പത്തനംതിട്ട: കാടുകാണാനിറങ്ങിയ യുവാക്കള്‍ വനത്തില്‍ അകപ്പെട്ടു. ഒരു രാത്രി വനത്തില്‍ കഴിച്ചുകൂട്ടിയ യുവാക്കളെ വനപാലകരും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കലഞ്ഞൂര്‍ പാടം ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ കിഴക്കേവെള്ളംതെറ്റി ഭാഗത്തു വനത്തിലാണ് യുവാക്കള്‍ കുടുങ്ങിയത്.
ആറംഗ സംഘമാണ് വനം കാണാനെത്തിയത്. ഇവരില്‍ മൂന്നുപേര്‍ വനത്തില്‍ കുടുങ്ങുകയായിരുന്നു. പന്തളം പൂഴിക്കാട് സജുഭവനത്തില് സനല്‍ (21), ഗൗരീയത്തില് അരവിന്ദ് രാജ് (21), അതിരുങ്കല്‍ ശരത് ഭവനില്‍ ശരണ്‍ (19) എന്നിവരാണ് വനത്തില്‍ കുടുങ്ങിയത്. സുഹൃത്തുക്കളായ പന്തളം പൂഴിക്കാട് രമ്യാഭവനത്തില് രഞ്ജിത് (21), കുരമ്പാല മീനത്തേതില്‍ ശരത് (25), കൂടല്‍ കാരയ്ക്കാക്കുഴി കൈമളേത്ത് സോനു (25) എന്നിവരോടൊപ്പമാണ് ഇവര്‍ ശനിയാഴ്ച രാവിലെ 11ന് വനത്തിനുള്ളില്‍ കടന്നത്.
വനത്തിലെ കാഴ്ച്ചകള്‍ കണ്ടുനടക്കുന്നതിനിടെ വൈകുന്നേരത്തോടെ മഴ പെയ്തതിനെ തുടര്‍ന്ന് സംഘം കൂട്ടംതെറ്റിയെന്നാണ് ഇവര്‍ പറയുന്നത്. രഞ്ജിത്, ശരത്, സോനു എന്നിവര്‍ കാടിനു പുറത്തെത്തിയെങ്കിലും സനല്‍, അരവിന്ദ് രാജ്, ശരണ്‍ എന്നിവര്‍ വഴി അറിയാതെ കാടിനുള്ളിലായി.
കൂട്ടംതെറ്റിയ ഇവര്‍ ശനിയാഴ്ച രാത്രി മലമുകളിലെ മരച്ചുവട്ടില്‍ കഴിച്ചുകൂട്ടുകയായിരുന്നുവെന്നു പറയുന്നു. പുറത്തെത്തിയവര്‍ നല്കിയ വിവരം അനുസരിച്ച് ഇന്നലെ രാവിലെ പോലീസും വനപാലകരും നാട്ടുകാരില്‍ ചിലരും കാട്ടിനുള്ളില്‍ തെരച്ചില്‍ നടത്തിയതിനെതുടര്‍ന്ന് വൈകുന്നേരത്തോടെ ഇവരെ കണ്ടെത്തി പുറത്തെത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: