സൗരോര്‍ജ്ജം, കാറ്റില്‍നിന്നും വൈദ്യുതി, നിലവിലെ അണക്കെട്ടുകളുടെ ശേഷി വര്‍ധിപ്പിക്കല്‍, സിഎഫ്എല്‍ സാധാരണ ബള്‍ബുകള്‍ എന്നിവയ്ക്ക് പകരം എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കല്‍, വൈദ്യുതി വിതരണത്തിലെ പ്രസരണ നഷ്ടം കുറയ്ക്കല്‍, പ്രാദേശിക ചെറുകിട-മിനി ജലവൈദ്യുത പദ്ധതികള്‍ (50 മെഗാവാട്ടിന് താഴെ), വൈദ്യുതി മോഷണം തടയല്‍, വൈദ്യുതി ഉപയോഗത്തില്‍ മിതത്വം ശീലിപ്പിക്കല്‍, ബോധവല്‍ക്കരണം നടത്തല്‍, കൂടുതല്‍ കേന്ദ്ര വിഹിതം നേടിയെടുക്കല്‍, വന്‍കിട ഉപഭോക്താക്കളെ സ്വന്തം ജനറേറ്ററിലേക്ക് മാറ്റല്‍, പീക്ക് അവര്‍ ലോഡ് കുറയ്ക്കുവാനുള്ള നടപടികള്‍ തുടങ്ങി സംസ്ഥാനത്തെ വൈദ്യുതി കമ്മി പരിഹരിക്കുവാന്‍ വളരെയേറെ നടപടികള്‍ സര്‍ക്കാരിന് മുന്നിലുള്ളപ്പോള്‍ വെറും 163 മെഗാവാട്ട് ശേഷിയില്‍ അതിരപ്പിള്ളിയില്‍ ഡാം കെട്ടി പ്രശ്നങ്ങള്‍ സൃഷ്ടിക്കണോ എന്ന് സര്‍ക്കാര്‍ ചിന്തിക്കണം.
163 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനം ലക്ഷ്യമിടുന്നുണ്ടെങ്കിലും ഇതുവരെയും കേരളത്തിലെ ജലവൈദ്യുത പദ്ധതികളുടെ സ്ഥാപിതശേഷിയുടെ അമ്പതുശതമാനത്തില്‍ താഴെ മാത്രമാണ് വൈദ്യുതി ഉല്‍പ്പാദനം നടക്കുന്നത്. അങ്ങനെവരുമ്പോള്‍ അതിരപ്പിള്ളി പദ്ധതിയില്‍നിന്നും എട്ട് മെഗാവാട്ടില്‍ കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദനം ഉണ്ടാകുമെന്നത് കണക്കിലെ കളി മാത്രമാണ്.
പെരിയാര്‍ നദിയിലെ ഇടമലയാര്‍ ജലവൈദ്യുത പദ്ധതിക്കായി ചാലക്കുടിയാറില്നിന്നും നിലവില്‍ ഉദ്ദേശം 50 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള ജലം ഒഴുക്കിവിടുന്നുണ്ട്.
അതിരപ്പിള്ളി പദ്ധതി വരുമ്പോള്‍ ഇടമലയാറിലേക്ക് ചാലക്കുടി പുഴയില്‍നിന്നും ജലം ഒഴുക്കിവിടില്ല. ഇത് ഇടമലയാറില്‍ നിലവില്‍ ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന വൈദ്യുതി ഉല്‍പ്പാദനത്തില്‍ കുറവുണ്ടാക്കും. 1985 ല്‍ പൂര്‍ത്തിയായ ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയുടെ സ്ഥാപിതശേഷി 75 മെഗാവാട്ടാണെങ്കിലും ഉല്‍പ്പാദനം 36.5 മെഗാവാട്ട് വൈദ്യുതിയില്‍ കുറവാണ്.
ചാലക്കുടിയാറില്നിന്നും നിലവില്‍ ഇടമലയാര്‍ ജലസംഭരണിയിലെത്തുന്ന ജലം അതിരപ്പിള്ളി അണക്കെട്ടുവരുമ്പോള് എത്താതാകുന്നതുമൂലം ഇനിയും ഇടമലയാറില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനത്തില്‍ കുറവുണ്ടാകുമെന്ന് സാരം. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടത്തിക്കിട്ടുവാന്‍ ഇക്കാര്യം മറച്ചുവച്ചിരിക്കുകയാണ്. അതിരപ്പിള്ളിയില്‍ വിഭാവനം ചെയ്യുന്ന വൈദ്യുതിയും ലഭിക്കില്ല. ഇടമലയാറില്‍ കുറവുണ്ടാകുകയും ചെയ്യും.
വൈദ്യുതി ബോര്‍ഡിന്റെ കണക്കുപ്രകാരം കേരളത്തില്‍ 4333 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ജലം ഉണ്ടെന്നും 1868 മെഗാവാട്ട് വൈദ്യുതി മാത്രമാണ്
ഉല്‍പ്പാദിപ്പിക്കുന്നതെന്നും പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. മഴവഴി കേരളമണ്ണില്‍ പതിക്കുന്ന എല്ലാ വെള്ളവും വൈദ്യുതി ഉല്പ്പാദിപ്പിക്കുവാന് ഉപയോഗിച്ചാലെ ശരിയാകൂ എന്നത് ജനങ്ങള്‍ കൃഷിക്കും കുടിവെള്ളത്തിനും വ്യവസായത്തിനും ജലം ഉപയോഗിക്കുന്നത് തെറ്റാണ് എന്ന സൂചന നല്കുന്ന പ്രസ്താവനയാണ്.
ഭൂമിയില്‍ പതിക്കുന്ന ജലം മുഴുവന്‍ മനുഷ്യന്റെ നിയന്ത്രണത്തില്‍ ഉപയോഗിക്കുവാന്‍ കഴിയുമായിരുന്നെങ്കില്‍ ലോകത്തില്‍ കുടിവെള്ള ക്ഷാമം എന്ന ഒന്നില്ലാതാക്കാമായിരുന്നു. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കായി ലഭിക്കാവുന്ന ജലത്തിന്റെ അളവ് കണക്കാക്കിയിരിക്കുന്നത് വര്‍ഷക്കാലത്തെ ജലലഭ്യതയുടെ അടിസ്ഥാനത്തിലാണ്. ചാലക്കുടി പുഴയില്‍ ‘മഞ്ഞുരുകി’ വെള്ളം ലഭിക്കാനില്ല. അതിനാല്‍ വേനല്‍ക്കാലങ്ങളില്‍ ജലമൊഴുക്ക് വളരെ കുറവാണ്. പുഴയിലെ മഴക്കാലമാസങ്ങളിലെ നീരൊഴുക്ക് പെരുപ്പിച്ച് കാണിച്ചിട്ടാണ് അതിരപ്പിള്ളി പദ്ധതി വഴി വെള്ളച്ചാട്ടം നിലനില്‍ക്കുമെന്ന് വൈദ്യുതി ബോര്‍ഡ് വാദിക്കുന്നത്.
നമ്മുടെ മുന്നില്‍ ഇടുക്കി അണക്കെട്ടുണ്ട്.
ഇടുക്കി ആര്‍ച്ച് ഡാമിന് താഴെ പെരിയാര്‍ 500 മീറ്റര്‍ വരെ വീതിയില്‍ പുഴ ഒഴുകിയിരുന്നത് അണക്കെട്ട് നിര്‍മാണത്തിനുശേഷം വെറും രണ്ടുമുതല്‍ അഞ്ച് മീറ്റര്‍ മാത്രം വീതിയിലാണ് ഒഴുകുന്നത്. അണക്കെട്ടിന് താഴെ ഉദ്ദേശം 20 കിലോമീറ്റര്‍ താഴെ കരിമ്പന്വരെ ഈ നിലയിലാണ് പുഴ ഒഴുകുന്നത്. ഇടുക്കി ആര്‍ച്ച് ഡാം കെട്ടി പെരിയാറ്റിലെ വെള്ളം വൈദ്യുതി ഉല്‍പ്പാദനത്തിനായി മൂലമറ്റത്തേക്ക് തിരിച്ചുവിടുകയാണിവിടെ ചെയ്യുന്നത്. അതുകൊണ്ടാണ് പുഴയിലെ നീരൊഴുക്ക് കിലോമീറ്ററുകളോളം നിലച്ചുപോയത്.
അന്നും കെഎസ്ഇബി പറഞ്ഞിരുന്നത് വൈദ്യുതി ഉല്പ്പാദിപ്പിച്ചതിനുശേഷവും ജലം പെരിയാറിലൂടെയല്ലേ ഒഴുകുന്നത് എന്നായിരുന്നു. എന്നാല്‍ ഇടുക്കി ആര്‍ച്ച് ഡാം പെരിയാറിന്റെ നീരൊഴുക്കിന് വലിയ കോട്ടം വരുത്തിയിരിക്കയാണ്. ഇന്നും കെഎസ്ഇബി പറയുന്നത് ഡാം കെട്ടിയാലും അതിരപ്പിള്ളി വെള്ളച്ചാട്ടം നിലനില്‍ക്കുമെന്നാണ്. സാമാന്യബുദ്ധിക്ക് നിരക്കാത്ത വാദമുഖങ്ങളാണ് ഇക്കാര്യത്തില്‍ കെഎസ്ഇബി നിരത്തുന്നത്.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളില്‍ പെരിങ്ങല്‍ക്കുത്തില്‍ അണക്കെട്ട് നിര്‍മിക്കുന്നതിന് മുമ്പുണ്ടായിരുന്ന വെള്ളച്ചാട്ടം എവിടെയാണെന്ന് ചോദിച്ചാല്‍ കെഎസ്ഇബിയ്ക്ക് ഉത്തരമില്ല. അതിരപ്പിള്ളി അണക്കെട്ട് വിഭാവനം ചെയ്തിട്ടുള്ളത് സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗം നടക്കുന്ന വൈകിട്ട് ആറ് മുതല്‍ 10 വരെയുള്ള സമയത്താണ്. വൈദ്യുതി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സമയത്ത് മാത്രമാണ് വെള്ളം ഡാമില്‍നിന്നും തുറന്നുവിടുക. വൈകിട്ട് ആറ് മുതല്‍ 10 വരെയും ഒരുപക്ഷേ രാവിലെ ആറ് വരെയോ മാത്രം വെള്ളച്ചാട്ടം നിലയ്ക്കുമെന്ന് സാരം.
വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ജലം ഉപയോഗിച്ചാലും വെള്ളച്ചാട്ടം നിലനില്ക്കുവാനുള്ള ജലം മഴക്കാലങ്ങളില്‍ മാത്രം ഒരുപക്ഷേ ചാലക്കുടി പുഴയില്‍ ഉണ്ടായിരിക്കാം. എന്നാല്‍ സ്വതവേ വേനല്‍ക്കാലങ്ങളില്‍ (ഏകദേശം ആറ് മാസക്കാലം) അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലൂടെ ഒഴുകുന്ന ജലത്തിന്റെ അളവ് വളരെ കുറവാണ്. എന്നിരുന്നാലും വെള്ളച്ചാട്ടം ഇക്കാലമത്രയും നിലനിന്നുപോരുന്നു. എന്നാല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാനുള്ള ജലംപോലും ചാലക്കുടി പുഴയില്‍ വേനല്‍ക്കാലങ്ങളില്‍ ഒഴുകാനില്ലാതിരിക്കുന്ന സമയത്തും വെള്ളച്ചാട്ടം നിലനിര്‍ത്തുവാന്‍ ജലം അതിരപ്പിള്ളി അണക്കെട്ടില്‍നിന്നും തുറന്നുവിടും എന്ന കെഎസ്ഇബിയുടെ വാദം വിശ്വാസയോഗ്യമോ, ശാസ്ത്രീയമോ അല്ല.
പെരിയാറിലെ ഭൂതത്താന്കെട്ടിലേക്ക് ഇടമലയാര്‍ ഡാം പണിതതിനുശേഷം വൈദ്യുതി ഉല്‍പ്പാദന സമയത്തല്ലാതെ നീരൊഴുക്കില്ലെന്നത് നമ്മുടെ മുന്നിലുള്ള സത്യമാണ്.
ചാലക്കുടി പുഴയില്‍ നിലവില്‍ ആറ് അണക്കെട്ടുകളുണ്ട്. അതിരപ്പിള്ളി അണക്കെട്ടിന് 23 മീറ്റര്‍ ഉയരവും 8.44 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയും ഉണ്ടാകും. 183 ഹെക്ടര്‍ വനമേഖല പദ്ധതിക്കായി നശിപ്പിക്കപ്പെടും. 104.4 ഹെക്ടര്‍ വനപ്രദേശം ജലസംഭരണിയുടെ അടിയിലാകും. ചാലക്കുടി പുഴയിലൂടെയുള്ള ജലമൊഴുക്ക് കുറയുമ്പോള്‍ ചാലക്കുടി പുഴയുടെ തീരത്തുള്ള 21 തദ്ദേശ സ്വയംഭരണ സ്ഥാപനപ്രദേശങ്ങളിലെ 4.5 ലക്ഷത്തോളം സാധാരണക്കാരുടെ കൃഷിയും കുടിവെള്ളവും പ്രതിസന്ധിയിലാകും. അതിരപ്പിള്ളിക്ക് താഴെയുള്ള തുമ്പൂര്‍ മൂഴി ജലസേചനപദ്ധതി അവതാളത്തിലാകും.
1400 ഹെക്ടര്‍ കൃഷിഭൂമിയിലെ ജലസേചനം നടക്കാതാകും. രാത്രി മാത്രം വൈദ്യുതി ഉല്പ്പാദിപ്പിക്കുവാന് വിഭാവനം ചെയ്തിട്ടുള്ള പദ്ധതി മൂലം കാര്‍ഷിക മേഖല തകര്‍ന്നടിയും. അണക്കെട്ടിന് താഴെ ചാലക്കുടിപുഴയെ മാത്രം ആശ്രയിച്ച് കുടിവെള്ള വിതരണം നടത്തുന്ന ചാലക്കുടി, കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റികള്‍ക്കും പുത്തന്‍വേലിക്കര, എടവിലങ്ങ്, മാള, ഏറിയാട്, മേത്തല തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങള്‍ക്കും ജലവിതരണം ബുദ്ധിമുട്ടാകും. അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതോടെ ചാലക്കുടി പുഴയുടെ കൊടുങ്ങല്ലൂര്‍ കായലുമായി ചേരുന്ന പ്രദേശങ്ങളിലെ ജലപ്രവാഹം കുറയും.
ഇത് വേലിയേറ്റ സമത്തുണ്ടാകുന്ന ഓരുവെള്ളക്കയറ്റം നദിയിലോട്ട് ശക്തമാകുന്നതിനും കുടിവെള്ളം നഷ്ടമാകുന്നതിനും കാരണമാകും. ഓരുവെള്ളക്കയറ്റം പ്രാദേശിക കൃഷികളെ ഉണക്കക്കളയും.
രാത്രിമാത്രം വൈദ്യുതി ഉല്‍പ്പാദനം നടത്തുന്ന പദ്ധതി ആയതിനാല്‍ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയുള്ള സമയങ്ങളില്‍ പുഴയുടെ 30 കിലോമീറ്ററിലധികം ദൂരത്തുള്ള പുഴ ഒഴുകാതാകും. ഇത് ഇക്കോളജിയുടെ വ്യാപകമായ തകര്‍ച്ചക്കും വരള്‍ച്ചക്കും കാരണമാകും. അതിരപ്പിള്ളി അണക്കെട്ടു വന്നാല്‍ ഏറ്റവും അധികം പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരിക ആദിവാസികളും സാധാരണക്കാരുമാണ്.
ജലസംഭരണി വരുമ്പോള്‍ വാഴച്ചാലിലെ 23 കാടര്‍ വനവാസിക്കുടികളും പുകലപ്പാറയിലെ 23 കാടര്‍ വനവാസികളും മുങ്ങിപ്പോകും. ഇവരുടെ പൈതൃക ഇടങ്ങളും തൊഴിലും ജീവിതസാഹചര്യങ്ങളും ഇതോടെ ഇല്ലാതാകും. ഇത് നിലവിലുള്ള വനാവകാശ നിയമങ്ങള്‍ക്ക് എതിരാണ്. പരിഷ്കൃത ജനമെന്ന് അഹങ്കരിക്കുന്ന നമ്മള് ചെയ്യുന്ന മനുഷ്യാവകാശ ധ്വംസനമായിരിക്കുമിത്.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പായാല്‍ നഷ്ടമാകുന്നത് സമാനതകളില്ലാത്ത അമൂല്യമായ ജൈവവൈവിധ്യ സ്രോതസ്സുകളാണ്. പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഇന്‍സ്റ്റിറ്റിയൂട്ട്, കേരള വനഗവേഷണ കേന്ദ്രം പീച്ചി, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്, ട്രോപ്പിക്കല്‍ ബോട്ടണിക്കല്‍ ഗാര്ഡന്, റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ സ്ഥാപനങ്ങളെല്ലാം അതിരപ്പിള്ളിയിലെ ജൈവവൈവിധ്യത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
കെഎസ്ഇബി മാത്രമാണ് ഇക്കാര്യത്തില്‍ നിഷേധാത്മക നിലപാടെടുക്കുന്നത്. അതിരപ്പിള്ളിയിലെ ജൈവവൈവിധ്യത്തിലെ ജൈവ ഇനങ്ങളെല്ലാം കേരളത്തിലും ഭാരതത്തില്‍ മറ്റിടങ്ങളിലും കാണുന്നുണ്ടെന്നും അവയ്ക്ക് വംശനാശ ഭീഷണിയില്ലെന്നും പറഞ്ഞ് വസ്തുതകള്‍ ലഘൂകരിക്കുന്ന സമീപനമാണ് ബോര്‍ഡ് കൈക്കൊള്ളുന്നത്. കേരളത്തില്‍ കാണുന്ന 486 തരം പക്ഷികളില്‍ 234 തരം പക്ഷികള്‍ അതിരപ്പിള്ളിയിലും ചാലക്കുടി പുഴയുടെ വൃഷ്ടിപ്രദേശങ്ങളിലും പ്രാദേശികമായി മാത്രം കണ്ടുവരുന്നവയാണ്.
1995 ല്‍ കേംബ്രിഡ്ജിലെ അന്താരാഷ്ട്ര പക്ഷി ജീവന് സംഘടന ഈ പ്രദേശത്തെ അപൂര്‍വ പക്ഷി സങ്കേതമായി വിലയിരുത്തിയിട്ടുള്ളതാണ്. ചാലക്കുടി പുഴയില്‍ മാത്രം കണ്ടുവരുന്ന 104 തരം മത്സ്യയിനങ്ങള്‍ ഉണ്ട്. മത്സ്യങ്ങളുടെയും ജന്തുക്കളുടെയും പക്ഷികളുടെയും സഞ്ചാരപഥത്തെയും പ്രജനനത്തെയും ആവാസവ്യവസ്ഥയെയും പദ്ധതി തകര്‍ക്കും. അപൂര്‍വ ഇനം ഉരഗങ്ങളും തവളകളും കുരങ്ങുകളും മത്സ്യങ്ങളും പദ്ധതി മൂലം അപ്രത്യക്ഷമാകും. വാഴച്ചാല്‍-അതിരപ്പിള്ളി വനമേഖലയെ അണക്കെട്ട് തുണ്ടുവല്‍ക്കരിക്കും.
ആനകളുടെ സഞ്ചാരപഥത്തിന് തടസ്സം സൃഷ്ടിക്കുന്ന പദ്ധതി അവയുടെ ആവാസമേഖല തകര്‍ക്കും. കെഎസ്ഇബി വിഭാവനം ചെയ്യുന്ന അതിരപ്പിള്ളി പദ്ധതി വഴി 163 മെഗാവാട്ട് വൈദ്യുതി ഉല്പ്പാദിപ്പിക്കാനാകില്ലെന്നത് വസ്തുതയാണ്. എന്നാല്‍ പദ്ധതിമൂലം ഉണ്ടായേക്കാവുന്ന പരിസ്ഥിതി നാശം വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നത് തീര്‍ച്ചയാണ്.
പദ്ധതി 480 തിലധികം ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെയും 79 ലധികം വനവാസി കുടുംബങ്ങളുടെയും ജീവസന്ധാരണത്തിനുള്ള മാര്‍ഗങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ പരത്തുമെന്നത് തീര്‍ച്ചയാണ്.
കെഎസ്ഇബി നടത്തിയെന്നവകാശപ്പെടുന്ന ഒരു പഠനത്തിലും പദ്ധതിമൂലമുണ്ടാകുന്ന യഥാര്‍ത്ഥ പരിസ്ഥിതിനാശത്തിന്റെ മൂല്യം കണക്കാക്കപ്പെട്ടിട്ടില്ല. അതിരപ്പിള്ളി അണക്കെട്ടിനെക്കുറിച്ചുള്ള അനാവശ്യവിവാദത്തിനാണ് ഇടതുപക്ഷ സര്‍ക്കാര്‍ തിരികൊളുത്തിയിരിക്കുന്നത്. പദ്ധതിക്കെതിരെ നിലപാടെടുത്ത സിപിഐ അനുകൂലികളുടെ വോട്ടുകൊണ്ട് കൂടിയാണ് സര്‍ക്കാര്‍ ഭൂരിപക്ഷം നിലനിര്‍ത്തുന്നത്. വോട്ടു കിട്ടുവാന്‍ അതിരപ്പിള്ളിക്കെതിരെ നിലപാടെടുക്കുകയും വിജയച്ചുകഴിയുമ്പോള് മറ്റൊരു നിലപാടെടുക്കുകയും ചെയ്യുന്നത് രാഷ്ട്രീയ സദാചാരത്തിന് ചേര്‍ന്നതല്ല.
സംസ്ഥാനത്തെ ഊര്‍ജപ്രതിസന്ധിക്ക് അതിരപ്പിള്ളി മാത്രമല്ല പരിഹാരം. അതിരപ്പിള്ളി പദ്ധതിയില്‍നിന്നും പിണറായി സര്‍ക്കാര്‍ പിന്തിരിയണം. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുവാന്‍ ഏറെ വഴികള്‍ മുന്നിലുള്ളപ്പോള്‍ കെഎസ്ഇബിയിലെ ഡാം വിഭാഗത്തിന് പണി ലഭിക്കുവാന്‍ വേണ്ടി മാത്രമായി അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകരുത്.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: