ധാക്ക: ഭീകരരുള്‍പ്പെടെ മൂവായിരത്തോളം പേരെ ബംഗ്ലാദേശില്‍ പോലീസ് അറസ്റ്റ് ചെയ്തു. മതന്യൂനപക്ഷവിഭാഗങ്ങള്‍, ബുദ്ധിജീവികള്‍, മതേതര ബ്ലോഗ് എഴുത്തുകാര്‍ എന്നിവരില്പ്പെടുന്ന 30 പേര് ഇതിനകം ബംഗ്ലദേശില്‍ ഭീകരരാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്നുള്ള കരുതലാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം ഹൈന്ദവ ആശ്രമത്തിലെ മുതിര്‍ന്ന അന്തേവാസിയായ നിത്യരഞ്ജന്‍ പാണ്ഡെയുടെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം മുസ്ലിം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. ഐഎസിന്റെ വാര്‍ത്താ ഏജന്‍സി വഴിയാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഥാക്കൂര്‍ ആനുകൂല് ചന്ദ്ര സത്സംഗ പരമതീര്‍ഥ ഹെമയത്പൂര് ധാം ആശ്രമാന്തേവാസിയായ നിത്യരഞ്ജന്‍ പാണ്ഡെയെ പ്രഭാത സവാരിക്കിടെയാണ് ഭീകരവാദികള്‍ കഴുത്തറുത്ത് വധിച്ചത്.
മുന്‍പ് ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും ഒരു ക്രിസ്തീയ വ്യാപാരിയും അടക്കം നിരവധി പേര് കൊല്ലപ്പെട്ടിരുന്നു. ഇവിടെ നടന്ന 30 കൊലപാതകങ്ങളില്‍ 21 എണ്ണത്തിന്റെ ഉത്തരവാദിത്തവും ഐഎസ് ഏറ്റെടുത്തിരുന്നു മറ്റുള്ളവ അല്‍ ഖ്വായിദയും ഏറ്റെടുത്തിരുന്നു. പക്ഷേ, ഈ രണ്ടു ഭീകരസംഘടനകളുടെയും സാന്നിദ്ധ്യം ബംഗ്ലദേശിലില്ലെന്നാണ് അധികൃതരുടെ വാദം.
ഭീകരവാദികള്‍ക്ക് എതിരെ സര്‍ക്കാര്‍ നടപടികളൊന്നും എടുക്കുന്നില്ലെന്നാരോപിച്ച് ബംഗ്ലാദേശ് സ്വദേശികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. അതേസമയം, രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ തെരഞ്ഞു പിടിച്ച് അറസ്റ്റു ചെയ്യുകയാണെന്നാരോപിച്ച് പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി രംഗത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: