കൂമ്പന്‍പാറ (അടിമാലി): കനത്ത മഴയില്‍ കൊച്ചി-മധുര ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഒലിച്ചുപോയി. തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അടിമാലി കൂമ്പന്‍പാറ പഞ്ചായത്ത് ശ്മശാനത്തിന് സമീപത്താണ് സംഭവം. കഴിഞ്ഞയാഴ്ച്ച ഇവിടെ ചെറിയതോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ രാത്രിയില്‍ ഉണ്ടായ ശക്തമായ മഴയിലാണ് റോഡിന്റെ പകുതിയോളം ഭാഗം ഒലിച്ചുപോയത്.
ചെങ്കുത്തായ വളവും ഇറക്കവുമുള്ളിടത്താണ് മണ്ണിടിച്ചില്‍. അതിനാല്‍ വാഹനം ഓടിക്കുന്നവര്‍ക്ക് അപകടം അടുത്ത് എത്തിയാല്‍ മാത്രമെ കാണാനാവൂ. റോഡിന്റെ എതിര്‍വശം വലിയ പാറക്കല്ലുകള്‍ നിറഞ്ഞ, 100 അടിയിലേറെ താഴ്ച്ചയുള്ള ഗര്‍ത്തമാണ്. റോഡ് അപകടസ്ഥിതിയിലായതോടെ വാഹനക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. രാത്രികാലത്ത് ഇതുവഴിയുള്ള യാത്ര സാഹസമായി മാറിയിരിക്കുകയാണ്. ദേശീയപാത അധികൃതര്‍ ഇവിടേയ്ക്ക് എത്തിയിട്ടേയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: