തിരുവനന്തപുരം : കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വിവാദഭൂമിയായി മാറിയ മെത്രാന് കായലിലും ആറന്മുളയിലും കൃഷിയിറക്കാന്‍ കൃഷി വകുപ്പിന്റെ പദ്ധതി. പദ്ധതിയില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ കൃഷി വകുപ്പ് സെക്രട്ടറിയേറ്റില്‍ നിന്നും റിപ്പോര്‍ട്ട് തേടി.
17നകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. 17ന് കൃഷിമന്ത്രി മെത്രാന് കായല്‍ സന്ദര്‍ശിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൃഷി മന്ത്രിയായപ്പോള്‍ തന്നെ തരിശു കിടക്കുന്ന പാടശേഖരങ്ങളില്‍ കൃഷിയിറക്കാനും നെല്ലുല്പ്പാദനം കൂട്ടാനുമുള്ള തീരുമാനം വിഎസ് സുനില്‍ക്കുമാര്‍ വ്യക്തമാക്കിയിരുന്നു.
എറണാകുളം, കോട്ടയം ജില്ലകളിലായി. 400 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന സ്ഥലമാണ് മെത്രാന് കായല്‍. ഇവിടെ പാടശേഖരം നികത്തി വിനോദ സഞ്ചാര പദ്ധതിക്കും മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കുമായി നിലം നികത്താനുള്ള അനുമതി നല്കിയ കഴിഞ്ഞ സര്‍ക്കാരിന്റെ നടപടി വിവാദമായിരുന്നു. കായല്‍ നികത്താന്‍ അനുവദിച്ച മുന്‍ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പ്രദേശവാസിയുടെ ഹര്‍ജിയിലായിരുന്നു സ്റ്റേ. ഉത്തരവ് പ്രകാരം ഭൂമി നികത്തില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു. അവിടെ അതുവരെ നികത്തല്‍ ആരംഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയ കോടതി തല്‍സ്ഥിതി തുടരണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
വിമാനത്താവളത്തിനായി ആറന്മുളയില് പലയിടത്തും പാടശേഖരം മണ്ണിട്ടു നികത്തിയിട്ടുണ്ട്. എന്നാല്‍ തരിശുകിടക്കുന്ന കൃഷിഭൂമിയില്‍ കൃഷി ഇറക്കാനാണ് സര്‍ക്കാരിന്റെ ആലോചന. സ്വകാര്യവ്യക്തികളുടേയോ കമ്പനികളുടേയോ കയ്യിലുള്ള നെല്‍വയലുകളില്‍ കൃഷി ചെയ്യാനുള്ള നിയമപരമായ സാധ്യതയും കൃഷിവകുപ്പ് തേടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: