കോട്ടയം: സാമ്പത്തിക പ്രതിസന്ധി മൂലം നിര്‍ത്തിവച്ചിരുന്ന തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരാംഭിച്ചു. കുട്ടനാട് മേഖലയിലേ കൃഷി നിലങ്ങളിലേയ്ക്ക് ഓരുവെള്ളം കയറുന്നത് നിയന്ത്രിക്കുന്നതിനായി വിഭാവനം ചെയ്ത പദ്ധതിയുടെ ഭാഗമാണ് തണ്ണീര്‍മുക്കം ബണ്ട്. 1957ല്‍ മൂന്നു ഘട്ടങ്ങളിലായാണ് ബണ്ടിന്റെ നിര്‍മ്മാണം ആരംഭിച്ചതെങ്കിലും പാതിവഴിയില്‍ മുടങ്ങിയിരുന്നു.
വേമ്പനാട്ടു കായലിനു കുറുകെ ആലപ്പുഴ കോട്ടയം ജില്ലകളെ ബന്ധിപ്പിച്ചുള്ള ബണ്ട്റോഡിന്റേയും ഷട്ടറുകളുടേയും നവീകരണ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. 2014 സപ്തംബറിലാണ് മൂന്നാംഘട്ട നവീകരണ ജോലികള്‍ ആരംഭിച്ചത്. കുട്ടനാട് പാക്കേജിന്റെ ഭാഗമായി ബണ്ട് നവീകരണത്തിനായി 250 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി നല്‍കിയിട്ടുള്ളത്.
മധ്യഭാഗത്തെ മണല്‍ച്ചിറ നീക്കി പുതിയ ബണ്ട് നിര്‍മ്മിക്കുന്നതിനൊപ്പം നിലവിലെ ഷട്ടറുകളും നവീകരിക്കുന്നതിനാണ് കരാര്‍ നല്കപ്പെട്ടിരിക്കുന്നത്. ദ്രുതഗതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീങ്ങിയിരുന്നെങ്കിലും പൂര്‍ത്തിയായ പണികളുടെ തുക ലഭിക്കുന്നതിന് കാലതാമസം വന്നത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു.
പണം ലഭിക്കാതെ നിര്‍മ്മാണം തുടരാനാകില്ലെന്ന നിലപാട് കരാറുകാര്‍ കൈക്കൊണ്ടത് പലഘട്ടങ്ങളിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ കരാറുകാര്‍ പണികള്‍ വീണ്ടും പുനരാരംഭിച്ചു. ബണ്ടിന്റെ മൂന്നാംഘട്ട നിര്‍മാണം 55 ശതമാനത്തോളം പൂര്‍ത്തിയായെന്നാണ് അധികൃതര്‍ പറയുന്നത്. ഇതോടൊപ്പം തന്നെ കാലപ്പഴക്കം മൂലം ദ്രവിച്ച പഴയ ബണ്ടിന്റെ ഷട്ടറുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. മുഴുവന്‍ ഷട്ടറുകളും സ്റ്റീല്‍ ആക്കുന്ന ജോലികളാണ് ഇപ്പോള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. ഇതുവരെയുള്ള നിര്‍മ്മാണത്തിനായി 92 കോടി രൂപാ ചെലവ് വന്നതായി കരാറുകാര്‍ പറയുന്നു. ഡിസംബര്‍ മാസത്തോടുകൂടി ബണ്ടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നാണ് പറയുന്നത്.
മുപ്പത് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നായിരുന്നു ധാരണ. ജൂലൈ മാസം കനത്ത മഴ ആയിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ സ്വാഭാവികമായും ഡിസംബര്‍ എന്നുള്ളത് നീണ്ടുപോവാനാണ് സാധ്യത. 155 മീറ്റര്‍ നീളവും 12.5 മീറ്റര്‍ വീതിയുമുള്ള ബണ്ട് പൂര്‍ത്തിയാകുന്നതോടെ ഇപ്പോള്‍ നെല്‍കര്‍ഷകരും മത്സ്യബന്ധനം നടത്തുന്നവരും നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: