തിരുവനന്തപുരം: ദേശീയപാത വികസനം സംബന്ധിച്ച കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഫലം കാണുന്നു. ഇഴഞ്ഞുനീങ്ങുന്ന സ്ഥലമെടുപ്പ് വേഗത്തിലാക്കുമെന്ന സൂചന മുഖ്യമന്ത്രി പിണറായി വിജയന് നല്കി. ദേശീയപാതയുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സമഗ്രമായ പുതിയ പാക്കേജ് പ്രഖ്യാപിക്കുമെന്നും പിണറായി ഇന്നലെ വ്യക്തമാക്കി.
കേരളത്തില്‍ രണ്ട് വര്‍ഷത്തിനകം 32,000 കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗത തുടരുകയായിരുന്നു. ഭൂമി ഏറ്റെടുക്കലിന് തയ്യാറാകാതിരുന്നതാണ് കാരണം.
ഭൂമി ഏറ്റെടുക്കല്‍ എങ്ങുമെത്താത്ത സാഹചര്യത്തില്‍ ദേശീയപാത വികസനത്തിനായി തുടങ്ങിയ ഓഫീസുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലുമായി.
ദല്‍ഹിയില്‍ കാണാനെത്തിയപ്പോള്‍ സ്ഥലമെടുപ്പിന്റെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി നേരിട്ട് പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയപാത വികസനക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലന്നു പറഞ്ഞ മന്ത്രി നാലുവരിപ്പാതയ്ക്ക് 45 മീറ്റര്‍ വീതിയില്‍ തന്നെ സ്ഥലം വേണമെന്നും വ്യക്തമാക്കി. കേരളത്തിന്റെ അതേ സാഹചര്യമാണ് ഗോവയിലും.
പക്ഷെ അവര്‍ സ്ഥലം ഏറ്റെടുത്തു. അവിടെ റോഡ് വികസനം സുഗമമായി മുന്നോട്ടുപോകുകയാണ്. കേരളത്തില്‍ മാത്രം മുടങ്ങിയതിന് കാരണമില്ലന്ന് മുഖ്യമന്ത്രിയെ ഗഡ്കരി ധരിപ്പിച്ചിരുന്നു. ദേശീയപാതയുടെ വീതി എല്ലായിടത്തും 45 മീറ്റര്‍ ആയിരിക്കെ കേരളത്തില്‍ മാത്രം 30 മീറ്റര്‍ ആയി കുറയ്ക്കണമെന്ന വാദം നീതീകരിക്കാവുന്നതെല്ലന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ അനുകൂല നടപടിയെടുക്കാമെന്ന്് പിണറായി ഉറപ്പും നല്കി.
ഭൂമി ഏറ്റെടുത്ത് നല്കിയാല് അടിയന്തരമായി ദേശീയപാത വികസനം പൂര്‍ത്തിയാക്കുമെന്ന് കഴിഞ്ഞ ആഗസ്റ്റില്‍ നിതിന്‍ ഗഡ്കരി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഉറപ്പ് നല്‍കിയിരുന്നു. സ്ഥലത്തിന്റെ വിലയും ദേശീയപാത അതോറിറ്റി വഹിക്കുമെന്നും ഗഡ്കരി വ്യക്തമാക്കി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അനങ്ങിയില്ല. ആരാധനാലയങ്ങളുടെ സ്ഥലം ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്നത് സംബന്ധിച്ച ഗുരുതമായ പ്രശ്നങ്ങള്‍ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്.
സംഘടിത മതനേതൃത്വങ്ങളുടെയും ചില തീവ്രവാദ പ്രസ്ഥാനങ്ങളുടെയും ഭീഷണിക്ക് മുന്നില്‍ ദേശീയപാത വികസനം അട്ടിമറിക്കുകയായിരുന്നു.
ഒരു സംഘടിത മതന്യൂനപക്ഷത്തില്‍പ്പെട്ടവരുടെ ഭൂമിയാണ് കൂടുതല്‍ ഏറ്റെടുക്കേണ്ടി വരിക. അതില്‍ത്തന്നെ സമ്പന്ന വിഭാഗത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം.
ദേശീയപാത വികസനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ ഹൈക്കോടതിപോലും രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. സ്വകാര്യ സംരംഭകരുടെ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുത്തു നല്കാന് സര്‍ക്കാര്‍ കാണിക്കുന്ന വ്യഗ്രത ദേശീയപാതയുടെ കാര്യത്തില്‍ എന്തുകൊണ്ട് കാണിക്കുന്നില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ആകെ 676 കിലോമീറ്ററാണ് കേരളത്തിലെ ദേശീയപാത വികസന പദ്ധതിയിലുള്ളത്.
ദേശീയപാത വികസനത്തില്‍ ഇനി ചര്‍ച്ചയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ വ്യക്തമാക്കിയത്്. 45 മീറ്റര്‍ വീതി സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായതാണ്. ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയ്ക്കു പ്രസക്തിയില്ല. ദേശീയപാതയുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സമഗ്രമായ പുതിയ പാക്കേജ് പ്രഖ്യാപിക്കും.
സ്ഥലം ഏറ്റെടുക്കുന്നതിലെ പ്രയാസം കൊണ്ട് ഇനി ഒരു പദ്ധതിയും തടസ്സപ്പെടില്ല-പിണറായി പറഞ്ഞു.
ഗെയില്‍ ഗ്യാസ് ലൈന്‍ പദ്ധതി ഉപേക്ഷിക്കാനാകില്ലെന്നും പിണറായി അറിയിച്ചിട്ടുണ്ട്്. പിണറായി കാണാന്‍ ചെന്നപ്പോള്‍ പ്രധാനമന്ത്രി തന്നെ ചുണ്ടിക്കാണിച്ച വിഷയമാണ് ഗ്യാസ് ലൈന്‍ പദ്ധതി. ജനവാസ മേഖലയിലൂടെ കടന്നുപോകുന്ന പദ്ധതി അപകടമുണ്ടാക്കില്ലെന്നും പിന്നാക്കം നില്ക്കുന്ന മലബാറിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും പരിഗണനയും സര്‍ക്കാര്‍ ചെലുത്തുമെന്നും പിണറായി വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: