളുമുണ്ട്. അക്രമവും കലാപവും ആര്‍എസ്എസിന്റെ അജണ്ടയല്ല. ഒരു കലാപത്തിലും ആര്‍എസ്എസ് കാരണക്കാരാണെന്ന് കണ്ടെത്താനായിട്ടില്ല. ആയിരക്കണക്കിനാളുകളെ ആര്‍എസ്എസ് കൊന്നുതള്ളി എന്ന മുഖ്യമന്ത്രിയുടെ മഞ്ചേരിയിലെ പ്രസംഗം പദവിക്ക് നിരക്കാത്തതാണെന്ന് പറയേണ്ടിയിരിക്കുന്നു.
എന്നാല്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്ക് അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും ചരിത്രവും പാരമ്പര്യവുമാണുള്ളത്. കലാപത്തിലൂടെ അധികാരത്തിലെത്തുക എന്നത് പ്രഖ്യാപിത പരിപാടിയാക്കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മറ്റുള്ളവരും ആ ഗണത്തില്പ്പെട്ടവരെന്ന് പ്രചരിപ്പിക്കുന്നത് സ്വന്തം കൊള്ളരുതായ്മകള്‍ മൂടിവയ്ക്കാനാണ്. സിപിഎമ്മിന് ശക്തിയും സ്വാധീനവുമുള്ള പ്രദേശങ്ങളിലാണ് രാഷ്ട്രീയ അക്രമങ്ങളും കൊലപാതകരാഷ്ട്രീയവും നടമാടുന്നത്. വര്‍ഗസംഘര്‍ഷം പ്രഖ്യാപിത ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് വര്‍ഗീയമായി ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് ആര്‍എസ്എസിനെ ഹിന്ദുവര്ഗീയസംഘടനയെന്ന് ചിത്രീകരിച്ച് മറ്റ് മതങ്ങളുടെ സംരക്ഷകവേഷം ചമഞ്ഞ് സ്വാധീനമുറപ്പിക്കാനുള്ള ശ്രമം തുടരുന്നത്.
ആര്‍എസ്എസ് കലാപത്തിന് ആസൂത്രണം നടത്തുകയാണെന്ന് പറയുന്ന മുഖ്യമന്ത്രി അത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. ആഭ്യന്തരവകുപ്പുകൂടി കൈകാര്യം ചെയ്യുന്ന പിണറായി വിജയന് ഇതുസംബന്ധിച്ച് എന്തെങ്കിലും തെളിവ് ലഭിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ മുഖ്യമന്ത്രി അത് വ്യക്തമാക്കണം. സിപിഎം അധികാരത്തിലെത്തുമ്പോഴൊക്കെ ആര്‍എസ്എസിനെതിരെ കല്ലുവച്ചനുണകള്‍ പ്രചരിപ്പിച്ച് സംഘടനാ പ്രവര്‍ത്തനം നിയന്ത്രിക്കാനൊക്കുമോ എന്ന് ശ്രമിച്ചിട്ടുണ്ട്.
അത് ആവര്‍ത്തിക്കാനുള്ള നിലമൊരുക്കാനാണ് സിപിഎം നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും നീക്കം. സിപിഎം സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പിനെ അവലോകനം ചെയ്തപ്പോള്‍ എന്തുകൊണ്ട് ബിജെപി നേട്ടമുണ്ടാക്കി എന്നതിനെക്കുറിച്ചാണ് തലപുകഞ്ഞാലോചിച്ചത്. ലോകത്തേക്കും ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ് ബിജെപി. 30 വര്‍ഷത്തിനുശേഷം ഭാരതത്തില്‍ തനിച്ച് ഭൂരിപക്ഷം നേടി ഭരണത്തിലെത്തുകയും ചെയ്തത് ബിജെപിയാണ്.
26 സംസ്ഥാനങ്ങളില്‍ ജനപ്രതിനിധികളുള്ള ബിജെപി 15 സംസ്ഥാനങ്ങളില്‍ ഭരണത്തിലുമാണ്. അങ്ങനെയുള്ള ഒരു കക്ഷി കേരളത്തില്‍ നേട്ടമുണ്ടാക്കിയതിലുള്ള അസഹിഷ്ണുത ജനാധിപത്യത്തിന് നിരക്കുന്നതല്ല. ഈയൊരു സമീപനം തന്നെയാണ് ഒരു ഡസസിലധികം സംസ്ഥാനങ്ങളില്‍ സ്വാധീനമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒന്നര സംസ്ഥാനത്തിലൊതുങ്ങി പ്രാദേശിക പാര്‍ട്ടിയായി ചുരുങ്ങാന്‍ കാരണം. ഗീബല്‍സിനെ കൂട്ടുപിടിച്ചും , കുട്ടിസഖാക്കളെയും പോലീസിനെയും കയറൂരിവിട്ടും, ആര്‍എസ്എസിനെയും ബിജെപിയെയും ഒതുക്കിക്കളയാമെന്നാണ് ധാരണയെങ്കില്‍ ആ വെള്ളം വാങ്ങിവയ്ക്കുന്നതാണ് നല്ലതെന്നോര്മ്മിപ്പിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: