ജലന്ധര്‍: സിഖ് വിരുദ്ധ കലാപക്കേസുകള്‍ പുനരന്വേഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പരിഭ്രാന്തനായ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പഞ്ചാബികളെ മുഴുവന്‍ ലഹരിക്കടിമകളാക്കി. പഞ്ചാബികളുടെ ലഹരി ഉപയോഗത്തിനെതിരെയെന്ന പേരില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകം ജലന്ധറില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് പഞ്ചാബ് ജനതയെ അപമാനിക്കുന്ന തരത്തില്‍ രാഹുലിന്റെ പ്രസംഗം.
അധികാരത്തിലെത്തിയാല്‍ ഒരു മാസത്തിനകം സംസ്ഥാനത്തെ ലഹരിമുക്തമാക്കുമെന്നാണ് യോഗത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമെന്ന നിലയില്‍ സംഘടിപ്പിച്ച യോഗത്തിലെ ഉപാധ്യക്ഷന്റെ അധികപ്രസംഗം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലുമാക്കി.
സിഖ് വിരുദ്ധ കലാപം പുനരന്വേഷിക്കുമ്പോള്‍ കലാപത്തിലുള്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നതില്‍ അസ്വസ്ഥരാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ഇന്ദിര കുടുംബവുമായി അടുത്ത ബന്ധമുള്ള ജഗദീഷ് ടൈറ്റ്ലറടക്കം 42 കോണ്‍ഗ്രസ് നേതാക്കളാണ് കേസിലെ പ്രതികള്‍. ഇവരെ കുറ്റവിമുക്തരാക്കാന്‍ മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ സിബിഐ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും, കോടതി അനുവദിച്ചില്ല. ഇപ്പോള്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വീണ്ടും തുടങ്ങുന്നത്. ഒടുവിലിത് തങ്ങളുടെ കുടുംബത്തിന്റെ അടിത്തറ തോണ്ടുമെന്ന ഭയം കോണ്‍ഗ്രസ് ഉപാധ്യക്ഷനുണ്ട്. ഇതിനെ പ്രതിരോധിക്കാനാണ് ലഹരി യെ കരുവാക്കി സംസ്ഥാനത്തെ ബിജെപി-അകാലി ദള്‍ സര്‍ക്കാരിനു നേരെ വിമര്‍ശനവുമായി രാഹുലിന്റെ വരവ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-അകാലി ദള്‍ സഖ്യത്തെ നേരിടാന്‍ ആയുധമില്ലാതെ വിഷമിക്കുന്ന കോണ്‍ഗ്രസിന് കലാപക്കേസ് പുനരന്വേഷണം കൂനിന്മേല് കുരുവായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പ്രകടനം കണക്കിലെടുത്ത് ആം ആദ്മി പാര്‍ട്ടിയും സംസ്ഥാനത്ത് മത്സരത്തിനുണ്ട്. ഇതു വോട്ടുബാങ്കില്‍ ചോര്ച്ചയുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നു. ഇതിനെയെല്ലാം നേരിടാനാണ് ലഹരി മരുന്നെന്ന പൊടിക്കൈയുമായി രാഹുലിനെ കെട്ടിയിറക്കിയത്. എന്നാല്‍, ഇത് കൂനിന്മേല് കുരുവായെന്നാണ് പഞ്ചാബ് കോണ്‍ഗ്രസിന്റെ അഭിപ്രായം. പഞ്ചാബികള്‍ മുഴുവന്‍ ലഹരിക്കടിമകളെന്നു പ്രസംഗിച്ച് നേരത്തെയും വിവാദത്തിലകപ്പെട്ടിട്ടുണ്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍.
മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങ്ങിന്റെ സാന്നിധ്യത്തിലാണ് രാഹുലിന്റെ പരാമര്‍ശം. സംസ്ഥാനത്തെ യുവാക്കള്‍ക്കിടയില്‍ ലഹരി മരുന്നുപയോഗം കൂടുതലെന്ന പരാമര്‍ശവും രാഹുല്‍ നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിനെയും വിമര്‍ശിക്കുമ്പോള്‍ പഞ്ചാബില്‍ ഏറ്റവും ലളിതമായി ചെയ്യാവുന്ന വ്യവസായം ലഹരിവസ്തുക്കളുടേതെന്നും രാഹുല്‍ പറഞ്ഞുവച്ചു. പ്രസംഗത്തിലൂടെ രാഹുല്‍ പഞ്ചാബികളെ അപമാനിച്ചെന്ന വികാരം പാര്‍ട്ടിയിലുണ്ട്. സംസ്ഥാനത്തെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായതിനാല് എതിര്‍ക്കാനും അനുകൂലിക്കാനും വയ്യാത്ത നിലയിലാണ് സംസ്ഥാന നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: