കോഴിക്കോട്: വിതരണ ശൃംഖലയുടെ പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിനാല്‍ കുടിവെള്ള പദ്ധതി വേണ്ടപോലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ല. ഫലത്തില്‍ പദ്ധതി കുടിവെള്ളം മുട്ടിക്കുകയാണെന്നാണ് ആക്ഷേപം. കോഴിക്കോട് നഗരത്തിന്റെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായിജപ്പാന് ധനസഹായത്തോടെ ആരംഭിച്ച കുടിവെള്ളപദ്ധതിയാണ് അവതാളത്തിലാകുന്നത്. പെരുവണ്ണാമൂഴി അണക്കെട്ടിനോടനുബന്ധിച്ച് നിര്‍മ്മിച്ച ശുദ്ധീകരണശാലയില്‍ നിന്നും കോഴിക്കോട് നഗരത്തിലേക്കും സമീപത്തെ 13 ഗ്രാമപഞ്ചായത്തുകളിലേക്കുമാണ് വെള്ളം എത്തിക്കേണ്ടത്. പദ്ധതിപ്രദേശത്തെ വിവിധ ടാങ്കുകളില്‍ കുടിവെള്ളംഎത്തിക്കുന്നതിനായി 122കിലോമീറ്ററോളം മുഖ്യവിതരണകുഴലുകളും സ്ഥാപിച്ചിരുന്നു. കോഴിക്കോട് നഗരസഭയിലെ മലാപ്പറമ്പ്, ഈസ്റ്റ്ഹില്‍, ബാലമന്ദിരം, എരവത്ത്ക്കുന്ന്, കോവൂര്‍, പൊറ്റമ്മല്‍, ബേപ്പൂര്‍, ചെറുവണ്ണൂര്‍ എന്നിവിടങ്ങളില്‍ എട്ട് ടാങ്കുകള്‍ നിര്‍മ്മിച്ച് വെള്ളമെത്തിക്കുന്നുണ്ട്. എലത്തൂര്‍ ഭാഗത്തേക്ക് വെള്ളമെത്തിക്കുന്നതിനായി തലക്കുളത്തൂരിലും ടാങ്ക് നിര്‍മ്മിച്ച് വെള്ളമെത്തിയിട്ടുണ്ട്.
നഗരപരിധിയില്‍ 627 കി.മീറ്ററോളം നീളത്തില്‍ വിതരണശൃംഖല സ്ഥാപിക്കാനാണ് പദ്ധതി വിഭാഗനം ചെയ്യുന്നത്. ഇതില്‍ 348 കി.മീറ്റര്‍ നീളത്തില്‍ പൈപ്പും സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട് ശുദ്ധജല വിതരണപദ്ധതിയുടെ പുനരുദ്ധാരണ പ്രവൃത്തിയും പൂര്‍ത്തീകരിച്ച സ്ഥിതിയിലാണ്. ഉദ്ഘാടനം കഴിഞ്ഞ് 15 മാസക്കാലമായിട്ടും ജപ്പാന്‍കുടിവെള്ള പദ്ധതി പൂര്‍ണമായ നിലയില്‍ നഗരവാസികള്‍ക്ക് ലഭിച്ചിട്ടില്ലായെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മലാപ്പറമ്പ്, പൊറ്റമ്മല്‍, ബാലമന്ദിരം എന്നിവിടങ്ങളിലെ പഴയ ടാങ്കുകളില്‍ വെള്ളമെത്തിച്ച് പഴയ പൈപ്പുകളിലൂടെയാണ് നഗരത്തിന്റെ കുറച്ച് ഭാഗത്തെങ്കിലും വെള്ളമെത്തിക്കുന്നത്.
പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ വര്‍ഷം മുഴുവന്‍ തടസ്സങ്ങളില്ലാതെ 24മണിക്കൂറും കുടിവെള്ളം ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. കോഴിക്കോട് നഗരത്തിലെ നഗരത്തിലെ ഉയര്‍ന്നപ്രദേശങ്ങളായ പള്ളിമലക്കുന്ന്,കേലാട്ട്കുന്ന്, കൊടമോളിക്കുന്ന്, എരവത്ത്കുന്ന്, പാലക്കട,പാലക്കോട്ട് വയല്‍ തുടങ്ങിയ ഇടങ്ങളിലും കുടിവെള്ളക്ഷാമം നേരിടുമ്പോഴാണ് ജപ്പാന് പദ്ധതി കുടിവെള്ളം മുട്ടിക്കുന്നത്. 600 കോടിയോളം ചെലവഴിച്ച് ഈ വന്‍പദ്ധതിയുടെ വിതരണ ശൃംഖലയും പ്രവൃത്തി പൂര്ത്തീകരിക്കാത്തതുമൂലാണ് അപൂര്‍ണമാകുന്നത്. കോഴിക്കോട് നഗരത്തിലാണെങ്കില്‍ അയ്യായിരത്തോളം പേര് കാലങ്ങളോളമായി റജിസ്ട്രേഷന് ഫീസടച്ച് കുടിവെള്ളത്തിനായി കാത്തിരിക്കുകയാണ്. ജപ്പാന്‍കുടിവെള്ള പദ്ധതി പൂര്‍ണ്ണമായി സജ്ജമാക്കണമെന്ന് എ.പ്രദീപ്കുമാര്‍ എംഎല്‍എ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: