ആലപ്പുഴ: മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജില്ലയിലെ നാശനഷ്ടങ്ങളുടെ തോത് ഗണ്യമായി വര്‍ദ്ധിച്ചു. ഇന്നലെ മാത്രം ജില്ലയില്‍ 148 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ആറാട്ടുപുഴയില്‍ അറപ്പന്‍ കടല്‍ കര കവര്‍ന്ന് നിരവധി തെങ്ങുകളും മറ്റു വൃക്ഷങ്ങളും കടപുഴകി വീണു. കുട്ടനാട്ടില്‍ കുപ്പപ്പുറത്ത് 340 ഏക്കര്‍ പാടശേഖരത്തില്‍ മടവീഴ്ചയുണ്ടായി. വന്നാശമുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ 200ലധികം വീടുകളില്‍ വെള്ളം കയറി. 300ഓളം കര്‍ഷകര്‍ക്കായി ഏതാണ്ട് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു. ഇന്നലെ പുതുതായി ഒരു ദുരിതാശ്വാസ കേന്ദ്രം കൂടി തുറന്നതോടെ ക്യാമ്പുകളുടെ എണ്ണം 30 ആയി വര്‍ദ്ധിച്ചു. അമ്പലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 14 കേന്ദ്രങ്ങളാണിവിടെയുള്ളത്. ചേര്‍ത്തല താലൂക്കില്‍ 13 ഉം കാര്‍ത്തികപ്പള്ളി താലൂക്കില്‍ മൂന്നും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ചേര്‍ത്തല പട്ടണക്കാട് വെട്ടക്കലിലെ വനിതാ സൊസൈറ്റിയിലെ ക്യാമ്പില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിന്റെ ബര്‍ണര്‍ തെറിച്ച് വീണ് തീ പടര്‍ന്ന് ബധിരനും മൂകനുമായ 58കാരന് പൊള്ളലേറ്റു. പട്ടണക്കാട് പഞ്ചായത്ത് ആറാം വാര്‍ഡ് പുളിക്കല്‍ വീട്ടില്‍ സുനില്‍കുമാറി(58)നാണ് പരിക്കേറ്റത്. ഇയാളെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജില്ലയിലെ 30 ക്യാമ്പുകളിലായി 2,910 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം 11,709 പേര് വിവിധ ക്യാമ്പുകളിലുണ്ടെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പുറക്കാട് വില്ലേജില്‍ ദേവദാസിന്റെ വീട് പൂര്‍ണമായും തകര്‍ന്നു. കാര്‍ത്തികപ്പള്ളി താലൂക്കില്‍ 148 വീടുകള്‍ ഭാഗികമായി തകര്‍ന്നു. തൃക്കുന്നപ്പുഴയില്‍ 70 വീടുകളും കീരിക്കാട് 21 വീടുകളും പുതുപ്പള്ളിയില്‍ 20 വീടുകളും ചെറുതനയില്‍ 18ഉം കണ്ടല്ലൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ 19ഉം വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.ഇന്നലെ അവധി ദിനമായതിനാല്‍ ഇവയുടെ നഷ്ടം കണക്കാക്കിവരുന്നതേയുള്ളു. ആറാട്ടുപുഴയില്‍ നല്ലാണിക്കല്‍ ഭാഗത്ത് 150 ഓളം മീറ്റര്‍ ഭാഗത്ത് അറപ്പന്‍ കടല്‍ കരയിലെ തെങ്ങുകളും മറ്റു വൃക്ഷങ്ങളും ഉള്‍പ്പെടെ തീരം പൂര്‍ണമായി കവര്‍ന്നിട്ടുണ്ട്. ഈ ഭാഗത്ത് കടല്‍ ഭിത്തിയില്ല. കടല്‍ക്ഷോഭത്തില്‍ ദുരിതം അനുഭവിക്കുന്ന അമ്പലപ്പുഴയിലെ വിവിധ പ്രദേശങ്ങള്‍ മന്ത്രി ജി. സുധാകരന് സന്ദര്‍ശിച്ചു. അമ്പലപ്പുഴ വില്ലേജിലെ മാധവമുക്ക്, വ്യാസ ജങ്ഷന്, നീര്‍ക്കുന്നം പ്രദേശങ്ങള്‍, പഴയങ്ങാടി തുടങ്ങിയ സ്ഥലങ്ങളാണ് കടല്‍ക്ഷോഭവുമായി ബന്ധപ്പെട്ട് മന്ത്രി സന്ദര്‍ശിച്ചത്.
അടിയന്തിരമായി കരിങ്കല്ലിട്ട് വീടുകള്‍ സംരക്ഷിക്കേണ്ട പ്രദേശങ്ങള്‍ മന്ത്രി കണ്ട് വിലയിരുത്തി. ദുരിതാശ്വാസ കേന്ദ്രങ്ങളും മന്ത്രി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: