കണ്ണൂര്‍: വാഹനങ്ങളുടെ മത്സരപ്പാച്ചില്‍ കാരണം സീബ്ര ലൈനില്‍കൂടി കാല് നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കാന്‍ ബുദ്ധിമുട്ടുന്നു. റോഡ് മുറിച്ചുകടക്കുന്നത് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പെട്ടാല്‍ പോലും വാഹനങ്ങളുടെ വേഗത കുറക്കാന്‍ അവര്‍ തയ്യാറാകാറില്ല. വിദ്യാലയങ്ങള്‍ കൂടി തുറന്നതോടെ അപകടസാധ്യതയും വര്‍ദ്ധിച്ചിരിക്കുകയാണ്. ജില്ലയില്‍ ഒരു മാസത്തിനിടയില്‍ സീബ്ര ലൈനില്‍ കൂടി കടക്കുമ്പോള്‍ നിരവധി പേരാ ണ് അപകടത്തില്‍പ്പെട്ടത്.
സീബ്ര ലൈന്‍ ഉള്ള സ്ഥലത്ത് വാഹനങ്ങള്‍ വേഗത കുറച്ച് പോകണമെന്നും, കാല്‍നട യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്നുമാണ് നിയമം. എന്നാല്‍ ജില്ലയിലെ ഡ്രൈവര്‍മാര്‍ക്ക് ഇതൊന്നും ബാധകമല്ല. കാല്‍നട യാത്രക്കാരന് സീബ്ര ലൈനില്‍കൂടി റോഡ് മുറിച്ച് കടക്കുകയാണെങ്കില്‍ ഇത് കണ്ട് വാഹനം നിര്‍ത്തിയാലും പിന്നില്‍ വരുന്ന വാഹനങ്ങള്‍ ഈ വാഹനത്തെ മറികടക്കുന്നു. ഇങ്ങനെയാണ് പല അപകടങ്ങളും ഉണ്ടാകാറ്. മിക്കപ്പോഴും പോലീസുകാര്‍ ഇവിടങ്ങളില്‍ ഡ്യൂട്ടിക്ക് ഉണ്ടായാലും യാത്രക്കാരെ റോഡ് മുറിച്ച് കടക്കുന്നതിന് സഹായം പോലും ചെയ്തുകൊടുക്കാറില്ലെന്നും ആരോപണമുണ്ട്.
മിക്കറോഡുകളുടെയും വീതി കൂട്ടിയതോടെ ഡിവൈറുകള്‍ സ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്. ഇതോടെ റോഡ് മുറിച്ച് കടക്കണമെങ്കില്‍ വളരെ പ്രയാസമാണ്. ഡിവൈഡറിന് മുകളില്‍ കയറി നിന്നാല്‍ പോലും രക്ഷയില്ലെന്ന് ജനങ്ങള്‍ പറയുന്നു. അല്പമൊന്ന് കാല്‍തെറ്റിയാല്‍ പിന്നെ കാര്യം പറയേണ്ട. സ്കൂളിനു മുന്നില്‍ വാഹനങ്ങളുടെ വേഗതയ്ക്ക് നിയന്ത്രണമുണ്ടെങ്കിലും അതും പാലിക്കപ്പെടുന്നില്ല. പോലീസ് ഇല്ലാത്ത സ്ഥലത്ത് രാവിലെയുള്ള സമയങ്ങളില്‍ വിദ്യാര്‍ത്ഥികളെ റോഡ് മുറിച്ച് കടത്താന്‍ അധ്യാപകര്‍ നന്നേ പാടുപെടുന്നുണ്ട്. ചെറു വാഹനങ്ങള്‍ സീബ്ര ലൈനിന് മുന്നില്‍ നിര്‍ത്താറുണ്ടെങ്കിലും ബസുകള്‍ പോലെയുള്ള വലിയ വാഹനങ്ങള്‍ കുട്ടികളെ പോലും ഗൗനിക്കാറില്ല.
കാലവര്‍ഷം കനത്തതോടെ അപകടസാധ്യതയും ഏറുകയാണ്. കനത്തമഴയില്പോലും ദീര്‍ഘദൂര ബസുകളുടെ വേഗത എണ്‍പത് കിലോ മീറ്റര്‍ സ്പീഡിന് മുകളിലാണ്. ഇത് അപകടത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഭൂരിഭാഗവും മെക്കാഡം ചെയ്ത റോഡുകളായതിനാല്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്ന ഒരു വാഹനത്തിന് പെട്ടെന്ന് നിര്‍ത്താന്‍ കഴിയാത്ത സാഹചര്യവും ഉണ്ടാകുന്നു. ഇതുകാരണം സീബ്രലൈനും കണ്ണില്‍പെടില്ല. പല സ്ഥലങ്ങളിലും സീബ്ര ലൈനുകള്‍ മാഞ്ഞു പോയതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: