കൊച്ചി: നടി പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശിയുടെ ശവസംസ്കാരം വിലക്കിയ യാക്കോബായ സഭയുടെ നടപടി കോടതി ഉത്തരവിന്റെ ലംഘനം. മാമോദീസ സ്വീകരിച്ച വിശ്വാസിയെ പുറത്താക്കാനോ കൂദാശ നിഷേധിക്കാനോ സഭയ്ക്ക് അധികാരമില്ലെന്ന് 2015 ജൂണ്‍ 30ന് കോലഞ്ചേരി മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സഭാധികൃതരുടെ എതിര്‍പ്പ് മറികടന്ന് പോലീസ് ഇടപെട്ട് ശവസംസ്കാരം നടത്തിയിട്ടുമുണ്ട്.
സഭയില്‍ നിന്നും പുറത്താക്കിയതിന് യാക്കോബായ അല്മായ ഫോറം വര്‍ക്കിങ് പ്രസിഡണ്ട് പോള്‍ വര്‍ഗ്ഗീസാണ് കോടതിയെ സമീപിച്ചിരുന്നത്. യേശു ക്രിസ്തു ചെഗുവേരയെപ്പോലെ വിപ്ലവകാരിയാണെന്ന മാര്‍ കൂറിലോസിന്റെ പ്രസ്താവനക്കെതിരെ പത്രസമ്മേളനം നടത്തി പ്രതികരിച്ചതായിരുന്നു പുറത്താക്കലിന് കാരണം. ഇതിനെതിരെ ശ്രേഷ്ഠ കാതോലിക്ക ഉള്‍പ്പെടെ ആറ് പേരെ എതിര്‍കക്ഷികളാക്കി പോള്‍ വര്‍ഗ്ഗീസ് ഹര്‍ജി ഫയല്‍ ചെയ്തു. ഇതിലാണ് സഭക്കെതിരെ വിധിയുണ്ടായത്.
കോടതിവിധിക്ക് ശേഷം കോലഞ്ചേരി പഴന്തോട്ടം പള്ളിയില്‍ മണപ്പിള്ളിക്കുടി എബ്രാഹം എന്നയാളുടെ ശവസംസ്കാരം വിലക്കിയ സംഭവമുണ്ടായി. എബ്രഹാം പള്ളിയില്‍ വരാറില്ലെന്നും കുറച്ചു കാലം ദളിത് സ്തീയുടെ വീട്ടില്‍ താമസിച്ചുവെന്നും ചൂണ്ടിക്കാട്ടി സെമിത്തേരിയില്‍ അടക്കാനാകില്ലെന്ന് പള്ളി അധികൃതര്‍ നിലപാടെടുത്തു. എന്നാല്‍ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പോലീസ് ശക്തമായ നടപടിയ്ക്ക് മുതിര്‍ന്നപ്പോള്‍ പള്ളി വികാരി തന്നെ ശവസംസ്കാരം നടത്തുകയായിരുന്നു.
നിയമങ്ങളും കീഴ്വഴക്കങ്ങളും പാലിയ്ക്കുക മാത്രമാണ് ചെയതതെന്നാണ് ഇപ്പോഴത്തെ പള്ളി അധികൃതരുടെ നടപടിയെ ശ്രേഷ്ഠ കാതോലിക്കാ ബാവ ന്യായീകരിച്ചത്. എന്നാല്‍ ഈ വാദത്തിന് വിശ്വാസത്തിന്റെയോ നിയമത്തിന്റെയോ പിന്‍ബലമില്ലെന്ന് പോള്‍ വര്‍ഗ്ഗീസ് പറയുന്നു. മാമോദീസ മുങ്ങുന്നവര്‍ കര്‍ത്താവിന്റെ ശരീരത്തിലെ അവയവമാണെന്നാണ് വിശ്വാസം. ഇതില്‍ എല്ലാവരും തുല്യരാണ്. ഒരു അവയവത്തെ മറ്റൊരു അവയവത്തിന് വേണ്ടെന്ന് വയ്ക്കാന്‍ വിശ്വാസപരമായി സാധിക്കില്ല. കോടതി വിധിയിലും ഇത് എടുത്തുപറഞ്ഞിട്ടുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാക്കോബായ സഭയുടെ നടപടി നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന വാദവും ശക്തമാണ്. മൃതദേഹത്തെ അവഹേളിയ്ക്കുകയാണ് പള്ളി അധികൃതര്‍ ചെയ്തത്. കുടുംബത്തിന് അപമാനമുണ്ടാക്കി. മനുഷ്യാവകാശ കമ്മീഷന് ഇടപെടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ് നേതാവും മുന്‍ ബീഹാര്‍ നിയമസഭാംഗവുമാണ് പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശി മേരി ജോണ്‍. എങ്കിലും വിഷയത്തില്‍ ഒറ്റപ്പെട്ട പ്രതിഷേധം മാത്രമാണുണ്ടായത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സ്ഥിരം പ്രതികരണ തൊഴിലാളികളും മൗനം പാലിച്ചു.
മാമോദീസ സ്വീകരിച്ച കുമരകം ആറ്റാമംഗലം സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളണമെന്നായിരുന്നു മേരി ജോണിന്റെ ആഗ്രഹം. പ്രിയങ്കയും മറ്റ് ബന്ധുക്കളും മുംബൈയില്‍ നിന്നും മൃതദേഹം പള്ളിയിലെത്തിച്ചപ്പോള്‍ അന്യമതസ്ഥനെ വിവാഹം കഴിച്ചെന്ന് ചൂണ്ടിക്കാട്ടി സംസ്കാരം നടത്താന്‍ അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സഭയുടെ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് ഇടപെട്ട് പൊന്‍കുന്നം സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ സംസ്കാരം നടത്തി. മാര്‍ തിമോത്തിയോസിനെതിരെ സഭയുടെ ഭാരതത്തിലെ പരമാധികാരിയായ ശ്രേഷ്ഠ കാതോലിക്കാ ബാവ രംഗത്തെത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: