രാജ്യം കണ്ടതില്‍ വച്ചേറ്റവും വലുതും ക്രൂരവുമായ വംശീയകലാപമാണ് 1984 ല്‍ നടന്നത്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ സിഖുകാരായ രണ്ട് അംഗരക്ഷകര്‍ കൊലപ്പെടുത്തിയതിനെത്തുടര്‍ന്നാണ് വ്യാപക കലാപം നടത്തിയത്. ഈ സംഭവത്തിന്റെ അരിശം തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയും പ്രേരണയോടെയും നടത്തിയ കലാപത്തില്‍ 4000 ല്‍പ്പരം സിഖുകാര്‍ വധിക്കപ്പെട്ടു. ഔദ്യോഗിക രേഖ പ്രകാരം ഇത് 3325 ആണ്. കലാപം രൂക്ഷമായ ദല്‍ഹിയില്‍ മാത്രം 2733 പേരെയാണ് കൊന്നത്. ദല്‍ഹിക്കുപുറമെ ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും സിഖുകാരെ വേട്ടയാടി. കേരളത്തില്‍ പോലും പഞ്ചാബ് നാഷണല്‍ ബാങ്കുകള്‍ക്കും സിഖുകാരുടെ സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ അക്രമങ്ങള്‍ നടന്നു.
ദല്‍ഹിയില്‍ മാത്രം പതിനായിരത്തോളം സ്ഥാപനങ്ങളും വീടുകളും തകര്‍ക്കുകയോ കൊള്ളയടിക്കുകയോ ചെയ്തു. ഇരുപതിനായിരത്തോളം പേര്‍ക്ക് പലായനം ചെയ്യേണ്ടിവന്നു. ഒക്ടോബര്‍ 31 ന് തുടങ്ങിയ കലാപത്തില്‍ അന്നത്തെ രാഷ്ട്രപതി സെയില്‍സിങ് പോലും ആക്രമിക്കപ്പെട്ടു. ഇത്രയൊക്കെയായിട്ടും കേസന്വേഷണം കുറ്റമറ്റ രീതിയില്‍ നടന്നില്ല. പ്രധാനപ്രതികളാരും ശിക്ഷിക്കപ്പെട്ടില്ല. അന്നത്തെ ദല്‍ഹി എംപി കോണ്‍ഗ്രസുകാരനായ സജ്ജന്‍കുമാര്‍, ജഗദീഷ് ടൈറ്റ്ലര്‍, എച്ച്.കെ.എല്‍. ഭഗത് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളായിരുന്നു കലാപത്തിന് നേതൃത്വം നല്‍കിയതെന്ന ആരോപണവും ശരിയായരീതിയില്‍ അന്വേഷിച്ചില്ല.
ഒക്ടോബര്‍ 31 രാവിലെയാണ് ഇന്ദിരാഗാന്ധിയ്ക്ക് വെടിയേല്‍ക്കുന്നത്. രാത്രിയാണ് സംഘടിതമായ ആക്രമണം ആരംഭിക്കുന്നത്. സജ്ജന്‍കുമാറിന്റെ നേതൃത്വത്തില്‍ പരമാവധി ആയുധങ്ങള്‍ ശേഖരിച്ചെന്നും അക്രമികള്‍ക്ക് നിര്‍ദ്ദേശവും മദ്യവും പണവും നല്‍കിയെന്നും തെളിവുസഹിതം ആരോപണമുയര്‍ന്നിരുന്നു. എന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം ആരോപണ വിധേയരായ നേതാക്കള്‍ക്ക് കൂടുതല്‍ പദവിയും നല്കി. ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ 1984 നവംബര്‍ 19 ന് രാജീവ്ഗാന്ധി കലാപത്തെക്കുറിച്ച് പറഞ്ഞത് ”വന്‍ മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങും” എന്നാണ്. സിഖുകാരുടെ കൂട്ടക്കുരുതിയിലും ആരാധനാലയങ്ങളും സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടതിലും പ്രധാനമന്ത്രിക്ക് ഒട്ടും പശ്ചാത്താപമുണ്ടായിരുന്നില്ല എന്നാണ് തെളിയിച്ചത്.
ചില സ്ഥലങ്ങളില്‍ നിശാനിയമം പ്രഖ്യാപിച്ച് പട്ടാളത്തെ വിന്യസിച്ചെങ്കിലും പോലീസിന്റെ നിസ്സഹകരണം മൂലം അതിനുഫലമുണ്ടായില്ല. സിഖ് കൂട്ടക്കുരുതി സംബന്ധിച്ച് 10 അന്വേഷണ കമ്മീഷനുകളെ നിശ്ചയിച്ചെങ്കിലും എല്ലാം വൃഥാവിലായി. കമ്മീഷണനുകള്‍ നല്കിയ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗനിച്ചില്ല. പലതും നശിപ്പിക്കപ്പെട്ടു. കലാപത്തില്‍ പോലീസിന്റെ പങ്കന്വേഷിക്കാന്‍ പോലീസ് കമ്മീഷണറായിരുന്ന വേദ് മാര്‍വയെ ചുമതലപ്പെടുത്തിയിരുന്നു. കമ്മിഷന് റിപ്പോര്‍ട്ട് അഭ്യന്തരവകുപ്പ് കൈവശപ്പെടുത്തി പ്രധാനരേഖകള്‍ നശിപ്പിച്ചു. അതെല്ലാം കോണ്‍ഗ്രസ് ഭരണകാലത്ത്.സംഭവം സംബന്ധിച്ച് വാജ്പേയി സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചു. നഷ്ടപരിഹാരങ്ങള്‍ പ്രഖ്യാപിച്ചു. നരേന്ദ്രമോദി സര്‍ക്കാര്‍ വന്നതിനുശേഷമാണ് ഇപ്പോള്‍ ശക്തമായ നീക്കം തുടങ്ങിയത്.
കഴിഞ്ഞവര്‍ഷം ഫെബ്രുവരി 12 ന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ജസ്റ്റിസ് ജി.പി. മഥൂര്‍ ചെയര്‍മാനായ കമ്മീഷനില്‍ രണ്ട് ഐപിഎസുകാരുമുണ്ട്. ഏതായാലും സിഖ് കൂട്ടക്കൊല സംബന്ധിച്ച 75 കേസുകള്‍ പുനരന്വേഷിപ്പിക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കെ അത് പരക്കെ സ്വാഗതം ചെയ്യപ്പെടുകയാണ്. കോണ്‍ഗ്രസ് നേതൃത്വം ഇതിനെ അപലപിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ന്യൂനപക്ഷ സംരക്ഷകവേഷമണിഞ്ഞുനടക്കുന്ന ഇടതുപക്ഷം ഇതില്‍ രാഷ്ട്രീയം കാണുന്ന വിചിത്ര നിലപാടിലുമാണ്. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് ദല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത 237 കേസുകളില്‍ വേണ്ടത്ര തെളിവുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ആര്‍ക്കുവേണമെങ്കിലും അന്വേഷണ സംഘത്തിന് തെളിവു നല്‍കാവുന്നതാണെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ഇതിന് വിവിധ മാധ്യമങ്ങളില്‍ പരസ്യം കൊടുക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനമാനിച്ചിട്ടുണ്ട്.
കലാപത്തിന്റെ പേരില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും തെളിവുകള്‍ ഹാജരാക്കാന്‍ ആയില്ലെന്ന കാരണം പറഞ്ഞ് മിക്ക കേസുകളും അവസാനിപ്പിച്ചിരുന്നു. ഇതിനു മുമ്പ് സിബിഐ നടത്തിയ അന്വേഷണത്തില്‍ ജഗദീഷ് ടൈറ്റ്ലര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും അന്വേഷണം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെടുകയും ചെയ്തു. സിബിഐ ഉയര്‍ത്തിയ ഈ ആവശ്യം തള്ളിയ കോടതി ജഗദീഷ് ടൈറ്റ്ലറുടെ പങ്കിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14ന് ആയിരുന്നു സിബിഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് 587 കേസുകളാണ് ദല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 241 കേസുകളുടെ അന്വേഷണം അവസാനിപ്പിച്ചെങ്കിലും, നാലെണ്ണം 2006ലും ഒരെണ്ണം 2013ലും പുനരന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതില്‍ 35 പേര് കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. ഒരു എംഎല്‍എ ഉള്‍പ്പെടെ വിരലിലെണ്ണാവുന്നവരാണ് ശിക്ഷിക്കപ്പെട്ടത്. വിവിധ സിഖ് സംഘടനകള്‍ രാജ്യത്തിനകത്തും പുറത്തും അക്രമികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കാന്‍ ദശാബ്ദങ്ങളായി മുറവിളി കൂട്ടുന്നുണ്ട്. ഇപ്പോഴാണ് ഇരകളുടെ നിലവിളി കേള്‍ക്കാന്‍ ഒരു സര്‍ക്കാരുണ്ടായത്. അങ്ങനെ സിഖുകാര്‍ക്കും നീതി ലഭിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: