കോഴിക്കോട്: നാളെ അര്‍ദ്ധരാത്രിമുതല്‍ കേരള തീരത്ത് ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്നതോടെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ദുരിതമിരട്ടിയാവുന്നു. മത്സ്യസമ്പത്ത് ക്രമമായി കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ ട്രോളിംഗ് നിരോധനം കൂടിയാകുന്നതോടെ കടല്‍തീരം വറുതിയിലാകും. സര്‍ക്കാറിന്റെ സഹായം സൗജന്യ റേഷനില്‍ മാത്രം ഒതുങ്ങുകയാണ്.
മത്സ്യതൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരം നല്‍കേണ്ട ആശ്വാസധനം പോലും മുടങ്ങിക്കിടക്കുകയാണ്. തൊഴിലാളികള്‍ ക്രമമായി വിഹിതം അടച്ചെങ്കിലും അത് വിതരണം ചെയ്ത് തുടങ്ങിയിട്ടില്ല. ഏപ്രില്‍ മുതല്‍ നാല് പഞ്ഞമാസങ്ങളിലാണ് സര്‍ക്കാര്‍ മത്സ്യതൊഴിലാളി സമാശ്വാസ പദ്ധതി വിതരണം ചെയ്യേണ്ടത്. എന്നാല്‍ ഫണ്ടിന്റെ അപര്യാപ്തത ചൂണ്ടിക്കാണിച്ച് ഇതും മുടങ്ങിക്കിടക്കുകയാണ്. ജൂണ്‍ 14 അര്‍ദ്ധരാത്രിമുതല്‍ ജൂണ്‍ 31 അര്‍ദ്ധരാത്രി മുതലുള്ള ദിവസങ്ങളിലാണ് ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്നത്.
മത്സ്യസമ്പത്ത് സംരക്ഷിക്കുക, മത്സ്യബന്ധന നിയമം നടപ്പിലാക്കുക എന്നീ ഉദ്ദേശ്യങ്ങളോടുകൂടിയാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. കോഴിക്കോട് ജില്ലയില്‍ മാത്രം മത്സ്യബന്ധന മേഖലയില്‍ നേരിട്ടും മറ്റു അനുബന്ധ തൊഴിലുകളുമായി 27500 പേര്‍ക്ക് തൊഴിലില്ലാതാകും. കേരള കടല്‍തീരത്തെ 12 നോട്ടിക്കല്‍ മൈല്‍ പരിധിയിലാണ് ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്നത്.
ട്രോളിംഗ് നിരോധനം 1988 മുതല്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും 45 ദിവസത്തെ ട്രോളിംഗ് നിരോധനം ഫലപ്രദമാകുന്നില്ലെന്നാണ് വസ്തുതകള്‍ തെളിയിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ വിവിധസമയങ്ങളിലാണ് ട്രോളിംഗ് നിരോധനം എന്നതിനാല്‍ മത്സ്യവിഭവശേഷിയെ സംരക്ഷിക്കുന്നതില്‍ ഇത് ഫലപ്രദമാകുന്നില്ലെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്.
കേരളം, കര്‍ണ്ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ഒരേ സമയം ട്രോളിംഗ് നടപ്പിലാക്കണമെന്നാണ് ആവശ്യം ഉയരുന്നത്. പടിഞ്ഞാറ്, കിഴക്കന്‍ കടല്‍ തീരങ്ങളില്‍ സമഗ്രവും ശാസ്ത്രീയവുമായ പദ്ധതികള്‍ ആവിഷ്കരിച്ചില്ലെങ്കില്‍ മത്സ്യസമ്പത്തില്‍ വന്‍ കുറവ് ഉണ്ടാവുകയും ഈ മേഖലയിലുള്ളവര്‍ പട്ടിണിയിലാവുകയും ചെയ്യുമെന്ന് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. 2013 ല്‍ 8.3 ലക്ഷം ടണ്‍ മത്സ്യമാണ് ലഭിച്ചതെങ്കില്‍ അത് കഴിഞ്ഞ വര്‍ഷം 4.5 ലക്ഷം ടണ്ണായി കുറഞ്ഞതായി കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. കേരള തീരത്ത് സമൃദ്ധമായിരുന്ന മത്തിയുടെ ലഭ്യതയിലും വന്‍ കുറവുണ്ടായി.
2010 ല്‍ 2.5 9 ലക്ഷം ടണ്ണാണ് മത്തി ലഭിച്ചതെങ്കില്‍ 2015 ല്‍ അത് 68,000 ടണ്‍ ആയി കുറഞ്ഞു. 60 ശതമാനം കുറവാണ് ഈ മേഖലയില്‍ മാത്രം ഉണ്ടായിരിക്കുന്നത്. അശാസ്ത്രീയമായ ആഴക്കടല്‍ മത്സ്യബന്ധനത്തിലൂടെയാണ് മത്സ്യസമ്പത്തില്‍ വന്‍ കുറവുണ്ടാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കടല്‍ തീരമുള്ള സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും സംയോജിച്ച് ഈ മേഖലയെ രക്ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണമെന്നാണ് മത്സ്യതൊഴിലാളി മേഖലയില്‍ ഉള്ളവര്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ. അയ്യപ്പന് കമ്മിറ്റിയുമായി സഹകരിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കമ്മിറ്റിയുടെ കരട് രേഖയെകുറിച്ച് സംസ്ഥാന സര്‍ക്കാറിന്റെ അഭിപ്രായം ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
മേഖലയെ സമ്പന്ധിച്ച് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ വിവിധ കമ്മറ്റികള്‍ രൂപീകരിക്കാറുണ്ടെങ്കിലും അവയെ കുറിച്ച് പിന്നീട് സംസ്ഥാന സര്‍ക്കാര്‍ നിശ്ശബ്ദത പാലിക്കുകയാണ്.
അവസാനമായി രൂപീകരിച്ച സൈറാബാനു കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് ചര്‍ച്ച പോലും നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ട്രോളിംഗ് നിരോധനത്തെകുറിച്ചും മത്സ്യതൊഴിലാളികള്‍ക്ക് നിരോധന കാലത്ത് നല്‍കേണ്ട സഹായത്തെകുറിച്ചും ശാസ്ത്രീയമായ നിര്‍ദേശങ്ങളാണ് കമ്മിറ്റി മുന്നോട്ട് വെച്ചതെന്ന് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. ട്രോളിംഗ് നിരോധന കാലത്ത് സൗജന്യ റേഷന്‍ മാത്രമല്ല ഈ മേഖലയില്‍ ആശ്വാസധനമായി കുറഞ്ഞത് 200 രൂപയെങ്കിലും നല്‍കണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു.
ഫിഷിംഗ് വില്ലേജ് കൗണ്‍സിലുകള്‍ രൂപീകരിച്ച് ഈ മേഖലകളില്‍ സമഗ്രമായ നിയന്ത്രണ നടപടികള്‍ ഉണ്ടാക്കണമെന്നും കമ്മിറ്റികള്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തിലൊന്നും സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച പോലും നടത്തിയില്ല. വീണ്ടും ട്രോളിംഗ് നിരോധനം നടപ്പിലാകുന്നതോടെ തൊഴിലാളികള്‍ ദുരിതത്തിലാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: