തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലം മാറ്റങ്ങള്‍ക്ക് പൊതുമാനദണ്ഡം രൂപീകരിച്ച് സ്റ്റാറ്റിയൂട്ടറി പദവി നല്കി നിയമസംരക്ഷണം ഉറപ്പാക്കണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
കേരളത്തില്‍ ഭരണമാറ്റങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയപ്പാര്‍ട്ടികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അതിലൂടെ അഴിമതി നടത്തുന്നതിനും വേണ്ടി താഴേത്തട്ടിലുള്ള ഓഫീസ് അറ്റന്‍ഡന്റ് മുതല്‍ ഐഎഎസ്-ഐപിഎസ് തലംവരെയുള്ള ജീവനക്കാരെ സ്ഥലംമാറ്റി പീഡിപ്പിക്കുന്നത് സ്ഥിരമായിരിക്കുകയാണ്.
മാനദണ്ഡവിരുദ്ധമായി ആരെയും സ്ഥലംമാറ്റില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെതുള്പ്പെടെ നിരവധി വകുപ്പുകളില്‍ ദിവസേനയെന്നോണം സ്ഥലംമാറ്റ ഉത്തരവുകള്‍ യഥേഷ്ടം പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു.
ഭരണമാറ്റത്തിന് അനുസൃതമായി നടത്തുന്ന ഇത്തരം സ്ഥലംമാറ്റങ്ങള്മൂലം ആത്മാര്‍ത്ഥതയോടെ ജോലിചെയ്യുന്ന ഒരുവിഭാഗം ജീവനക്കാര്‍ നിഷ്ക്രിയരാകുകയാണ്. ഇതുമൂലം ജനങ്ങള്‍ക്ക് യഥാസമയം സര്‍ക്കാര്‍ സേവനം ലഭിക്കുന്നതിനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്. ഈ സാഹചര്യത്തില്‍ അന്യായമായതും അഴിമതി നിറഞ്ഞതുമായ സ്ഥലംമാറ്റങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണംമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ജീവനക്കാരുടെ പെന്ഷന് പ്രായം കേന്ദ്ര തുല്യതയില്‍ 60 വയസ്സാക്കി ഉയര്‍ത്തി ഏകീകരിക്കണമെന്നും സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സി. സുരേഷ്കുമാറിനെ യോഗം അനുമോദിച്ചു.
എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി. സുനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന് റിപ്പോര്‍ട്ടവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ സി. സുരേഷ്കുമാര്‍, എ. അനില്‍കുമാര്‍, എസ്.കെ. ജയകുമാര്‍, കെ.ടി. സുകുമാരന്‍, എം.ടി. മധുസൂദനന്, കെ.വി. അച്യുതന്, പി. പീതാംബരന്, എം.കെ. അരവിന്ദന്, ആര്. ശ്രീകുമാരന്‍, കെ. ബാലാമണി തുടങ്ങിയവര്‍ സംസാരിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി എസ്. സജീവകുമാര്‍ സ്വാഗതവും സംസ്ഥാന സമിതി അംഗം രതീഷ് ആര്. നായര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: