പ്രധാനമന്ത്രി നരേന്ദ്രമോദി അഫ്ഗാനിസ്ഥാനിലെത്തിയപ്പോള്‍ അഫ്ഗാന്റെ പരമോന്നത ബഹുമതി അമീര്‍ അമാനുള്ളഖാന് പുരസ്ക്കാരം അദ്ദേഹത്തിന് സമര്‍പ്പിച്ച് അഫ്ഗാനിസ്ഥാന് ആദരിച്ചിരിക്കുന്നു. അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗാനിയാണ് പരമോന്നത ബഹുമതി നല്കി ആദരിച്ചത്. ഇത്തരം ആദരവുകള്‍ ഏറ്റുവാങ്ങാന്‍ എന്തേ മോദിക്കുമാത്രം സാധിക്കുന്നു?
ഇതാ, അമേരിക്കയില്‍ നരേന്ദ്രമോദിയുടെ നാന്നിദ്ധ്യംകൊണ്ടുമാത്രം ഭാരതത്തില്‍നിന്ന് കടത്തിയ 660 കോടിരൂപ വിലവരുന്ന സാംസ്ക്കാരിക വസ്തുക്കള്‍ അമേരിക്ക തിരികെ കൊടുത്തിരിക്കുന്നു. ഗണപതി ഭഗവാന്റെ വെങ്കലശില്പംവരെ ഉള്‍ക്കൊള്ളുന്ന അനവധി സാംസ്ക്കാരിക-കരകൗശല ഉല്പന്നങ്ങള് അമേരിക്കന്‍ അധികൃതര്‍ ഭാരതത്തിന് തിരികെ നല്കിയിരിക്കുന്നു. ഇതുവരെ ഭാരതത്തില്‍ ഭരണാധികാരികള്‍ ഇല്ലായിരുന്നുവോ?
അവരൊക്കെ ഇത്തരം രാഷ്ട്രങ്ങളില്‍ സന്ദര്‍ശിച്ചിരുന്നുവല്ലോ. എന്തുകൊണ്ട് ഇപ്പോള്‍ ഇത് തിരിച്ചുനല്‍കുന്നു? അദ്ധ്യാത്മികത അടിസ്ഥാനമായ നമ്മളെ സംബന്ധിച്ചിടത്തോളം വലിയ ചോദ്യങ്ങളും ഉത്തരങ്ങളുമാണിതൊക്കെ.
നോക്കൂ, മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് ആദ്യമായി ചൈന വിളിച്ചുപറഞ്ഞിരിക്കുന്നു. ഇതുവരെ മൂടിവെച്ചത് വിളിച്ചുപറയാന്‍ എന്താണ് ഇവരൊക്കെ തയ്യാറാവുന്നത്? ഇതുതന്നെ ഭാരതത്തിന്റെ അത്ഭുതവിജയമല്ലേ? ഇനി ഭാരതത്തിനോട് മിണ്ടാതിരുന്നിട്ട് കാര്യമില്ല, ഭാരതത്തെ സഹായിക്കാതിരുന്നിട്ട് കാര്യമില്ല എന്ന് കേവലം രണ്ടുവര്‍ഷംകൊണ്ട് ലോകത്തെക്കൊണ്ട് പറയിക്കാന്‍ സാധിച്ചില്ലേ. കഴിഞ്ഞ വര്‍ഷം എന്‍എസ്ജി അംഗത്വത്തിന് അപേക്ഷ നല്കിയ ഭാരതം ആ വിഷയത്തില്‍ ലക്ഷ്യം കണ്ടിരിക്കുന്നു. അംഗത്വകാലാവധി തിരുന്നതിന് തൊട്ടുമുന്‍പ് അമേരിക്കയിലെത്തി മറ്റെല്ലാ എതിര്‍പ്പുകളെയും തട്ടിനീക്കി മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ ഭരണക്രമത്തില്‍ നിര്‍ണ്ണായകമായ പ്രവേശനം ഉറപ്പാക്കിയിരിക്കുന്നു.
അപേക്ഷ നല്‍കുക മാത്രമല്ല, അപേക്ഷ നല്കിയവര് അതില്‍ കയറണം എന്ന ധീരത മോദി കാണിച്ചിരിക്കുന്നു. എത്ര പത്രങ്ങള്‍ ഭാരതത്തിന്റെ ഈ വിജയം വെളിപ്പെടുത്തി എന്നറിയില്ല. ഇത്തരം സത്യങ്ങള്‍ ലോകത്തില്‍ വിളിച്ചുപറയേണ്ട പത്രങ്ങള്‍ അതില്‍നിന്നും കണ്ണടയ്ക്കുന്നു. ദിവസവും നിസ്സാരമായ കാര്യങ്ങളുടെ ചര്‍ച്ചകള്‍ മണിക്കൂറുകളോളം നടത്തുന്ന ടെലിവിഷന്‍ മാധ്യമങ്ങള്‍ ഇത്തരത്തില്‍ നടത്തുന്ന അത്ഭുതകരമായ വിജയത്തെക്കുറിച്ച് എന്തുകൊണ്ട് ചര്ച്ചനടത്തുന്നില്ല? ഇത് എത്രകാലം മൂടിവെക്കും. അധികകാലം മൂടിവെക്കാന്‍ കഴിയില്ല എന്ന് ചൈന അടക്കം ലോകത്തോട് വിളിച്ച് പറയുമ്പോള്‍ ഇവിടത്തെ പത്രങ്ങളും ടെലിവിഷന്‍ മാധ്യമങ്ങളും നരേന്ദ്രമോദി എന്ന അത്ഭുതമനുഷ്യനെക്കുറിച്ച് ചര്‍ച്ചനടത്തേണ്ടിവരും.
കെ. സജീവന് ചീക്കിലോട്,
അത്തോളി
ഇങ്ങനെപോയാല്‍ ഒന്നും ശരിയാവില്ല
എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും എന്നായിരുന്നു തെരഞ്ഞെടുപ്പ് പരസ്യം. എല്‍ഡിഎഫ് വരുകയും ചെയ്തു. പക്ഷെ, ഇതുവരെ ഒന്നും ശരിയാക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല.
മന്ത്രിമാരില്‍ ആരുംതന്നെ അവരവരുടെ വകുപ്പിന്റെ കാര്യം ഒന്നും പറയുന്നില്ല. അഥവാ പറഞ്ഞാലോ ചെയ്താലോ തന്നെ, എന്തെങ്കിലും വിഡ്ഢിത്തരമോ വിവാദ പ്രസ്താവനകളോ പ്രവൃത്തികളോ മാത്രമേ ഉണ്ടാകുന്നുള്ളൂ.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് മറ്റൊന്നും ചെയ്യാനില്ലാഞ്ഞിട്ടെന്നപോലെ വന്നയുടനെ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പിരിച്ചുവിട്ട് വിവാദം തുടങ്ങിവച്ചു. കായിക-വ്യവസായമന്ത്രി ഇ.പി.ജയരാജനാകട്ടെ വിഡ്ഢിത്തം വിളമ്പി രംഗം കൈയടക്കി. പോരാഞ്ഞ് കായികതാരത്തെ അപമാനിക്കലും. എപ്പോഴത്തേയും പോലെ പൊതുമരാമത്തു മന്ത്രി ജി.സുധാകരന് ഇത്തവണയും അദ്ദേഹത്തിന്റെ നിലവാരത്തിനൊത്തവണ്ണമുള്ള പ്രസ്താവന നടത്തി വിവാദം സൃഷ്ടിച്ചിട്ടുണ്ട്.
സംസ്ഥാനത്തുടനീളം പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതുമൂലം സഞ്ചാരയോഗ്യമല്ലാത്ത നിരത്തുകളെക്കുറിച്ചല്ല അദ്ദേഹം പ്രസ്താവന നടത്താന്‍ തുനിഞ്ഞത്. പിന്നെയോ, ആരൊക്കെ അടിവസ്ത്രം ധരിക്കുന്നുണ്ട്, ആരൊക്കെ ധരിക്കുന്നില്ല എന്നു നോക്കിക്കണ്ടു പിടിച്ച് അടിയന്തരമായി പൊതുജനത്തെ അറിയിക്കാനാണ് അദ്ദേഹത്തിന് താല്പര്യം.
ദിനംപ്രതി സിപിഎമ്മുകാര്‍ അക്രമവും കൊലപാതകവും നടത്തി സംസ്ഥാനത്തുടനീളം അഴിഞ്ഞാടുന്നു.
അവരുടെ അക്രമത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടവും പലര്‍ക്കും അംഗഭംഗവും ജീവഹാനിയും സംഭവിച്ചു. എന്നിട്ടും ഇവിടെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മൗനത്തിലാണ്. അദ്ദേഹം അതിരപ്പിള്ളി പദ്ധതിയുടെ ടെണ്ടര്‍ തയാറാക്കുന്ന തിരക്കിലാണ് എന്നുതോന്നുന്നു. ചില മന്ത്രിമാര്‍ അതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കാനുള്ള തിരക്കിലും. ഈ സര്‍ക്കാര്‍ കയറിയ അന്നുമുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. അതിനെക്കുറിച്ച് ഭക്ഷ്യമന്ത്രി ഒന്നുംതന്നെ മിണ്ടുന്നില്ല.
സ്കൂള്‍ തുറന്നിട്ടും വേണ്ടത്ര പാഠപുസ്തകങ്ങളുണ്ടോ അവ സമയത്ത് വിതരണം ചെയ്യുമോ എന്നുള്ള കാര്യങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി ഒന്നും പറയുന്നില്ല. അദ്ദേഹം തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പെന്ഷന് പറ്റാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴും പ്രമോഷന് കൊടുക്കാനുള്ള തിരക്കിലാണ്. വിവാദ നിര്‍മ്മാണ പ്രക്രിയയില്‍ താന്‍ പിന്നിലാണെന്ന് ആരും ധരിക്കരുത് എന്ന് മോഹിച്ച് ഗതാഗത മന്ത്രിയും വിരമിക്കാന്‍ ഒന്നര മണിക്കൂര്‍ ബാക്കിയുള്ളപ്പോള്‍ പ്രമോഷന് കൊടുക്കുന്നു. ഇങ്ങനെ പോകുന്നു എല്ലാം ശരിയാക്കാന്‍ വന്നവരുടെ ഭരണം. ഇങ്ങനെ പോയാല്‍ എല്ലാം ശരിയാകുമോ എന്നു ജനം മൂക്കത്ത് വിരല്‍വച്ച് ചോദ്യം തുടങ്ങി.
ആര്.ഗോപാലകൃഷ്ണന് നായര്‍
ഏറ്റുമാനൂര്‍
പിങ്ക്ബീറ്റും ഷാഡോപോലീസും
പുതിയ പോലീസ് മോധാവി ലോക്നാഥ് ബഹ്റ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കര്‍മ്മപദ്ധതികളില്‍ പ്രഥമ പരിഗണന സ്ത്രീ സുരക്ഷക്കാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. യാത്രാബസുകളില്‍ വനിതാ പോലീസുകാര്‍ യൂണിഫോമില്‍ യാത്രചെയ്ത് സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതി വനിതകള്‍ക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. സന്ധ്യസമയം കഴിഞ്ഞുവരുന്ന മിക്ക ബസ്സുകളിലും സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെട്ട സീറ്റുകളെല്ലാം മലയാളികളേക്കാള്‍ മലയാളമറിയാവുന്ന ആന്യസംസ്ഥാന തൊഴിലാളികള്‍ കയ്യടക്കുന്നതുകാരണം സ്ത്രീയാത്രക്കാര്‍ക്ക് അസ്വസ്ഥതയുള്ളതായി ശ്രദ്ധിച്ചാല്‍ കാണാവുന്നതാണ്.
എന്നാല്‍ കണ്ടക്ടര്‍ ഇതൊന്നും തന്റെ ചുമതലയില്‍ ഉള്‍പ്പെട്ട വിഷയമായി കാണുന്നുമില്ല.
‘പിങ്ക്ബീറ്റ്’ ഡ്യൂട്ടിയുമായി യൂണിഫോമിലുള്ള വനിതാ പോലീസുദ്യോഗസ്ഥരെ തൊട്ടുരുമ്മിയുള്ള പുരുഷഷാഡോ പോലീസുകാര്‍ തങ്ങളുടെ ഐഡന്റിറ്റികാര്ഡുകൂടി കഴുത്തില്‍ പ്രദര്‍ശിപ്പിച്ച് ഒദ്യോഗിക ചുമതല നിര്‍വഹിക്കണമെന്ന് നിര്‍ദ്ദേശം കൊടുക്കുന്നത് പ്രശ്നങ്ങള്‍ ഒഴിവാക്കാനും കര്‍മ്മം സത്യസന്ധമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാനും കഴിയും.
അടുത്തിടെ രാവിലെ പാളയംപള്ളി ഭാഗത്ത് വച്ച് വികൃതി കാട്ടുന്നുവെന്ന് തോന്നിയ ഒരു വിദ്യാര്‍ത്ഥിയെ പിങ്ക് ബീറ്റ് മൂവര്‍സംഘം തിരക്കേറിയ ബസ്സില്‍ നിന്നും പുറത്തിറക്കി ചോദ്യം ചെയ്തു. ചേച്ചി, ഞാന്‍ പരീക്ഷയ്ക്ക് പോകുകയാണെന്ന് കുട്ടി പറയുകയും തന്റെ ഡ്രൈവിങ് ലൈസന്‍സ് കാട്ടി ഐഡന്‍ഡിറ്റി വെളിപ്പെടുത്തുകയും ചെയ്തു.
‘ചേച്ചിയല്ല, മാഡം എന്നു വേണം വിളിക്കാന്‍’ എന്ന് വനിതാപോലീസുേദ്യാഗസ്ഥ കുട്ടിയെ ബോധവല്‍ക്കരിക്കുകയും ചെയ്തു.
പരീക്ഷക്കല്ല, തത്ക്കാലം കണ്ട്രോള് റൂമിലേയ്ക്ക് പോകാം എന്നൊക്കെയായി പിന്നെ പോലീസ്. തുടര്‍ന്ന് കുട്ടിയുടെ അച്ഛന്റെ പേരും വിവരങ്ങളും തിരക്കി, ഒട്ടും അമാന്തിച്ചില്ല, തെറ്റുകാരനല്ലെന്ന് ബോദ്ധ്യപ്പെട്ടതിനാല്‍ ഉടന്‍തന്നെ ഒരു ആട്ടോറിക്ഷായില് വിദ്യാര്‍ത്ഥിയെ കയറ്റി വിടുകയും ചെയ്തു. കുറ്റകൃത്യം കുറയ്ക്കുന്നതിന്റെ ഭാഗമായി ‘പിങ്ക് ബീറ്റ്’ പോലീസിന്റെ പ്രവര്‍ത്തനം പൊതുജനപങ്കാളിത്തത്തോടെ കൂടുതല്‍ സുതാര്യമായി നടപ്പിലാക്കാന്‍ സംസ്ഥാന പോലീസ് മേധാവിയ്ക്ക് കഴിയട്ടെ എന്നാശിക്കുന്നു.
മുരളി, നെയ്യാറ്റിന്‍കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: