തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജ്ജിനെ അപമാനിച്ച് ഇറക്കിവിടാനുള്ള സര്‍ക്കാര്‍ നീക്കം ദുഷ്ടലാക്കോടു കൂടിയുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം വരുതിയില്‍ നില്‍ക്കാത്തവരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനും അല്ലാത്തവരെ പുകച്ചുപുറത്ത് ചാടിക്കാനുമുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. സ്പോര്‍ട്സ് കൗണ്‍സിലിലേക്ക് പുതിയ ആളെ കണ്ടുവച്ചശേഷമുള്ള വകുപ്പ് മന്ത്രി ഇ.പി.ജയരാജന്റെ നീക്കം വിലകുറഞ്ഞതാണ്.
രാജ്യാന്തര പ്രശസ്തി ആര്‍ജ്ജിച്ച കായികതാരം അഞ്ജു ബോബി ജോര്‍ജ്ജിനെ അപമാനിച്ച് പുറത്താക്കി അതുവഴി കായികമേഖലയെ കൈയിലൊതുക്കാനും സ്വന്തം ഇഷ്ടക്കാരെ കുത്തിനിറയ്ക്കാനുമുള്ള ഗുഢലക്ഷ്യമാണ് ഇതിനുപിന്നില്‍. ആറുമാസക്കാലം മാത്രം കൗണ്‍സിലിന്റെ തലപ്പത്ത് സേവനം അനുഷ്ഠിച്ച അഞ്ജു അഴിമതി നടത്തിയെന്ന മന്ത്രിയുടെ കണ്ടെത്തല്‍ കേരള ജനത പുച്ഛത്തോടെ തള്ളുകതന്നെ ചെയ്യും.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൗണ്‍സിലിന്റെ സാരഥ്യം കായികതാരങ്ങളെ എല്പ്പിച്ചത് ഈ മേഖല കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്. ഇതിനെ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്പോര്‍ട്സ് കൗണ്‍സിലിനെ രാഷ്ട്രീയവല്‍ക്കരിച്ച് കൈവെള്ളയില്‍ ഒതുക്കാനും അതുവഴി ഇഷ്ടക്കാരെ കൗണ്‍സിലിന്റെ തലപ്പത്ത് കൊണ്ടുവരുന്നതിനും വേണ്ടി അഞ്ജുവിനെപ്പോലെയുള്ള കായികതാരത്തെ ബലിയാടാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഈ മേഖലയ്ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
കാലവര്‍ഷക്കെടുതിമൂലം ദൂരിതമനുഭവിക്കുന്നവര്ക്ക് സൗജന്യ റേഷന്‍ അനുവദിക്കണമെന്നും അവരെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കടല്‍ക്ഷോഭംമൂലം തീരദേശമേഖലയിലും കനത്തമഴമൂലം മലയോരമേഖലയിലും വിലയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.പലസ്ഥലങ്ങളിലും ദുരിതാശ്വാസനടപടികള്‍ എത്തുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്.
കടല്‍ക്ഷോഭം മൂലം മത്സ്യത്തൊഴിലാളികള്‍ക്കും കനത്ത മഴകാരണം കൂലിവേലക്കാര്‍ക്കും ജോലിക്ക് പോകാനാകാതെ നിരവധി കുടുംബങ്ങള്‍ ദുരിതത്തിലാണ്. ഇവര്‍ക്ക് സൗജന്യറേഷന് ഉള്‍പ്പെടെയുള്ള അടിയന്തര സഹായം എത്തിക്കാന്‍ നടപടി സ്വീകരിക്കണം,ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: