കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബാലവേല വ്യാപകമാവുന്നു. ചില സമ്പന്ന വീടുകൡലും ഹോട്ടലുകളിലും, ബേക്കറികളിലും, മറ്റു വ്യവസായ സ്ഥാപനങ്ങളിലുമാണ് കൂടുതലായും കുട്ടിജോലിക്കാര്. അന്യ സംസ്ഥാനങ്ങളില്നിന്നെത്തിയ്ക്കുന്ന കുട്ടികള്‍ക്ക് ഒരുലക്ഷം രൂപവരെ പ്രതിഫലം നല്‍കുന്നുണ്ടെന്നാണ് അറിയുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ട അഞ്ച് പെണ്‍ക്കുട്ടികളടക്കം എഴ് കുട്ടികളെയാണ് കണ്ണൂര്‍ ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. തലശേരി ചൊക്ലിയില്‍ നിന്നും നാല് വീടുകളിലായി വീട്ടു ജോലിക്കായി എത്തിയിരിക്കുന്ന എട്ട് മുതല്‍ 16വയസ് വരെയുള്ള അഞ്ച് പെണ്‍ക്കുട്ടികളെയാണ് ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം കണ്ടൈത്തിയത്. ആന്ധ്ര പ്രദേശില്‍ നിന്നുളള കുട്ടികളാണ് വീട്ടു ജോലിക്കായി ജില്ലയില്‍ എത്തിയത്. ഇവരില്‍ പലരും വര്‍ഷങ്ങളായി കേരളത്തിലെ പല വീടുകളിലായി വീട്ടു ജോലി ചെയ്തു വരുന്നുണ്ട്.
വീട്ടുകാര്‍ കൃത്യമായി ഭക്ഷണം നല്‍കില്ലെന്നും സുരക്ഷിതമില്ലാത്ത ഇടങ്ങളിലാണ് ഇവര്‍ക്ക് കിടക്കാന്‍ വീട്ടുകാര്‍ സൗകര്യം ഒരുക്കുന്നത്. ശാരീരികമായും മാനസികമായും പീഡനത്തിനിരയാകുന്നുണ്ട്, കുട്ടികള്‍ ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുന്നു. പലരെയും ഒരു ലക്ഷം രൂപ വരെ നല്‍കിയാണ് കേരളത്തിലേക്ക് വീട്ടു ജോലിക്കെത്തിച്ചിരിക്കുന്നതെന്ന് കുട്ടികളും ഇവരെ വീടുകളില്‍ ജോലിക്ക് നിര്‍ത്തിയവരും അധികൃതരോട് പറഞ്ഞു.
ചൈല്‍ഡ് ലൈനിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം കുട്ടികളെ കണ്ടെത്തിയത്. ചൈല്‍ഡ് വെല്‍ഫയര്‍ ചെയര്‍മാന്റെ ഉത്തരവ് പ്രകാരം കുട്ടികളെ തലശേരിയിലെ ഒരു മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പിടിക്കപ്പെട്ടതിനേക്കാളും കുട്ടികള്‍ തലശ്ശേരി-പാനൂര്‍ മേകളയിലെ വിവിധ വീടുകളിലും മറ്റും ബാലവേല ചെയ്യുന്നുണ്ടെന്നാണ് സൂചന. ആറുമാസം മുമ്പ് പാനൂരില്‍ വീട്ടു വേലയ്ക്കെത്തിയ കുട്ടി പീഡനത്തെ തുറന്ന് നിലവിളിച്ച്കൊണ്ട് പുറത്തേക്കോടി. തുടര്‍ന്ന് വീട്ടുടമയെ അറസ്റ്റ് ചെയ്തിരുന്നു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെയാണ് കേരളത്തിലെത്തിക്കുന്നത്. ലക്ഷങ്ങളാണ് പലതരത്തില്‍ ഓരോ കുട്ടിയുടെ പേരിലും ഏജന്റുമാര്‍ കൈക്കലാക്കുന്നത്. ഗള്‍ഫ് പണത്തിന്റെയും മറ്റും മറവില്‍ കെട്ടിയുയര്‍ത്തിയ മതില്കെട്ടുകള്ക്കുളളില് നിലകൊളളുന്ന മണിമാളികകളില്‍ ഒരു വിഭാഗം സമ്പന്നവര്‍ഗ്ഗം കുട്ടികളെ വിലയ്ക്കെടുത്ത് സകലമാന വീട്ടു ജോലികളും ചെയ്യിക്കുന്നതും വളരെ വ്യാപകമായ രീതിയില്‍ നടന്നു വരുന്നതായി അധികൃതര്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ ഹോട്ടലുകളിലും, ബേക്കറികളിലും മറ്റും നിരവധി കുട്ടികളെകൊണ്ട് ബാലവേല ചെയ്യിക്കുന്നുണ്ടെന്ന വിവരവും അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. നാമമാത്രമായ വേതനം നല്കി കുട്ടികളെ കൊണ്ട് ഏതാണ്ട് 10മണിക്കൂര്‍ മുതല്‍ 15 മണിക്കൂര്‍ വരെയാണ് ജോലിയെടുപ്പിക്കുന്നത്. പശ്ചിമ ബംഗാള്‍, ബിഹാര്‍ , ആസ്സാം എന്നിവിടങ്ങളിലെ കുട്ടികളേയാണ് ബാലവേലയക്കായി കേരളത്തില്‍ എത്തിക്കുന്നത്.
കണ്ണൂരില്‍ കഴിഞ്ഞ വര്‍ഷവും നിരവധി കുട്ടികളെ ബാല വേല ചെയ്യുന്നതിനിടെ കണ്ടെത്തിയിരുന്നു. നാട്ടുകാള് ഇടപെടുന്നതുകൊണ്ടു മാത്രമാണ് ഈ സംഭവങ്ങള്‍ പുറത്തുവരുന്നത്. ശിശുക്ഷേമ സമിതി, ചൈല്‍ഡ് ലൈന്‍, തൊഴില്‍ വകുപ്പ്, സാമൂഹ്യ ക്ഷേമ വകുപ്പ്, പോലീസ് വകുപ്പുകള്‍ ബാലവേലയ്ക്കെതിരെ ശക്തമായ നടപടികളെടുക്കാത്തത് പലപ്പോഴും കുട്ടികളെ അന്യസംസ്ഥാനത്തു നിന്നും കൊണ്ടുവരുന്നതിന് ഏജന്റുമാര്‍ക്കും കുട്ടികളെ ജോലിക്ക് വെയ്ക്കുന്നവര്‍ക്കും കാര്യങ്ങള്‍ എളുപ്പമാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: